ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷൻ തീവ്രവോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തുന്നെങ്കിൽ അതിൻ്റെ നടപടിക്രമങ്ങളും സാധൂകരിക്കപ്പെടണമെന്ന് സുപ്രീംകോടതി. രാജ്യവ്യാപക എസ്ഐആറുമായി ബന്ധപ്പെട്ട വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. എസ്ഐആറിന്റെ ഭരണഘടനാ സാധുതയും നടത്തിപ്പിലെ ചട്ടവിരുദ്ധതയും ചൂണ്ടിക്കാട്ടി ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി നടത്തിയ വാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ നിരീക്ഷണം. കേസിന്റെ തുടർവാദം കോടതി ഡിസംബർ രണ്ടിലേക്ക് മാറ്റി.
തിരഞ്ഞെടുപ്പു കമ്മിഷൻ്റെ ധർമങ്ങൾ വിശദീകരിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 324-ൽ പറയാത്ത എസ്ഐആർ നടത്താൻ കമ്മിഷന് അധികാരമില്ലെന്നാണ് സിംഘ്‌വി വാദിച്ചത്. കമ്മിഷന് അതിനുള്ള അധികാരപരിധിയില്ലെന്ന് സിംഘ്‌വി പറഞ്ഞു. ഇതിലിടപെട്ട ചീഫ് ജസ്റ്റിസ്, സിംഘ് വിയുടെ വാദപ്രകാരമാണെങ്കിൽ എസ്ഐആർ നടത്താൻ കമ്മിഷന് ഒരിക്കലും അധികാരമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതൊരു പതിവ് പുതുക്കലല്ല. എന്നാൽ, എസ്ഐആർ നടത്തുകയാണെങ്കിൽ അതിന്റെ എല്ലാ നടപടിക്രമങ്ങളും സാധൂകരിക്കപ്പെടേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തിരഞ്ഞെടുപ്പു നടത്തുന്നതിൻ്റെപേരിൽ നിയമനിർമാണ സഭകളുടെ അധികാരം കമ്മിഷന് ഏറ്റെടുക്കാനാവില്ല. ഭരണഘടനാ പദ്ധതിപ്രകാരം നിയമനിർമാണം പാർലമെന്റിനും നിയമസഭകൾക്കും മാത്രം സാധിക്കുന്നതാണെന്നും സിംഘ്വി വാദിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും വാദിച്ചു. ബിഎൽഒമാർക്ക് ഇല്ലാത്ത അധികാരങ്ങൾ നൽകുകയാണ്. സ്കൂൾ അധ്യാപകരെ പൗരത്വം നിശ്ചയിക്കാനുള്ള ബിഎൽഒ ആക്കുന്നത് യുക്തിരഹിതവും നടപടിക്രമങ്ങൾ നോക്കിയാൽ ശരിയല്ലാത്തതുമായ തീരുമാനമാണ്. അഴിമതിനിരോധന നിയമവും ജനപ്രാതിനിധ്യ നിയമവുമാണ് വോട്ടർപട്ടികയിൽനിന്ന് ആളുകളെ അയോഗ്യരാക്കുന്നതിന് അടിസ്ഥാനം. അതെല്ലാം ബിഎൽഒമാരോട് തീരുമാനിക്കാൻ പറയാൻ സാധിക്കില്ലെന്നും സിബൽ വാദിച്ചു. ബുധനാഴ്‌ചയാണ് കേസിൽ വാദം തുടങ്ങിയത്.
ആധാർ കാർഡുള്ള വിദേശിയെ വോട്ടുചെയ്യാൻ അനുവദിക്കാമോ?
ബുധനാഴ്ചത്തെ വാദത്തിൽ എസ്ഐആറിന് ആധാർ ഉപയോഗിക്കുന്നതിനെക്കുറിച്ചും സുപ്രിംകോടതി നിരീക്ഷണമുണ്ടായിരുന്നു. ആധാർ പൗരത്വരേഖയല്ലെന്ന നിലപാട് ആവർത്തിച്ച്, ആധാർ കാർഡുള്ള ഒരു വിദേശിയെ വോട്ടുചെയ്യാൻ അനുവദിക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. ക്ഷേമ ആനുകൂല്യങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, ആധാർ ഉള്ളതുകൊണ്ടുമാത്രം ഒരാളെ വോട്ടറാക്കണമെന്നാണോ അർഥമാക്കുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ കപിൽ സിബലിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

