
ന്യൂഡൽഹി: ഭാഗ്യക്കുറിയുടെമേലുള്ള ജിഎസ്ടി വർധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് എംപിമാരായ വി. ശിവദാസൻ, പി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കേരള ഭാഗ്യക്കുറി സംരക്ഷണസമിതി നേതാക്കൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് നിവേദനംനൽകി. ആവശ്യം അനുഭാവപൂർവം പരിശോധിക്കാമെന്ന് ധനമന്ത്രി ഉറപ്പുനൽകിയതായി സമിതി നേതാവ് എം.വി. ജയരാജൻ പറഞ്ഞു.
നിലവിൽ ലോട്ടറിക്കുമേലുള്ള ജിഎസ്‌ടി 28 ശതമാനമാണ്. ഇത് 40 ശതമാനമാക്കാനുള്ള നിർദേശമാണ് ജിഎസ്‌ടി കൗൺസിൽ യോഗം പരിഗണിക്കുന്നത്. കേരളസർക്കാരിൻ്റെ ഭാഗ്യക്കുറിയെ ഇത് തകർക്കും. ഓൺലൈൻ ലോട്ടറിയുടെയും ചൂതാട്ടത്തിൻ്റെയും ഗണത്തിൽ കേരള ഭാഗ്യക്കുറിയെ പെടുത്തുന്നത് തെറ്റാണെന്ന് സമിതിനേതാക്കൾ പറഞ്ഞു. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടുലക്ഷത്തോളം പേരാണ് ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്നത്.
50 രൂപയുടെ ഒരു ടിക്കറ്റ് വിറ്റാൽ 8.40 രൂപ ഏജൻറുമാർക്കും 7.35 രൂപ വിൽപ്പനക്കാർക്കും കമ്മിഷൻ ലഭിക്കും. ജിഎസ്‌ടി വർധനയുണ്ടായാൽ കമ്മിഷൻ ഇനത്തിൽ നാലുരൂപയാണ് ലോട്ടറി തൊഴിലാളികൾക്ക് കുറയുക. ഏജന്റുമാർക്ക് 4.40 രൂപയും വിൽപ്പനക്കാർക്ക് 3.35 രൂപയുമായി കുറയും. ലോട്ടറി തൊഴിലാളികൾക്കുള്ള പെൻഷൻ ഉൾപ്പെടെയുള്ള ധനസഹായവിതരണത്തെ ഇത് ബാധിക്കും. ലോട്ടറി വരുമാനമുപയോഗിച്ചാണ് കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. 42 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. 2020-ലാണ് ലോട്ടറിയുടെ ജിഎസ്‌ടി നിരക്ക് 12 ശതമാനത്തിൽനിന്ന് 28 ശതമാനമാക്കിയത്. ലോട്ടറിയെ 18 ശതമാനത്തിൽ നിലനിർത്തണം.
ജിഎസ്ടി കൗൺസിലിൽനിന്ന് അനുഭാവസമീപനമുണ്ടായില്ലെങ്കിൽ സെപ്റ്റംബർ എട്ടിന് എറണാകുളത്ത് ചേരുന്ന കൺവെൻഷൻ പ്രക്ഷോഭപരിപാടികൾ തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭാരവാഹികളായ പി.ആർ. ജയപ്രകാശ്, ടി.ബി. സുബൈർ, ഫിലിപ്പ് ജോസഫ്, വി. ബാലൻ, ഡോ. ജെ. ജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group