
ന്യൂഡൽഹി: വെടിവെപ്പും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയായെങ്കിലും ഓപ്പറേഷൻ സിന്ദുറിന്റെ ഭാഗമായൊരുക്കിയ അതിർത്തിയിലെ വൻ സേനാസന്നാഹം ഉടനെ പിൻവലിക്കില്ല. ഇരു രാജ്യങ്ങളും തമ്മിലെ തുടർചർച്ചകളിലെ ധാരണപ്രകാരമാകും അടുത്തനിക്കങ്ങൾ. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട് കഴിഞ്ഞ ദിവസം സൈനിക ഡയറക്ടർ ജനറൽമാർ തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി. പാകിസ്‌താൻ കാണിക്കുന്ന വിട്ടുവീഴ്‌ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടർനടപടികൾ, ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് വ്യോമസേനയും വ്യക്തമാക്കി.
ഐഎംഎഫിൽ നിന്നുള്ള സഹായധനത്തിൻ്റെ കാര്യത്തിലടക്കം ആശങ്കയുയർന്നപ്പോഴാണ് പാകിസ്‌താൻ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറായത്. തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകളുൾപ്പെടെ കഴിഞ്ഞ ദിവസം ഡയറക്‌ടർ ജനറൽതല ചർച്ചയിൽ പാകിസ്‌താൻ ഇന്ത്യയുമായും പങ്കുവെച്ചിട്ടുണ്ട്. തുടർ ചർച്ച തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് നടക്കും.
സൈനികസമ്മർദം തുടരണം
ഇന്ത്യ സൈനികസമ്മർദം ശക്തമായി തുടരണമെന്ന അഭിപ്രായമാണ് പ്രതിരോധരംഗത്തെ വിദഗ്‌ധരുൾപ്പെടെ പങ്കുവക്കുന്നത്. പാകിസ്‌താന്റെ ഭാഗത്തുനിന്ന് പ്രകടമായ ആത്മാർഥത ബോധ്യപ്പെടുന്നതുവരെ സൈന്യത്തിന്റെ സമ്മർദതന്ത്രം തുടരണമെന്ന് റിട്ട. എയർമാർഷൽ ഐ.പി. വിപിൻ 'മാതൃഭൂമി'യോട് പറഞ്ഞു. അതുവരെ അതിർത്തിയിൽ ഇപ്പോഴത്തെ സൈനികവിന്യാസം അതേപടി തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിന്ധുനദീജലക്കരാർ മരവിപ്പിക്കൽ തുടർന്നേക്കും
തിങ്കളാഴ്ച്‌ചത്തെ ചർച്ചയിൽ സിന്ധുനദീജലക്കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്‌താൻ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതടക്കം, പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏർപ്പെടുത്തിയ ഉപരോധനടപടികൾ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിനിടെ, വെടിനിർത്തൽ ധാരണയ്ക്കുശേഷമുള്ള സ്ഥിതിഗതികൾ ഞായറാഴ്‌ച പ്രധാനമന്ത്രി നമരന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group