ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകളെത്തുടർന്ന് പ്രമുഖ ആക്ഷേപഹാസ്യ സോഷ്യൽ മീഡിയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സിജെപി) എക്‌സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ (IB) പ്രത്യേക മുന്നറിയിപ്പിന്റെയും കേന്ദ്ര സർക്കാർ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്സിന് ഇതുസംബന്ധിച്ച കടുത്ത നിർദേശം നൽകിയത്.
ഇന്ത്യയുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഈ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തൽ. കൂടാതെ, ഈ അക്കൗണ്ടിലെ ഉള്ളടക്കങ്ങള്‍ രാജ്യത്തെ യുവജനതയെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നു എന്നതും ആശങ്ക ശക്തമാക്കിയതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എക്സിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉടൻ നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ ദിവസമാണ് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കുവീണത്. എന്നാൽ ഇതിന് പിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയൊരു അക്കൗണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണിലധികം ഫോളോവേഴ്‌സുമായി വൻ കുതിപ്പിലാണ്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളുടെ ഫോളോവേഴ്‌സ് എണ്ണത്തെപ്പോലും പിന്നിലാക്കിയാണ് ഈ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ മുന്നേറ്റം. ഇതിനിടെ, ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളും പാട്ടുകളും പങ്കുവെച്ചുകൊണ്ട് നിരവധി വ്യാജ പേജുകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















