
കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി.
ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്കുമാർ. തൊട്ടടുത്തായിരുന്നു താമസം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.
തലശ്ശേരിയിലെത്തിയത് തിരൂരിൽനിന്ന്; പറഞ്ഞത് ബെംഗളൂരുവിൽ നിന്നെന്ന്
തലശ്ശേരിയിലെ ഒരു ഹോട്ടൽ മാനേജ്‌മെന്റ് തൊഴിലാളികളെ തേടി സാമൂഹികമാധ്യമങ്ങളിൽ ആഴ്ചകൾക്ക് മുൻപ് പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ അധികവും മണിപ്പുരിൽനിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ്കുമാർ തൊഴിലിനായി ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു.
തലശ്ശേരിയിലെത്തി ആധാർ വിവരങ്ങൾ കൈമാറി മൂന്നുദിവസം നന്നായി ജോലിചെയ്തു. അധികമാരോടും സംസാരിക്കാതെ ജോലിചെയ്തിരുന്ന അയാൾക്ക് ഇതുപോലൊരു ചരിത്രമുണ്ടെന്ന് ചിന്തിക്കാൻപോലും കഴിയില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വ്യാജ പാസ്പോർട്ടിൽ രാജ്യം വിടാനും ശ്രമിച്ചു
രാജ്കുമാറിൽനിന്ന് എൻഐഎ വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. തിരൂരിൽനിന്ന് അതുപയോഗിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അതിനിടെയാണ് ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടതും തലശ്ശേരിയിലേക്ക് നീങ്ങിയതും. രണ്ടുവർഷമായി തുടരുന്ന മണിപ്പുർ സംഘർഷത്തിലെ പ്രതിയെ മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ കേരള പോലീസിനുപോലും വിവരം കൈമാറാതെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം കേരളത്തിലെത്തിയ ഇയാൾ വിവിധ ജില്ലകളിൽ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്. ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group