ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിച്ച് വനിതാ സംവരണം നടപ്പിലാക്കാനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് കേന്ദ്രമന്ത്രി അർജുൻ റാം മെഗ്‌വാൾ സഭയിൽ അവതരിപ്പിക്കും. വനിതാ സംവരണം, മണ്ഡല പുനർനിർണയം, കേന്ദ്ര ഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്. എന്നാൽ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് ആരോപിച്ച് ബില്ലുകളെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്നും നാളെയുമായി 18 മണിക്കൂർ നീളുന്ന സുദീർഘമായ ചർച്ചയാണ് ബില്ലിന്മേൽ ലോക്‌സഭയിൽ നടക്കുക. ലോക്‌സഭ പാസാക്കിയാൽ ശനിയാഴ്ച ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
പുതിയ ബിൽ പ്രകാരം സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളും ലഭിക്കുന്നതോടെ ആകെ സീറ്റുകൾ 850 ആയി ഉയരും. മുൻപ് നിശ്ചയിച്ചിരുന്ന 2026-ലെ സെൻസസിന് പകരം 2011-ലെ സെൻസസ് മാനദണ്ഡമാക്കിയാകും മണ്ഡല പുനർനിർണയം നടത്തുക. ആകെ സീറ്റുകളുടെ 33 ശതമാനം അഥവാ 283 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും. എന്നാൽ ഭരണഘടനാ ഭേദഗതിക്ക് സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലവിൽ എൻഡിഎ മുന്നണിക്കില്ല. 543 അംഗ ലോക്‌സഭയിൽ ബിൽ പാസാകാൻ 360 പേരുടെ പിന്തുണ വേണമെന്നിരിക്കെ എൻഡിഎയ്ക്ക് 293 അംഗങ്ങൾ മാത്രമാണുള്ളത്. രാജ്യസഭയിലും ഭൂരിപക്ഷം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്.
ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ എംപിമാർ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാകും പാർലമെന്റിലെത്തുക. മണ്ഡല പുനർനിർണയത്തിൽ തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡല പുനർനിർണയത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ പാർലമെന്റിലെ ചർച്ചകളും വോട്ടെടുപ്പും രാഷ്ട്രീയമായി ഏറെ നിർണ്ണായകമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















