ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി കോക്രോച്ച് ജനത പാര്‍ട്ടി (CJP) രംഗത്ത്. ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിച്ചത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പ്രകാരമാണെന്നും, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആ വ്യവസ്ഥകളെല്ലാം ലംഘിക്കുകയാണെന്നും സി.ജെ.പി കുറ്റപ്പെടുത്തി. സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരെയും സര്‍ക്കാര്‍ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്നും ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച എല്ലാവർക്കും പാര്‍ട്ടി സഹായം ഉറപ്പാക്കുന്നുണ്ടെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് നല്‍കിയ ഉറപ്പുകളാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് സി.ജെ.പി വക്താവ് അശുതോഷ് രങ്കയും ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സി.ജെ.പി വക്താക്കൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻതോതിൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സമരക്കാർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനായി സി.ജെ.പി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ ഉണ്ടായ നടപടികളില്‍ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സി.ജെ.പിക്ക് നിയമപ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും, മറ്റ് രാഷ്ട്രീയ തീരുമാനങ്ങളിൽ തനിക്ക് പങ്കില്ലെന്നും അതെല്ലാം പാര്‍ട്ടിയുടെ സ്വന്തം തീരുമാനങ്ങളാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
നിയമസഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന മറ്റ് വ്യക്തികൾക്കും തങ്ങൾക്കൊപ്പം പങ്കാളികളാകാമെന്ന് സി.ജെ.പി വക്താവ് രത്‌ന സിങ് പറഞ്ഞു. രാജ്യത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾ പൊതുജനങ്ങൾക്ക് പങ്കുവെയ്ക്കാനായാണ് പ്രധാനമായും വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പോലീസ് അതിക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും അടക്കമുള്ള വിവരങ്ങൾ 'സാക്ഷി' എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്‌സൈറ്റില്‍ പൊതുജനങ്ങൾക്ക് നൽകാം. അസമില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള പത്ത് പേരെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയ രത്‌ന സിങ്, പ്രത്യേക മതവിഭാഗങ്ങളെ പോലീസ് ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്നും ആരോപിച്ചു. ബിഹാറില്‍ നിന്നാണ് നിലവിൽ ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പട്‌നയില്‍ കൊലപാതക ശ്രമം ചുമത്തിയാണ് സമരക്കാർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































