ന്യൂഡൽഹി: വനിതാ സംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപായി നടപ്പിലാക്കുന്നതിനായുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരുന്നു. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായി 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് സഭ ചേരുക. സാധാരണയായി ബജറ്റ് സമ്മേളനം അവസാനിക്കേണ്ട വ്യാഴാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയാതിരുന്നത് ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ്. ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയോ ശൂന്യവേളയോ ഉണ്ടാകില്ലെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിട്ടുണ്ട്.
2023-ൽ പാസാക്കിയ നിയമപ്രകാരം അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർവിഭജനം പൂർത്തിയായാൽ മാത്രമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കൂ. ഈ നിബന്ധന മറികടക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം സംവരണം ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 540-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും.
എന്നാൽ, പുതിയ സെൻസസ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ അത് പൂർത്തിയാക്കാതെ മണ്ഡല പുനർവിഭജന സമിതി രൂപവത്കരിക്കുന്നത് ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. ഇത് മറികടക്കണമെങ്കിൽ നിലവിലെ സെൻസസ് വിജ്ഞാപനം പിൻവലിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സായുധസേനാ ഭരണനിർവഹണ ബിൽ പാസാക്കി
കേന്ദ്ര സായുധസേനകളിലേക്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുള്ള സായുധസേനാ ഭരണനിർവഹണ ബിൽ പാർലമെന്റ് പാസാക്കി. ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ നിലനിർത്തുന്നതിനും ആറുമാസത്തിലൊരിക്കൽ കേഡർ റിവ്യൂ നടത്തുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ ബില്ലിന് വ്യാഴാഴ്ച ലോക്‌സഭയും അംഗീകാരം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














