ചെന്നൈ: ദൈവത്തിനു വിവേചനമില്ലെന്നും ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തെ വേലികെട്ടി നിർത്താനും മുൻവിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താനും സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി. കാഞ്ചീപുരത്തെ ഗ്രാമത്തിൽ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കാഞ്ചീപുരം പുത്തിഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട സെൽവരാജ്, തൊട്ടുകൂടായ്മ നിർമാർജന സമിതി ജില്ലാ സെക്രട്ടറി ആനന്ദൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ജാതിയുടെയോ മതത്തിൻ്റെയോ പേരിൽ വിശ്വാസത്തെ ഹനിക്കാൻ സാധിക്കില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തൊട്ടുകൂടായ്മ നിർത്തലാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കൊക്കെയാണ് ദൈവത്തിനു മുന്നിൽ നിൽക്കാനും ആരാധിക്കാനും അർഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകൾ നിർദേശിക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് ബാലാജിയുടെ ബെഞ്ച് വ്യക്തമാക്കി.
ദൈവത്തെ ആരാധിക്കുന്നതിൽ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കാനും മുത്തുക്കാളിയമ്മൻ ക്ഷേത്രത്തിൽ ദളിതർക്ക് എല്ലാ സൗകര്യവും ഒരുക്കാനും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വംവകുപ്പിനോടും കോടതി ഉത്തരവിട്ടു. രഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാൻ സൗകര്യം ഒരുക്കണം. ക്ഷേത്രത്തിൽ ദളിതർ ആരാധന നടത്തുന്നത് ഇതര ജാതിക്കാർ തടയുന്നതിനെതിരേ അഭിഭാഷകരായ കുമാരസ്വാമിയും തിരുമൂർത്തിയും ശക്തമായി എതിർത്തു.
എന്നാൽ ഇതര ജാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കാർത്തികേയൻ രഥഘോഷയാത്രയുടെ റൂട്ട് മാറ്റാനാവില്ലെന്നും പതിറ്റാണ്ടുകളായുള്ള ആചാരംലംഘിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും വാദിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. 'ദൈവം ചില തെരുവുകളിൽ മാത്രം വസിക്കുന്നില്ല. ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ല. അതിനാൽ പാരമ്പര്യത്തിൻ്റെ പവിത്രതയിൽ ഇതിനെ പൊതിഞ്ഞു നിർത്താൻ കഴിയില്ല'- കോടതി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















