ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് പ്രമുഖ സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കമ്പനി കുറച്ചത്. ഇതോടെ ഡൽഹിയിലെ നയാര പമ്പുകളിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമായി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് നയാര. നേരത്തെ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ രാജ്യത്ത് ആദ്യമായി ഇന്ധനവില വർദ്ധിപ്പിച്ചതും ഇതേ കമ്പനിയായിരുന്നു.
ഇന്ധനവിലയ്ക്ക് പുറമെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറൊന്നിന് 183.50 രൂപയാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതോടെ പുതുക്കിയ വില 2951 രൂപയായി. മെയ് മാസത്തിലെ കടുത്ത വിലക്കയറ്റത്തിന് ശേഷം എത്തിയ ഈ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയ്ക്ക് വലിയ തോതിൽ ആശ്വാസം പകരുന്നതാണ്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം പൂർണ്ണമായും നീക്കിയിട്ടുണ്ട്. വിപണിയിലെ വിതരണം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് സാധാരണ നിലയിലാക്കാനാണ് നിലവിലെ തീരുമാനം. ലഹളകൾ കാരണം രാജ്യത്ത് കടുത്ത എൽപിജി ക്ഷാമം നേരിട്ടപ്പോൾ, വിതരണത്തിൽ പ്രഥമ പരിഗണന രാജ്യത്തെ സാധാരണ കുടുംബങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് വാണിജ്യ മേഖലയ്ക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































