
ന്യൂഡല്‍ഹി: യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായി കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാഹചര്യം ഉടന്‍ മാറുമെന്നുപറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50% താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന്‍ വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു. പാക്കേജിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന്‍ വ്യക്തമാക്കി. റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തുനിന്ന് വാങ്ങും. വലിയ തുകയാണ് എണ്ണ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ആ ഇടപാട് നമുക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലായിരിക്കണം. തീര്‍ച്ചയായും റഷ്യയില്‍നിന്ന് എണ്ണ വാങ്ങും, നിര്‍മല സീതാരാമന്‍ പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കുമേല്‍ യു.എസ് പിഴത്തീരുവയടക്കം 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പുറമെയാണ്, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായി ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം പിഴ തീരുവയും ചുമത്തിയത്. എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്നാരോപിച്ചായിരുന്നു ഇത്.
യു.എസ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയത് ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെമ്മീന്‍, തുകല്‍, രത്നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യം നേരിടുന്നതിനായി കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മേഖല, ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്‌കരണം, തുണി വ്യവസായം പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ജിഎസ്ടി വഴി പിന്തുണയ്ക്കല്‍ തുടങ്ങിയവ സര്‍ക്കാരിന്റ ആലോചനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group