ന്യൂഡൽഹി: അയോധ്യയിലെയും സമീപ പ്രദേശങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിനായി 68 കിലോമീറ്റർ ഗ്രീൻഫീൽഡ് ബൈപാസ് നിർമ്മിക്കുന്നതിന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പ്രത്യേക അനുമതി തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 3,570 കോടി രൂപ മുതൽമുടക്കിൽ ലഖ്നൗ, ബസ്തി, ഗോണ്ടാ ജില്ലകളിൽകൂടി കടന്നുപോകുന്ന 4/6 വരി പാതയ്ക്കായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) കരാർ ക്ഷണിച്ചതായാണ് വിവരം.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം യാത്രക്കാരുടെയും ചരക്കു വാഹനങ്ങളുടെയും വർധനവുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വടക്കൻ അയോധ്യ, തെക്കൻ അയോധ്യ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് ബൈപാസ് നിർമ്മിക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നത്. പൊതു - സ്വകാര്യ പങ്കാളിത്തത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഭാരത്മാലയുടെ കീഴിൽ പുതിയ പദ്ധതികളുമായി തൽക്കാലം മുന്നോട്ടുപോകരുതെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പദ്ധതിക്ക് 1,000 കോടിയിലധികം ചെലവ് വരുന്നതിനാൽ, പൊതു - സ്വകാര്യ പങ്കാളിത്ത പദ്ധതികൾ വിലയിരുത്തുന്ന ഉന്നത സമിതിയിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് എൻ.എച്ച്.എ.ഐ. ലക്ഷ്യമിടുന്നത്. courtesy :mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group