ന്യൂഡൽഹി: തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും എസ്ഐആർ
(വോട്ടർപട്ടിക തീവ്രപരിഷ്‌കരണം) ചോദ്യംചെയ്ത‌് വിവിധ രാഷ്ട്രീയപ്പാർട്ടികൾ നൽകിയ ഹർജികളിൽ വെവ്വേറെ മറുപടികൾ നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ എസ്ഐആറിനെതിരേ ഡിഎംകെയും സിപിഎമ്മും ബംഗാളിലേതിനെതിരേ അവിടത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും നൽകിയ ഹർജികളിലാണ് പ്രത്യേകം മറുപടി ഫയൽചെയ്യാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. രണ്ടാഴ്ച്‌ചയ്ക്കകം കമ്മിഷൻ മറുപടിനൽകണം.
ഇരുസംസ്ഥാനങ്ങളിലെയും എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിലെ നടപടികൾ നിർത്തിവെക്കാൻ മദ്രാസ്, കൽക്കട്ട ഹൈക്കോടതികളോട് സുപ്രീംകോടതി അഭ്യർഥിച്ചു. തമിഴ്‌നാട്ടിലെ എസ്ഐആറിനെ അനുകൂലിച്ച് അണ്ണാ ഡിഎംകെ ഫയൽചെയ്ത ഹർജി ലിസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ തിടുക്കത്തിലാണ് എസ്ഐആർ നടത്തുന്നതെന്ന് ഡിഎംകെയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നവംബർ-ഡിസംബറിൽ വടക്കുകിഴക്കൻ കാലവർഷം തമിഴ്‌നാട്ടിൽ ശക്തമാകുമെന്നും തീരമേഖലയിൽ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇന്ത്യപോലൊരു വലിയരാജ്യത്ത് ചിലസംസ്ഥാനങ്ങളിൽ എപ്പോഴും പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മിഷന് അതിൻ്റെ ജോലിചെയ്യാമെന്നും എന്നാൽ, അത് ഈ രീതിയിലാവരുതെന്നുമാത്രമേ പറയുന്നുള്ളൂവെന്നും സിബൽ വ്യക്തമാക്കി. എന്നാൽ, എന്തിനാണ് ഇക്കാര്യത്തിൽ ഹർജിക്കാർക്ക് ഇത്ര ഭയമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ബിഹാറിൽ എസ്ഐആർ നടത്തിയതിലെ നല്ലവശങ്ങൾ മറ്റുസംസ്ഥാനങ്ങളിലും സ്വീകരിക്കാവുന്നതാണെന്ന് കമ്മിഷനോട് സുപ്രീംകോടതി പറഞ്ഞു. അതേസമയം, അതത് സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ പരിഗണിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. തുടർന്ന് എസ്ഐആർ സംബന്ധിച്ച ഹർജികൾ ഈമാസം 26, 27 തീയതികളിൽ പരിഗണിക്കാനായിമാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


