കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. നാളെ അർധരാത്രി വരെ നീളുന്ന പണിമുടക്കിൽ ഏകദേശം 30 കോടി തൊഴിലാളികൾ പങ്കുചേരുമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ അറിയിച്ചു.
ദേശീയതലത്തിൽ ഐ.എൻ.ടി.യു.സി പണിമുടക്കിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ അവർ സംയുക്ത സമരസമിതിക്കൊപ്പം ചേരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പുതിയ തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതിനൊപ്പം ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, ശാന്തി (SHANTI) ആക്റ്റ് എന്നിവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർ സമരത്തിൽ പങ്കുചേരുന്നതിനാൽ നാളെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും സ്തംഭിക്കും. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകമ്പോളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും പണിമുടക്ക് സാരമായി ബാധിക്കും. ഐടി മേഖല, ചെറുകിട വ്യവസായങ്ങൾ, തോട്ടം മേഖല, കർഷക തൊഴിലാളികൾ എന്നിവരും സമരരംഗത്തുണ്ട്. സംയുക്ത കിസാൻ മോർച്ചയും എം.ജി.എൻ.ആർ.ഇ.ജി.എ പുനഃസ്ഥാപനത്തിനായി പോരാടുന്ന തൊഴിലാളി മുന്നണികളും പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് എന്നിവ തടസ്സമില്ലാതെ പ്രവർത്തിക്കും. ശബരിമല തീർത്ഥാടകരെയും പണിമുടക്ക് ബാധിക്കില്ല. മാരാമൺ കൺവെൻഷൻ പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ ചെറി, തോറ്റപ്പുഴശ്ശേരി പഞ്ചായത്തുകളെയും കൺവെൻഷനിലേക്കുള്ള യാത്രക്കാരെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








