
ന്യൂഡൽഹി: കീം എൻജിനിയറിങ് റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി, അതേസമയം, ഭാവിയിൽ ഇതുപോലെ പരീക്ഷ നടത്തിയശേഷം മാനദണ്ഡങ്ങളിൽ മാറ്റംവരുത്താമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. ഹൈക്കോടതിവിധിക്കെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമോയെന്ന് അറിയിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി, കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
ഹൈക്കോടതിവിധിക്കുശേഷം തയ്യാറാക്കിയ റാങ്ക്പട്ടികയിൽ ഇടപെടില്ലെന്നാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം, വിവിധ ബോർഡുകളിൽ പഠിച്ച വിദ്യാർഥികളുടെ മാർക്ക് സമീകരണത്തിനുള്ള മാനദണ്ഡം, പരീക്ഷയ്ക്കുശേഷം മാറ്റുന്നത് ശരിയാണോ എന്ന വിഷയം സുപ്രീംകോടതി പരിശോധിക്കും. ഇപ്പോഴത്തെ റാങ്ക്‌പട്ടികയിൽ ഇടപെടില്ല. രാജ്യം മുഴുവനും ഇത്തരം അനിശ്ചിതത്വങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഓരോ പരീക്ഷയും നിയമനവും ചോദ്യംചെയ്യപ്പെടുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതിനടപടി ചോദ്യംചെയ്‌ത്, കേരള സിലബസിൽ പഠിച്ച 12 വിദ്യാർഥികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
മാനദണ്ഡങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റംവരുത്താമെന്ന് പ്രോസ്പെക്ടസിൽ പറയുന്നുണ്ടെന്ന്, ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ അറിയിച്ചു. ഒട്ടേറെ വിദ്യാർഥികളാണ് ഹൈക്കോടതിനടപടി കാരണം പ്രയാസം അനുഭവിക്കുന്നതെന്നും കേരളത്തിൽ സമരങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ. സുൾഫിക്കർ അലിയും ഹർജിക്കാർക്കുവേണ്ടി ഹാജരായി.
തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്ന് കാട്ടി സിബിഎസ്ഇ വിദ്യാർഥികൾ തടസ്സ ഹർജിയും നൽകിയിട്ടുണ്ട്. എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്‌മെൻ്റ് നടപടികളുടെ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കാനിരിക്കുകയാണ്.
റാങ്ക് നിർണയ മാനദണ്ഡങ്ങളിൽ അവസാന നിമിഷം മാറ്റംവരുത്തിയത് തെറ്റാണെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ നടപടി. വിദഗ്‌ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ റാങ്ക്നിർണയ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയത്. ഇതുവഴി, സംസ്ഥാന ബോർഡിന് കീഴിൽ പഠിച്ച വിദ്യാർഥികൾക്ക് സിബിഎസ്ഇക്കാരോടൊപ്പം മത്സരിക്കാമെന്നായി. എന്നാൽ, ഹൈക്കോടതി ഉത്തരവ് സംസ്ഥാന ബോർഡ് വിദ്യാർഥികളുടെ അവസ്ഥ മോശമാക്കിയെന്ന് ഇവരുടെ ഹർജിയിൽ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group