ന്യൂഡൽഹി: ജമ്മുവിലെ കഠ് വയിൽനിന്ന് പഞ്ചാബിലെ ഉച്ചി ബസ്സി സ്റ്റേഷൻവരെ 75 കിലോമീറ്റർ ദൂരം ചരക്കു ട്രെയിൻ തനിയെ ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റും കഠ് വ സ്റ്റേഷൻ മാസ്റ്ററും ജോലിയിൽ പിഴവുവരുത്തിയതായി പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഹാൻഡ് ബ്രേക്ക് ഇടാതെയാണ് ലോക്കോ പൈലറ്റ് ഡീസൽ എൻജിനിൽനിന്ന് ഇറങ്ങിപ്പോയത്. സ്റ്റേഷൻ മാസ്റ്റർ ഇക്കാര്യം ഉറപ്പുവരുത്തിയില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ട്രാക്കിലെ ചരിവാണ് ട്രെയിൻ സ്വയം നീങ്ങാൻ കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിശദ അന്വേഷണം നടന്നുവരുകയാണ്.
റെയിൽ നിർമാണത്തിനുള്ള കരിങ്കൽ ചീളുകളുമായി 53 വാഗണുള്ള ട്രെയിൻ ഞായറാഴ്ച വെളുപ്പിന് 5.20നാണ് കഠ് വ സ്റ്റേഷനിലെത്തിയത്. ഗാർഡ് കോച്ചോ ഗാർഡോ ഇല്ലാതിരുന്നതിനാൽ ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റ് വിസമ്മതിച്ചു. സ്റ്റേഷനിൽ നിർത്തിയിടാൻ സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. എന്നാൽ ലോക്കോ പൈലറ്റ് ഹാൻഡ് ബ്രേക്ക് ഇടാതെസ്റ്റേഷൻ മാസ്റ്റർക്ക് താക്കോൽ കൈമാറി ഇറങ്ങിപ്പോവുകയായിരുന്നു.
(വാർത്ത കടപ്പാട്: മാധ്യമം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group