
ന്യൂഡൽഹി: നടൻ വിജയിൻ്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിലെ
കരൂരിൽ നടത്തിയ റാലിയിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപവത്കരിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതി. ഹൈക്കോടതിയുടെ മധുര ബെഞ്ചിനു കീഴിലാണ് കരൂർ. മധുരയിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന വിഷയത്തിൽ ചെന്നൈയിലെ സിംഗിൾ ബെഞ്ച് എങ്ങനെ ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. കരൂർ ദുരന്തത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജികൾ ഉത്തരവിനായി മാറ്റിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശമുണ്ടായത്.
സെപ്റ്റംബർ 27-നുനടന്ന റാലിയിലെ തിക്കിലുംതിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് എസ്ഐടി രൂപവത്കരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്‌ത് ടിവികെ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിലെത്തിയത്. രാഷ്ട്രീയറാലികൾക്ക് സ്ഥിരം നടപടിക്രമങ്ങൾ (എസ്ഒപി) വേണമെന്നു മാത്രമായിരുന്നു ഹൈക്കോടതിക്കുമുന്നിലെ ആവശ്യമെന്ന് ടിവികെക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. എന്നാൽ, ആദ്യദിവസംതന്നെ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച്, ടിവിക്കെതിരേ നിരീക്ഷണങ്ങൾ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഐടിയുണ്ടാക്കിയത് ഹൈക്കോടതിയാണെന്നും തങ്ങൾ അതിലേക്ക് പേരുകൾ നിർദേശിച്ചിട്ടില്ലെന്നും തമിഴ്‌നാട് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി പറഞ്ഞു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരാണ് എസ്ഐടിയിലുള്ളതെന്നും അക്കാര്യത്തിൽ സംശയംവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടിവികെക്കുപുറമേ ബിജെപി നേതാവ് ഉമ ആനന്ദൻ, അഡ്വ. ജി.എസ്. മണി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉമയും മണിയും ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group