മുംബൈ: സിനിമകളിലെ തിരക്കഥപോലെ നടന്ന ബന്ദിയാക്കലിൽ വ്യാഴാഴ്ച മുംബൈനഗരം മുൾമുനയിലായി. പ്രതി രോഹിത് ആര്യയെ കീഴ്പ്പെടുത്തി, ബന്ദികളാക്കിയ 17 കുട്ടികളെയും മറ്റു രണ്ടുപേരെയും പരിക്കുപോലും ഏൽക്കാതെ രക്ഷിച്ച മുംബൈ പോലീസിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
പവായിൽ എൽആൻഡ്‌ടിക്ക് സമീപമുള്ള ആർഎ സ്റ്റുഡിയോയിൽ അനിശ്ചിതത്വം ഒരുമണിക്കൂറിലധികം നീണ്ടുനിന്നു. കുട്ടികളെ ഇവിടെ ബന്ദികളാക്കിയ വാർത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.40-ന് ഫ്ളാഷുകളായി ടിവികളിൽ വന്നുതുടങ്ങിയതോടെ പരിഭ്രാന്തരായ മാതാപിതാക്കളും മറ്റുള്ളവരും ഇവിടെ തടിച്ചുകൂടി. പോലീസ് സന്നാഹം ഇരച്ചെത്തി. കുട്ടികളെ ബന്ദികളാക്കിവെച്ച രോഹിത് ആര്യയുമായി സന്ധിസംഭാഷണത്തിന് വിദഗ്‌ധരായ വ്യക്തികളെയും പോലീസ് നിയോഗിച്ചു.
സ്റ്റുഡിയോയുടെ താഴത്തെ നിലയിലുള്ള ഗ്ലാസ് ജനാലകളിലൂടെ കുട്ടികൾ ഭയചകിതരായി നോക്കിനിൽക്കുന്ന കാഴ്ച്‌ചയായിരുന്നു ദ്യക്‌സാക്ഷികൾക്ക് പറയാനുണ്ടായിരുന്നത്. അഭിനയമികവ് പരിശോധിക്കാൻ നടത്തിയ ഓഡിഷനിനിടെയാണ് സംഭവം. ദിവസങ്ങളായി ആര്യ ഇവിടെ ഓഡിഷനുകൾ നടത്തിവരുകയായിരുന്നു. അഭിനയത്തിൽ വലിയഭാവി കണ്ട് മാതാപിതാക്കൾ കുട്ടികളെ കൊണ്ടുവരുകയായിരുന്നു.
ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെയായിരുന്നു ഓഡിഷനുകൾ നടന്നിരുന്നത്. നൂറിലധികം കുട്ടികളുണ്ടായിരുന്നു. വ്യാഴാഴ്‌ച, ആര്യ 80-ഓളം കുട്ടികളെ പോകാൻ അനുവദിച്ചെങ്കിലും രണ്ട് മുതിർന്ന പൗരരെയും 17 കുട്ടികളെയും തടഞ്ഞുവെച്ചു. പിന്നാലെ ഒരു വീഡിയോസന്ദേശവും പുറത്തിറക്കിയതോടെ സ്ഥിതി കൂടുതൽ വഷളായി.
'ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാൻ ഒരു പദ്ധതി തയ്യാറാക്കി കുറച്ചുകുട്ടികളെ ബന്ദികളാക്കി... എനിക്ക് വളരെ ലളിതമായ ആവശ്യങ്ങളാണുള്ളത്. വളരെ ധാർമികമായ ആവശ്യങ്ങൾ. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചില ആളുകളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉത്തരങ്ങൾ വേണം. എനിക്ക് മറ്റൊന്നുംവേണ്ട. ഞാൻ ഭീകരവാദിയല്ല, എനിക്ക് പണത്തിന്റെ ആവശ്യവുമില്ല. ലളിതമായ സംഭാഷണങ്ങൾ നടത്തണം' വീഡിയോ ഇങ്ങനെ പോകുന്നു. 'നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു തെറ്റായ നീക്കംപോലും ഈ സ്ഥലം മുഴുവൻ കത്തിക്കാൻ പ്രേരിപ്പിച്ചേക്കാം... ഞാൻ മരിച്ചാലും ഇല്ലെങ്കിലും, കുട്ടികൾക്ക് അനാവശ്യമായി പരിക്കേൽക്കും. തീർച്ചയായും ആഘാതമേൽക്കും...വീഡിയോയിൽ ഇയാൾ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിനായി 'മാജി ശാല, സുന്ദർ ശാല' എന്ന ഒരു പദ്ധതി രോഹിത് ആര്യ തയ്യാറാക്കിയിരുന്നു. പദ്ധതി സർക്കാർ നടപ്പാക്കി. എന്നാൽ, അതിന്റെ ക്രെഡിറ്റ് സർക്കാർ നിഷേധിച്ചെന്നാരോപിച്ച് ഇയാൾ അസന്തുഷ്ടനായിരുന്നു.
പോലീസ് വേഗത്തിൽ പ്രവർത്തിച്ചു. സംഭവസ്ഥലത്തുനിന്ന് എയർഗണ്ണുകളും രാസവസ്തുക്കളും പോലീസ് കണ്ടെടുത്തു. ഏകദേശം 15 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കൾക്ക് പോലീസ് കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















