ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. എട്ട് കുട്ടികള്‍ അടക്കം 11 പേര്‍ അപകടത്തില്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ പിപ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോരി ഗ്രാമത്തില്‍, കൃഷിയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലാണ് ശക്തമായ സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ പ്രയാഗ്രാജിലെ എസ്.ആര്‍.എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 പേര്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് അമിത് പാല്‍ അറിയിച്ചു.
മരിച്ചവരില്‍ പ്രിയാഞ്ജലി (5), പ്രവീണ്‍ സിങ് (13), ജാന്‍വി (12), ആദിത്യ (12), ആദിത്യ (8), രവി (8), അഞ്ജു (32), ജ്ഞാന്‍ സിങ് (40), വിക്രം സരോജ് (35), അന്‍ഷ് (6), നാനാ (4) എന്നിവരുൾപ്പെടുന്നു. സമീപപ്രദേശങ്ങളിലെ താമസക്കാരാണ് അപകടത്തില്‍പെട്ടവരെല്ലാം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിക്കും സമീപത്തെ അഞ്ചോളം വീടുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. അപകടത്തെ തുടർന്ന് സമീപത്തുകൂടി കടന്നുപോകുന്ന ഡല്‍ഹി-ഹൗറ റെയില്‍പാതയിലുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.
ഫയർഫോഴ്‌സും ആംബുലൻസുകളും വ്യോമസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ അടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
