
ന്യൂഡൽഹി: ഇന്ത്യയുടെ പതിനാറാമത് സെൻസസ് 2027-ൽ നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ലഡാക്ക്, ജമ്മു-കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുവീഴ്‌ചമേഖലകളിൽ 2026 ഒക്ടോബർ ഒന്നുമുതലും മറ്റിടങ്ങളിലെല്ലാം 2027 മാർച്ച് ഒന്നുമുതലുമാണ് സെൻസസ് ആരംഭിക്കുക. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതിസെൻസസും ഇതോടൊപ്പം നടക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു.
രണ്ടുഘട്ടമായാണ് സെൻസസ്. ഹൗസ് ലിസ്റ്റിങ് ഓപ്പറേഷനാണ് ആദ്യഘട്ടം. ഇതിൽ വീടുകളുടെ നിലവാരം, ഓരോ കുടുംബത്തിന്റെയും ആസ്‌തികൾ, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാംഘട്ടം. ഇതിൽ ജാതിക്കുപുറമേ കുടുംണങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വിവരങ്ങളുൾപ്പെടെ ശേഖരിക്കും. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള സംവിധാനവുമുണ്ടാകും.
വിവരശേഖരണം ആപ്പുവഴി
സെൻസസ് വിവരങ്ങൾ ശേഖരിക്കുമ്പോഴും കൈമാറുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. മൊബൈൽ ആപ്പ് വഴിയാകും വിവരശേഖരണം. നടപടികൾക്കായി 34 ലക്ഷം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഏതാണ്ട് 1.3 ലക്ഷം സെൻസസ് പ്രവർത്തകരുമുണ്ടാകും.
മഞ്ഞുവീഴ്ചമേഖലകളിൽ 2026 സെപ്റ്റംബർ 30-ന് അർധരാത്രി 12 പിന്നിടുമ്പോഴും മറ്റിടങ്ങളിൽ 2027 ഫെബ്രുവരി 28-ന് അർധരാത്രി 12 കഴിയുമ്പോഴും സെൻസസ് പ്രക്രിയ തുടങ്ങുമെന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്. 2028 വരെ നീളും.
അവസാനം 2011-ൽ
രാജ്യത്ത് പത്തുവർഷം കൂടുമ്പോൾ നടക്കേണ്ട സെൻസസ് അവസാനമായി നടത്തിയത് 2011-ലാണ്. ഇതുപ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. 2021-ൽ നടക്കേണ്ട സെൻസസ് കോവിഡ് കാരണം മാറ്റിവെച്ചു. ജനസംഖ്യ 145 കോടി കവിയുമെന്നാണ് സൂചനകൾ. ജാതിസെൻസസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931-ലാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group