കൊച്ചി: യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ മൂലം പ്രതിസന്ധി നേരിടുന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസ പദ്ധതികളുമായി റിസർവ് ബാങ്ക്.
കയറ്റുമതിയിൽനിന്നുള്ള പണം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള കാലാവധി ഉയർത്തിയതും വായ്‌പാതിരിച്ചടവിൽ ഇളവ് അനുവദിച്ചതുമാണ് ഇതിൽ പ്രധാനം. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം എന്ന ഉയർന്ന തീരുവ ഏർപ്പെടുത്തിയത് ഓഗസ്റ്റ് 27 മുതലാണ് പ്രാബല്യത്തിൽ വന്നത്.
സോഫ്റ്റ്‌വേർ അടക്കമുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടുവരാനുള്ള കാലാവധി 15 മാസമായി ഉയർത്തി. ഫെമ നിയമം അനുസരിച്ച് നിലവിൽ ഇത് ഒൻപതു മാസമാണ്. മുൻകൂർ പണം വാങ്ങിക്കൊണ്ടുള്ള കയറ്റുമതി കരാറുകളുടെ കാലാവധി ഒരു വർഷം എന്നത് മൂന്നുവർഷമായി ഉയർത്തിയിട്ടുണ്ട്.
പ്രവർത്തന മൂലധന വായ്‌പകൾക്കും ദീർഘകാല വായ്പകൾക്കും 2025 സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള തിരിച്ചടവുകൾക്ക് സാവകാശം നൽകാനും റിസർവ് ബാങ്ക് നിർദേശം നൽകി. പ്രീ-ഷിപ്പ്‌മെൻറിനും പോസ്റ്റ്-ഷിപ്പ്മെന്റിനുമുള്ള കയറ്റുമതിവായ്‌പയുടെ പരമാവധി തിരിച്ചടവ് കാലാവധി നിലവിൽ 270 ദിവസമാണ്. ഇത് 450 ദിവസമായി ഉയർത്തിയിട്ടുണ്ട്. 2026 മാർച്ച് 31 വരെ അനുവദിക്കുന്ന ഇത്തരം വായ്‌പകൾക്കാണ് ഈ ഇളവ്.
കയറ്റുമതിയുടെ അടിസ്ഥാനത്തിൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള പാക്കിങ് ക്രെഡിറ്റ് വായ്‌പകളിലെ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. ഉയർന്ന തീരുവമൂലം കയറ്റുമതി ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ മറ്റു വിപണികളിലേക്കോ ആഭ്യന്തര വിപണിയിലോ വിറ്റ്, വായ്‌പ തിരിച്ചടയ്ക്കാൻ അവസരമൊരുക്കുന്നതാണ് ഈ ഇളവ്.
റിസർവ് ബാങ്കിന്റെറെ മൊറട്ടോറിയത്തിൻ്റെയും മറ്റ് ഇളവുകളുടെയും ഗുണം സമുദ്രോത്പന്നങ്ങൾ, മത്സ്യം, റബ്ബർ ഉത്‌പന്നങ്ങൾ, ചെരുപ്പ്, ടെക്‌സ്‌റ്റൈൽ മെഷിനറി തുടങ്ങി ഇരുപതോളം മേഖലകൾക്കാണ് ലഭിക്കുക. കേരളത്തിലെ സമുദ്രോത്പന്ന യൂണിറ്റുകൾ, കയറ്റുമതി അധിഷ്‌ഠിത ടെക്സ്റ്റൈൽ യൂണിറ്റുകൾ, റബ്ബർ ഉത്പന്ന കയറ്റുമതിക്കാർ എന്നിവയ്ക്ക് ആശ്വാസം നൽകുന്നതാണ് നടപടി.
ഗുണപരം
: ബാങ്കുകൾ, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ എന്നിവയടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്‌പ എടുത്തിട്ടുള്ള കയറ്റുമതി സംരംഭങ്ങൾക്ക് തിരിച്ചടവിനുള്ള 'മൊറട്ടോറിയം' അനുവദിക്കുന്നതാണ് റിസർവ് ബാങ്കിന്റെ നിർദേശം. പ്രവർത്തന മൂലധനം കൂടുതൽ ആവശ്യമായപക്ഷം അത് ലഭ്യമാക്കണം എന്നുള്ള നിർദേശവുമുണ്ട്. ഇത് യുഎസിലേക്കുള്ള കയറ്റുമതിക്കാർക്ക് വളരെ ആശ്വാസം നൽകുന്നതാണ്.
- എസ്. ആദികേശവൻ
സാമ്പത്തിക നിരീക്ഷകൻ
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















