
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനാപകടസ്ഥലത്ത് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴു സംഘങ്ങൾ നായകളെ ഉപയോഗിച്ച് അവശിഷ്ട്‌ടങ്ങൾക്കിടയിൽ അന്വേഷണം തുടർന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി 70-ഓളം ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്‌ച ഉച്ചവരെ ആറ് മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഡിഎൻഎ പരിശോധനയും വൈകുന്നു. പല്ല്, നഖം തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഹോസ്റ്റലിൻ്റെ സമീപമുള്ള നടപ്പാതയിലുണ്ടായിരുന്ന ആകാശ് (13) മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാഴ്ച്‌ചമുൻപ് സമീപത്ത് പൊതുസ്ഥലം ഒഴിപ്പിക്കലിൽ കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗമാണ്. കൂടുതൽ ആളുകൾ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയുമായി സംഭവസ്ഥലത്തേക്കെത്തുന്നുണ്ട്. അതിനാൽ മരണസംഖ്യ ഉയർന്നേക്കാം. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾക്കായും പരിശോധന നടക്കുന്നുണ്ട്. എയർ ഇന്ത്യ സിഇഒ കാംപൽ വിൽസൻ സംഭവസ്ഥലം സന്ദർശിച്ചു.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾക്ക് വിവരങ്ങളും മറ്റു സഹായങ്ങളും ഉറപ്പാക്കാൻ ഡൽഹി, ലണ്ടനിലെ ഗാറ്റ്വിക്ക്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ സഹായകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. 18005691444 എന്ന ഹോട്ട്‌ലൈനിലും 8062779200 എന്ന നമ്പറിലും വിവരങ്ങൾ ലഭിക്കും. 011-24610843, 9650391859 എന്നീ നമ്പറുള്ള കൺട്രോൾ റൂം വ്യോമയാനമന്ത്രാലയം തുറന്നു.
അതിനിടെ, അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് പോളിസി ക്ലെയിമുകളുമായി ബന്ധപ്പെട്ട് രേഖകളുടെ കാര്യത്തിൽ ഇളവുകൾ നൽകാൻ എൽഐസി തീരുമാനിച്ചു. മരണസർട്ടിഫിക്കറ്റുകൾക്ക് പകരമായി, വിമാനാപകടംമൂലമുള്ള മരണത്തെക്കുറിച്ചുള്ള സർക്കാർ തെളിവോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എയർലൈൻ അധികാരികൾ എന്നിവർ നഷ്ടപരിഹാരം നൽകിയതിൻ്റെ തെളിവോ നൽകിയാൽമതി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അറിയിച്ചു. ബിജെപി, കോൺഗ്രസ്, സമാജ് വാദി പാർട്ടി തുടങ്ങിയവർ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group