
മല്ലപ്പള്ളി: ഭാരതീയരെ ദേശസ്നേഹത്തിൻ്റെ സിന്ദൂരത്തിലകമണിയിച്ച മേയ് ഏഴിലെ പുലരി വെണ്ണിക്കുളം വാലാങ്കര തെക്കേക്കൂറ്റ് വീട്ടിൽ ടി.ജെ.രാജശേഖരൻനായർ ഒരിക്കലും മറക്കില്ല. പഹൽഗാമിൽ ചിന്തിയ രക്തത്തിന് കനത്ത മറുപടിനൽകിയ ഈ ദിവസം 1971 ഇൻഡോ-പാക്ക് യുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഐഎൻഎസ് ഖുക്രി എന്ന കപ്പലിലെ ധിരനാവികന്റെ പിറന്നാൾദിനം കൂടിയെന്നത് ഇരട്ടിമധുരവുമായി.
ബംഗ്ലാ വിമോചന പോരാട്ടത്തിലെ ഏകനഷ്ടം
കിഴക്കൻ പാകിസ്താൻ്റെ വിമോചനത്തിലേക്കും ബംഗ്ലാദേശിന്റെ പിറവിയിലേക്കും നയിച്ച 13 ദിവസത്തെ പോരാട്ടത്തിനിടയിലാണ്. ഖുക്രിയുടെ നഷ്ട്‌ടം. ഗുജറാത്തിനോട് ചേർന്നുള്ള ഡിയു തുറമുഖത്തായിരുന്നു ഇന്ത്യൻ യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടിരുന്നത്. പാക് അന്തർവാഹിനികളുടെ സാന്നിധ്യമറിഞ്ഞ് അവയെ തുരത്താനാണ് ഐഎൻഎസ് കൃപാൺ, ഐഎൻഎസ് ഖുക്രി എന്നിവയെ അയച്ചത്. തിരച്ചിലിനിടയിലാണ് ടോർപിഡോ ആക്രമണം നേരിടേണ്ടിവന്നത്. 1971 ഡിസംബർ ഒൻപത് രാത്രി എട്ടിന് പാകിസ്‌താൻ മുങ്ങിക്കപ്പൽ പിഎൻഎസ് ഹാങ്കറിൽനിന്നുള്ള ടോർപിഡോ, എൻജിൻമുറിയുടെ അരികിലൂടെ തുളച്ചുകയറുന്നതിന് സാക്ഷിയായിരുന്നു രാജശേഖരൻനായർ.
രക്ഷപ്പെട്ട എല്ലാവരും പത്തനംതിട്ടക്കാർ
അന്ന് കടലിൽ പൊലിഞ്ഞത് 18 ഓഫീസർമാരടക്കം 194 ജീവനുകൾ രക്ഷപ്പെട്ട 76 പേരിൽ ആറ് മലയാളികൾ മൈലപ്രയിലെ ജോൺ, വെണ്ണിക്കുളം തകടിയിൽ ടി.സി.വർഗീസ് (ജോയ്), തെള്ളിയൂർ കല്ലാകടവിൽ ഗോപാലകൃഷ്ണൻ, നിരണം മഠത്തിലേട്ട് എം.കെ.സുകുമാരൻ, പൂങ്കാവ് താഴൂർകടവ് ജി.കെ.നായർ എന്നിവരാണ് മറ്റുള്ളവർ. എല്ലാവരും പത്തനംതിട്ടക്കാർ. ഇതിൽ ജോണും ജോയിയും ഒഴികെയുള്ളവർ ഇന്നുമുണ്ട്.
ക്യാപ്റ്റൻ മുള്ള 'മഹാവീർചക്ര'
ഖുക്രിയുടെ ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുള്ള കപ്പൽ വിട്ടിറങ്ങാതെ വീരനാവികനായി അറബിക്കടലിന്റെ അടിത്തട്ടിലമർന്നു. മരണാനന്തരബഹുമതിയായി മഹാവിൻചക്ര സമ്മാനിച്ചു. രക്ഷപ്പെട്ട മലയാളികൾക്ക് ഒരുമാസത്തെ അവധിയും കൊച്ചിയിലേക്ക് സ്ഥലമാറ്റവും അരലക്ഷം രൂപ പുരസ്കാരവും നൽകി. പൊരുതിവീണ ഐഎൻഎസ് ഖുക്രിയുടെ അതേ മാതൃകയിൽ തീർത്ത കപ്പൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് 2020 ഡിസംബർ 26-ന് ദേശത്തിന് സമർപ്പിച്ചു. ഡിയു കടൽത്തീരത്തെ സ്മാരകത്തിൽ ഭാരതത്തിൻ്റെ പ്രഥമപൗരൻ എത്തുമ്പോൾ അദ്ദേഹത്തെ വരവേൽക്കാൻ തിരഞ്ഞെടുത്ത പഴയ നാല് പോരാളികളിൽ രാജശേഖരൻനായരുമുണ്ടായിരുന്നു.
കനത്ത തിരിച്ചടി
ഖുക്രി നഷ്ടമായതിന് ഇന്ത്യൻസേന കനത്ത തിരിച്ചടി പാകിസ്താന് നൽകി. 'ഓപ്പറേഷൻ ട്രിഡൻ്റ് എന്ന് പേരിട്ട ആക്രമണത്തിലൂടെ അവരുടെ പിഎൻഎസ് മുഹാഫിസ്, പിഎൻഎസ് ഖൈബർ, പിഎൻഎസ് ഷാജഹാൻ എന്നീ കപ്പലുകൾ മുക്കി. 'ഓപ്പറേഷൻ പൈത്തോണി'ലൂടെ ഓയിൽ ടാങ്കറുകളടക്കം തകർത്ത് കറാച്ചി തുറമുഖം നാമാവശേഷമാക്കി. വായുസേന 'ഓപ്പറേഷൻ ഫാൽക്കൺ എന്ന പേരിലാണ് മുന്നേറിയത്. ഡിസംബർ 16-ന് പാകിസ്‌താൻ്റെ കീഴടങ്ങൽ വരെ ഈ ആക്രമണം തുടർന്നു. വീണ്ടും 14 വർഷംകൂടി നാവികസേനയിൽ തുടർന്ന രാജശേഖരൻനായർ 1985-ൽ വിരമിച്ചു. തുടർന്ന് കൊച്ചി റിഫൈനറിയിൽ സേവനത്തിൽ പ്രവേശിച്ചു. അവിടെ ഒ ആൻഡ് എംഎസ് വിഭാഗത്തിൽനിന്ന് 2012-ൽ വിരമിച്ചു. ഭാര്യ വത്സല ആർ.നായർ. മൂത്തമകൻ അഭിലാഷ് സൗദി ഇൻസ്ട്രമെന്റേഷൻ എൻജിനീയറാണ്. രണ്ടാമത്തെ മകൻ അബേഷ് ഹൈദരാബാദ് തോംസൺ റോയിട്ടേഴ്‌സ് വൈസ് പ്രസിഡൻ്റാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group