ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ പേര് നീക്കിയതടക്കം ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ പൊളിച്ചുപണിതുള്ള പുതിയ ബില്ലിനുനേരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധാഗ്നി.
വിവാദം കത്തിപ്പടരുന്നതിനിടയിൽ, 'വികസിത് ഭാരത് ഗാരൻറി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ' ബിൽ മന്ത്രി ശിവരാജ്‌സിങ് ചൗഹാൻ ചൊവ്വാഴ്‌ച ലോക്സഭയിൽ അവതരിപ്പിച്ചു, ബില്ലിന്മേൽ നിരാകരണപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷാംഗങ്ങൾ 'ഗാന്ധിനിന്ദ' ആരോപിച്ച് പ്രതിഷേധമുയർത്തി. ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ഉയർത്തി പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി, ബില്ലിന്മേൽ മന്ത്രി വിശദീകരിക്കവേ, അദ്ദേഹത്തിനുമുന്നിലെത്തി പോസ്റ്ററുകളുയർത്തി.
വിമർശനങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി ചൗഹാൻ, ബിൽ ഗാന്ധിജി വിഭാവനംചെയ്ത രാമരാജ്യസങ്കല്പം യാഥാർഥ്യമാക്കുന്നതിനുള്ളതാണെന്ന് അവകാശപ്പെട്ടു. ബിൽ അവതരിപ്പിക്കുന്നതിനായുള്ള മന്ത്രിയുടെ പ്രമേയം സ്പീക്കർ ഓം ബിർള വായിച്ചപ്പോൾ ഭരണപക്ഷം പിന്തുണച്ചു. ബഹളത്തിൽ മുങ്ങിയതോടെ ഉച്ചയ്ക്ക് രണ്ടുവരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തുനിന്ന് പ്രിയങ്കാഗാന്ധി, ശശി തരൂർ, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ടി.ആർ. ബാല്യു(ഡിഎംകെ), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്‌പി), പ്രൊഫ. സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്), ധർമേന്ദ്ര യാദവ് (എസ്‌പി), സുപ്രിയ സുലെ (എൻസിപി) എന്നിവരാണ് നിരാകരണപ്രമേയങ്ങൾ കൊണ്ടുവന്നത്.
ബിൽ അവതരിപ്പിച്ച മന്ത്രി ചൗഹാന് പിന്തുണയുമായി ബിജെപി അംഗങ്ങൾ 'ജയ് ശ്രീറാം' മുഴക്കി.
പഴയ പാർലമെന്റ്വളപ്പിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിലെത്തി പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തി. പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ മുകളിലെ തുറസ്സായ ഭാഗത്തെത്തിയും പില അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പാർലമെന്റ് മന്ദിരത്തിലെ മകരദ്വാറിൽ ഇടതുപക്ഷാംഗങ്ങൾ പ്രതിഷേധപ്രകടനം നടത്തി.
മന്ത്രി ശിവരാജ് സിങ് ചൗഹാൻ
മഹാത്മാഗാന്ധിയിൽ വിശ്വസിക്കുന്നവരും അദ്ദേഹത്തിന്റെ മൂല്യങ്ങൾ പിന്തുടരുന്നവരുമാണ് എൻഡിഎ സർക്കാർ. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യസങ്കല്പം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സർക്കാരാണിത്. ജവാഹർ റോസ്ഗാർ യോജനയുടെ പേര് മാറ്റിയത് കോൺഗ്രസാണ്. അത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവോടുള്ള അനാദരവാണെന്ന് ആരെങ്കിലും പറഞ്ഞോ
പ്രിയങ്കാ ഗാന്ധി
പാവപ്പെട്ട ജനവിഭാഗങ്ങളുടെ തൊഴിലവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ബിൽ ഭരണഘടനാവിരുദ്ധമാണ്. സഭയിലെ മുഴുവൻ അംഗങ്ങളും ചേർന്ന് പാസാക്കിയ വിപ്ലവാത്മക നിയമമായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിനിയമം. കേന്ദ്രത്തിൻ്റെ നിയന്ത്രണം കൂട്ടുന്നതും ഉത്തരവാദിത്വം കുറയ്ക്കുന്നതുമാണ് പുതിയ ബിൽ. മഹാത്മാഗാന്ധി എന്റെ കുടുംബത്തിൽനിന്നല്ല. പക്ഷേ, അദ്ദേഹം രാജ്യത്തെ എല്ലാ കുടുംബങ്ങളുടേതുമാണ്.
ശശി തരൂർ
ഏറ്റവും നിർണായകമായ ഒരു പദ്ധതിയുടെ അടിത്തറയ്ക്കും ആത്മാവിനും നേരേയുള്ള കടന്നാക്രമണമാണ് ബിൽ രാഷ്ട്രപിതാവിൻ്റെ പേര് നീക്കാനുള്ള തീരുമാനം തന്നെയാണ് ഏറ്റവും തെറ്റായ കാര്യം. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പം വെറുമൊരു രാഷ്ട്രീയപദ്ധതിയായിരുന്നില്ല. അത് ഗ്രാമങ്ങളുടെ ശാക്തീകരണത്തിനായുള്ള സാമൂഹ്യ, സാമ്പത്തിക നയരേഖയായിരുന്നു. ഗ്രാമസ്വരാജിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവുമായിരുന്നു അത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


