ഡൽഹി: ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഈ മാസം 24-ാം തീയതി (വെള്ളിയാഴ്ച) രാജ്യവ്യാപകമായി പഠിപ്പുമുടക്കാന്‍ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) ആഹ്വാനം ചെയ്തു. രാജ്യത്തെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും പഠിപ്പ് മുടക്കി പ്രതിഷേധിക്കാൻ കേന്ദ്ര കമ്മിറ്റി വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്നും തലസ്ഥാനനഗരിയിലേക്ക് ആയിരക്കണക്കിന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകർ ഒഴുകിയെത്തിയതോടെ അതീവ ഗുരുതരമായ സാഹചര്യമാണ് ഡൽഹിയിലുള്ളത്. സുരക്ഷ മുൻനിർത്തി നഗരത്തിലെ 16 മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുകയും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിവരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി. അതേസമയം, സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് കൊണാട്ട് പ്ലേസിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. പൊലീസും ദ്രുത കർമസേനയും പ്രതിഷേധക്കാരുമായി രാത്രി വൈകി പലതവണ ഏറ്റുമുട്ടി. ഇതേത്തുടർന്ന്, ജന്തർ മന്തറിന് പുറത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഗുണ്ടകളാണെന്നും എല്ലാവരും ജന്തർ മന്തറിലേക്ക് എത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്നും അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തു. എന്നാൽ ഇന്ന് ജന്തർ മന്തറും പിന്നിട്ട് പാർലമെൻ്റ് സട്രീറ്റിലേക്കും ജൻപഥിലേക്കും പ്രതിഷേധക്കാർ ഇരച്ചെത്തി. ജൻപഥ് റോഡിൽ പൊലീസും പ്രതിഷേധക്കാരും ഇപ്പോൾ നേർക്കുനേർ നിൽക്കുകയാണ്.
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ബംഗാളിൽനിന്ന് 20 കമ്പനി സി.ആർ.പി.എഫിനെ ഉടൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പൊലീസ് നടപടിക്കെതിരായ ഹർജി അടിയന്തരമായി ലിസ്‌റ്റ് ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചെങ്കിലും, നിലവിൽ ദൃശ്യങ്ങൾ കാണാൻ താൽപ്പര്യവും സമയവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്ന ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ മുൻപത്തെ പരാമർശമാണ് രാജ്യത്ത് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന യുവജന മുന്നേറ്റത്തിന്റെ രൂപീകരണത്തിന് തന്നെ വഴിതുറന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































