ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് സുപ്രീംകോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. കേസിൽ സിബിഐ സമർപ്പിച്ച ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അദ്ദേഹം അന്തരിച്ച് ഒന്നര വര്‍ഷത്തിനുശേഷമാണ് ഈ കേസിൽ അദ്ദേഹത്തിന് പൂർണ്ണമായ ക്ലീന്‍ ചിറ്റ് ലഭിക്കുന്നത്.
വിശദമായ അന്വേഷണത്തിന് ഒടുവിൽ സിബിഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സമയങ്ങളിലായി സമർപ്പിക്കപ്പെട്ട ക്ലോഷര്‍ റിപ്പോര്‍ട്ടുകളും ബെഞ്ച് വിശദമായി പരിശോധിച്ചു. രണ്ട് റിപ്പോര്‍ട്ടുകളിലും മൻമോഹൻ സിങ്ങിനെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവമായിരുന്നു കല്‍ക്കരി കുംഭകോണം. 2005-ൽ ഒഡീഷയിലെ താലാബിറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോ കമ്പനിക്ക് നിയമവിരുദ്ധമായി ഖനനാനുമതി നല്‍കിയെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ആറാം പ്രതിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മുൻ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരും കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന സിബിഐ പ്രത്യേക കോടതിയുടെ 2015 ലെ ഉത്തരവ് നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അന്നുമുതൽ നീണ്ടുനിന്ന നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ ശാശ്വതമായ പരിസമാപ്തിയായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































