
ഗൂഡല്ലൂർ: കനത്തമഴയിൽ പ്രധാനപാതകളിലെ മണ്ണിടിച്ചിലും വിള്ളലും കാരണം ഗൂഡല്ലൂർ ഒറ്റപ്പെട്ടു. കനത്തമഴയെത്തുടർന്ന് വ്യാഴാഴ്‌ച നീലഗിരിയിൽ പ്രഖ്യാപിച്ച ചുവപ്പുജാഗ്രത വെള്ളിയാഴ്‌ചയും തുടരും. വിള്ളൽ രൂപപ്പെട്ട ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലും കല്ലട്ടിയിൽ പാറകളിടിഞ്ഞുവീണ മസിനഗുഡി-ഊട്ടി പാതയിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. വാഹനഗതാഗതം പരിമിതപ്പെടുത്തിയതോടെ നീലഗിരിയിലെ മറ്റുഭാഗങ്ങളിലേക്കുള്ള ഗൂഡല്ലൂരിൽനിന്നുള്ള യാത്ര സങ്കീർണമായി.
ബുധനാഴ്‌ച വൈകുന്നേരം ഗുഡല്ലൂർ-ഊട്ടി ദേശീയപാതയിലെ കൊണ്ടൈ യു വളവിനുസമീപം, തവളമലയിൽ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. അധികൃതരിടപെട്ട് മണ്ണ് നീക്കംചെയ്യുകയും മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു. മുപ്പതടി ഉയരത്തിൽ പാറകൾ മരങ്ങളിൽ തങ്ങിനിൽക്കുന്നത് നീക്കംചെയ്യാനുള്ള നടപടികൾ തുടങ്ങി. ഭാരവാഹനങ്ങൾ പാതയിൽ നിരോധിച്ചതോടെ ചരക്കുനീക്കമുൾപ്പെടെ നിലച്ചു. സർക്കാർ ബസുകൾ പകൽസമയത്തുമാത്രമേ സർവീസ് നടത്തുന്നുള്ളൂ.
അതിനിടെ, കനത്തമഴ പെയ്ത്‌ത വ്യാഴാഴ്‌ചയിലെ കാലാവസ്ഥ വെള്ളിയാഴ്ചയും തുടരുമെന്ന കാലാവസ്ഥാനിരീക്ഷണവിഭാഗത്തിൻ്റെ മുന്നറിയിപ്പുണ്ടായതോടെ ചുവപ്പുജാഗ്രത തുടരുമെന്ന് അധികൃതർ അറിയിച്ചു. അവളാഞ്ചി(190 മില്ലിമീറ്റർ), അപ്പർഭവാനി(125), ബാലകോള(77), കുന്ത(66), ഗൂഡല്ലൂർ (66), മേൽഗുഡല്ലൂർ(66), നടുവട്ടം(62), ചേരങ്കോട്(62), പന്തല്ലൂർ(54), പാടുന്തറ(52) എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്.
നീലഗിരിയിൽ മഴയിൽ 19 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 56 വൻമരങ്ങൾ കടപുഴകിവീണു. ഊട്ടിക്കടുത്തുള്ള സ്റ്റീഫൻ ചർച്ച് റോഡിൽ വീണ മരം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. സ്റ്റീഫൻ ചർച്ച് റോഡ്, സ്പെൻസർ റോഡ്, എച്ച്പിഎഫ് പ്രദേശങ്ങളിലേക്ക് ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങളെത്തി മരങ്ങൾ നീക്കംചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഊട്ടി-മഞ്ഞൂർ റോഡിലെ ഗാന്ധിപേട്ടിൽ വീണ മരം നാട്ടുകാർ നീക്കംചെയ്‌തു.
ഗൂഡല്ലൂരിൽ മുൻകരുതൽ നടപടിയായി പുത്തൂർവയൽ ഗവ. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് പാർപ്പിച്ച വടവയൽ ദളിത്ഗ്രാമത്തിലെ അന്തേവാസികളെ എംപി രാജ സന്ദർശിച്ചു. ജില്ലാ അഡീഷണൽ കളക്ടർ കൗശിക്, ഗവൺമെൻ്റ് ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, ആർഡിഒ സംഗീത, ഗൂഡല്ലൂർ മുനിസിപ്പാലിറ്റി ചെയർമാൻ പരിമള സദാശിവം, തഹസിൽദാർ എസ്. മുത്തുമാരി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group