ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ കൺവെൻഷൻ്റെ രണ്ടാം ദിനത്തിൽ പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. അടുത്ത 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ 18-ാം ലോക്‌സഭയിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന യുവാക്കളിലേക്കും പുതിയ വോട്ടർമാരിലേക്കും എത്തിച്ചേരാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എല്ലാവർക്കും ഉറപ്പായി. വിദേശ രാജ്യങ്ങൾക്ക് വരെ ഇത് ബോധ്യമായി. അതിന്റെ തെളിവാണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് വരെ ഉഭയകക്ഷി ചർച്ചകൾക്ക് അടക്കമുള്ള ക്ഷണം വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും പരിശ്രമം ഒത്തുചേരുമ്പോള്‍, രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള പരമാവധി സീറ്റുകളും ബിജെപി നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വരുന്ന അഞ്ച് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ ഈ സമയത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. മൂന്നാം തവണയും ബിജെപിയുടെ ഭരണം ഉണ്ടാകണം. 370 സീറ്റ് എന്ന ലക്ഷ്യം മറി കടക്കണമെന്നും മോദി ആവശ്യപ്പെട്ടു.
“പത്ത് വർഷത്തെ ക്ലീൻ ഇമേജും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും ചെറുതോ എളുപ്പമുള്ളതോ ആയ നേട്ടമായിരുന്നില്ല.ഞാൻ എനിക്കുവേണ്ടി മൂന്നാം വട്ടവും ഭരണം ആവശ്യപ്പെടുന്നില്ല, എല്ലാവരുടെയും ഭാവിക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്"- മോദി പറഞ്ഞു.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യക്കകത്ത് മാത്രമല്ല, ആഗോള തലത്തിൽ ജനങ്ങൾക്ക് അഭിമാനം തോന്നുന്ന തരത്തിൽ രാഷ്ട്രത്തിന് ഒരു ഐഡൻ്റിറ്റി സൃഷ്ടിക്കുന്നതിൽ പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനത്തിന് സാധിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group