
ശ്രീനഗർ: ആറുനാൾ മുൻപുവരെ ആരുമറിയാതിരുന്ന കശ്മീരിലെ പുഴയോരഗ്രാമത്തിലേക്കിപ്പോൾ ആളുകളുടെ ഒഴുക്കാണ്. പഹൽഗാമിലെ ഭീകരരുടെ തോക്കിൻ മുനയിൽനിന്ന് സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻനഷ്‌ടപ്പെട്ട ആദിലിൻ്റെ നാടെന്നാണ് ഇപ്പോൾ ഹാപത് നാർ അറിയപ്പെടുന്നത്. പഹൽഗാമിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഹാപത് നാർ. കൊല്ലപ്പെട്ട 26 പേരിലെ ഏക കശ്‌മീർസ്വദേശിയാണ് 29-കാരനായ ആദിൽ ഹുസൈൻ. സഞ്ചാരികളെ കുതിരപ്പുറത്തേറ്റി ബൈസരൺകുന്നിന് മുകളിലെത്തിക്കലായിരുന്നു ആദിലിൻ്റെ ജോലി. ഭീകരർ വെടിയുതിർക്കുമ്പോൾ ബൈസരൺകുന്നിനെ കൈവെള്ളപോലെ അറിയാവുന്ന ആദിലിനുവേണമെങ്കിൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, കുട്ടിക്കാലംതൊട്ടേ തെറ്റിനൊപ്പംനിൽക്കാൻ തയ്യാറാവാത്ത ധീരനായിരുന്നു തൻ്റെ ജ്യേഷ്‌ഠനെന്ന് സഹോദരൻ നൗഷാദ് പറഞ്ഞു. ഭീകരരിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോഴാണ് ആദിലിന് വെടിയേറ്റത്. വീണുപോയ ആദിലിനുനേരേ മൂന്നുതവണകൂടി ഭീകരർ നിറയൊഴിച്ചു.
മാതാപിതാക്കളും അഞ്ച് സഹോദരങ്ങളുമടങ്ങുന്നതാണ് ആദിലിൻ്റെ കുടുംബം. ദിവസം മുന്നൂറുരൂപ കൂലി.
നേരത്തേയെത്താമെന്നും നാളെ പോകുന്നില്ലെന്നും പെങ്ങളോട് പറഞ്ഞാണ് ഏപ്രിൽ 22-ന് രാവിലെ ആദിൽ പോയത്.
ഭീകരാക്രമണമുണ്ടായെന്നറിഞ്ഞപ്പോൾ വൈകീട്ടുവരെ ആദിലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. സംശയംതോന്നിയതോടെ പഹൽഗാമിൽ പോയി അന്വേഷിച്ചു. മരിച്ചവരുടെ പട്ടികയിൽ സഹോദരന്റെ പേരുകണ്ട് തകർന്നുപോയെന്ന് നൗഷാദ് പറഞ്ഞു, "ഇനിയും കണ്ണുനീർതോരാത്ത ഉമ്മയോട് ഞാൻ പറയും, മറ്റുള്ളവർക്കായി മരിച്ച ധീരൻ്റെ മാതാവാണ് നിങ്ങൾ......"
രണ്ടും ആദിൽ; വീടുകൾ പൊളിച്ചും സംരക്ഷിച്ചും അധികൃതർ
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ആദിൽമാരുടെ പേരുകളാണ് ഉയർന്നത്. ഒരാൾ നിരപരാധികൾക്കുനേരേ വെടിയുതിർത്ത ഭീകരൻ ആദിൽ അഹമ്മദ് തോക്കർ. മറ്റൊരാൾ നിരപരാധികളെ രക്ഷിക്കുന്നതിനിടെ ജീവൻവെടിഞ്ഞ ആദിൽ ഹുസൈൻ. 2018-ൽ വിദ്യാർഥിവിസയിൽ പാകിസ്താനിലേക്കുപോയി ഭീകരവാദപരിശീലനം നേടിയ ആദിൽ തോക്കറിനെക്കുറിച്ച് ബന്ധുക്കൾക്കോ ബിജ്ബെഹറയിലെ നാട്ടുകാർക്കോ അതിനുശേഷം വിവരങ്ങളില്ല.
ആദിൽ തോക്കറിൻ്റെ വീട് കഴിഞ്ഞദിവസം അധികൃതർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു.
കൊല്ലപ്പെട്ട ആദിൽ ഹുസൈൻ്റെ വീടിന് കനത്ത കാവലാണ് പോലീസും അർധസൈനികരും നൽകുന്നത്. ഭീകരരെ എതിർത്തപ്പോഴാണ് ആദിൽ കൊല്ലപ്പെട്ടതെന്നതിനാൽ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകുകയാണ് അധികൃതർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group