ന്യൂഡൽഹി: രാജ്യത്തെ നോൺ-സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന യാത്രാസൗകര്യങ്ങളിലും ശുചിത്വ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പരിശോധിച്ച 512 സ്റ്റേഷനുകളിൽ 458 എണ്ണത്തിലും (89 ശതമാനം) ഒന്നോ അതിലധികമോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കണ്ടെത്തി. വെറും 54 സ്റ്റേഷനുകളിൽ (11 ശതമാനം) മാത്രമാണ് റെയിൽവേ ബോർഡിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചിട്ടുള്ളത്.
ബജറ്റിൽ തുക അനുവദിച്ചിട്ടും ആസൂത്രണത്തിലും നിർവ്വഹണത്തിലുമുണ്ടായ പിഴവാണ് ദുരിതത്തിന് കാരണമെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. 2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ അനുവദിച്ച ഫണ്ടിന്റെ 36 മുതൽ 44 ശതമാനം വരെ ചെലവഴിക്കാതെ മാറ്റിവെച്ചു. കൂടാതെ, നടപ്പാക്കിയ 395 യാത്രാസൗകര്യ പദ്ധതികളിൽ 59 ശതമാനവും ഒരു വർഷം മുതൽ നാല് വർഷം വരെ വൈകിയാണ് പൂർത്തിയായത്. സാമ്പത്തിക പരിമിതിയല്ല, മറിച്ച് റെയിൽവേയുടെ നടത്തിപ്പിലെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓഡിറ്റ് ചെയ്ത സ്റ്റേഷനുകളിൽ ഫാനുകൾ (42%), വാട്ടർ കൂളറുകൾ (40%), കുടിവെള്ള ടാപ്പുകൾ (27%), യൂറിനലുകൾ (22%), ഇരിപ്പിടങ്ങൾ (15%) എന്നിവയിലാണ് പ്രധാനമായും കുറവുള്ളത്. കാറ്റഗറി വ്യത്യാസമില്ലാതെ എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, ശുചിമുറി, ഷെൽട്ടറുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ 12 അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് 2018-ലെ റെയിൽവേ ബോർഡ് നിർദ്ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്ത 325 സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരമുള്ള റാമ്പുകൾ, ടാക്റ്റൈൽ പാതകൾ, പ്രത്യേക ശുചിമുറികൾ, ലിഫ്റ്റുകൾ എന്നിവയും അടിയന്തര വൈദ്യസഹായത്തിനുള്ള മെഡിക്കൽ മുറികളും എയിംസ് നിർദ്ദേശിച്ച ഫസ്റ്റ് എയ്ഡ് ബോക്സുകളും ഭൂരിഭാഗം സ്റ്റേഷനുകളിലും ലഭ്യമല്ല. നിർബന്ധിത സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കാൻ കൃത്യമായ പ്രവർത്തന പദ്ധതിയോ സമയപരിധിയോ റെയിൽവേ ബോർഡ് തയ്യാറാക്കിയിട്ടില്ലെന്നും സി.എ.ജി. വിമർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































