ഡല്‍ഹി: രാജ്യം അടിയന്തരാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച് 50 വർഷങ്ങൾ പിന്നിടുമ്പോൾ, ചരിത്രത്തിലാദ്യമായി എന്‍.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥാ കാലഘട്ടം ഉൾപ്പെടുത്തി. ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ പുതിയ ഭാഗം കൂട്ടിച്ചേർത്തിരിക്കുന്നത്. 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' (Understanding Society : India and Beyond) എന്ന അധ്യായത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഈ നിർണായക കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായാണ് പാഠഭാഗത്ത് അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
1975-77 കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിനുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1970-കളുടെ തുടക്കത്തിൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ രാജ്യത്ത് പൊതുജനരോഷം ശക്തമായിരുന്നു. വർദ്ധിച്ചുവന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദുർഭരണ ആരോപണങ്ങൾ എന്നിവ സർക്കാരിനെ പ്രതിരോധത്തിലാക്കി. തുടർന്ന് 1975 ജൂണിൽ ആഭ്യന്തര കലാപസാധ്യത മുൻനിർത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഈ കറുത്ത നാളുകളിൽ പൗരന്മാരുടെ നിരവധി മൗലികാവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കപ്പെടുകയും, മാധ്യമങ്ങൾക്ക് കർശന സെൻസർഷിപ്പ് ഏർപ്പെടുത്തുകയും, പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലാവുകയും പൗരസ്വാതന്ത്ര്യം പൂർണ്ണമായി ഹനിക്കപ്പെടുകയും ചെയ്തതായി പാഠഭാഗം വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച ജനകീയ നേതാവ് ജയപ്രകാശ് നാരായണന്റെ (ജെ.പി) പങ്കിനെക്കുറിച്ച് പാഠപുസ്തകത്തിൽ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി അദ്ദേഹം നടത്തിയ വൻ പ്രക്ഷോഭങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. അതേസമയം, അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാലഘട്ടത്തെ അനുസ്മരിച്ച് രംഗത്തെത്തി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായ അടിയന്തരാവസ്ഥയെ അചഞ്ചലമായി പ്രതിരോധിച്ച പോരാളികൾക്ക് അദ്ദേഹം ആദരവർപ്പിച്ചു. ഭരണഘടനയ്ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തിയതും, നേതാക്കളെയും മാധ്യമപ്രവർത്തകരെയും ജയിലിലടച്ചതുമെല്ലാം രാജ്യം സാക്ഷ്യം വഹിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















