
ചെന്നൈ: കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തിയശേഷമേ റെയ്ഡ് നടത്താവു എന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) നിഷ്‌കർഷിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി, ഇഡി അന്വേഷണത്തെ ചോദ്യംചെയ്ത് തമിഴ്‌നാട് സർക്കാറും സർക്കാരിൻ്റെ മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാകും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യവും ജസ്റ്റിസ് കെ. രാജശേഖറുമടങ്ങുന്ന ബെഞ്ചിന്റെ വിധി.
കളളപ്പണ ഇടപാടു നടന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. തെളിവുകൾ കിട്ടിയാൽ അന്വേഷണം മുന്നോട്ടുപോവും. തെളിവൊന്നും കിട്ടിയില്ലെങ്കിൽ നടപടികൾ അവിടെ അവസാനിക്കും. റെയ്ഡിനുമുൻപേ കാരണം ബോധ്യപ്പെടുത്തുന്നത് കുറ്റവാളികൾക്ക് തെളിവുനശിപ്പിക്കുന്നതിന് സൗകര്യം നൽകും. അതുകൊണ്ടുതന്നെ, അറസ്റ്റിനുമുൻപ് കാരണം ബോധ്യപ്പെടുത്തുന്നതുപോലെ റെയ്‌ഡിനുമുൻപ് കാരണം ബോധ്യപ്പെടുത്തണം എന്നു നിഷ്‌കർഷിക്കാനാവില്ല. അധികാരത്തിലിരിക്കുന്നവരുടെ നടപടി രാഷ്ട്രീയപ്രേരിതമാണോ എന്ന് പരിശോധിക്കാൻ കോടതികൾക്കാവില്ലെന്നും ജനങ്ങളാണ് ഇക്കാര്യത്തിൽ വിധിയെഴുതേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനസർക്കാരിനു കീഴിലുള്ള സ്ഥാപനത്തിൽ പ്രസക്തമായൊരു കേസിന്റെ പിൻബലംപോലുമില്ലാതെ റെയ്‌ഡ് നടത്തുന്നത് ഫെഡറൽ അധികാരഘടനയുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. റെയ്‌ഡിൻ്റെപേരിൽ ജീവനക്കാരെ അനധികൃതമായി തടഞ്ഞുവെച്ചത് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ടാസ്മാകിന്റെ വാദം. കള്ളപ്പണ ഇടപാടു നടന്നെന്ന സംശയത്തിൽ അന്വേഷണ ഏജൻസി ഒരു സ്ഥാപനത്തിൽ റെയ്‌ഡ് നടത്തുമ്പോൾ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞു. തെളിവു നശിപ്പിക്കാതിരിക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. സ്ത്രീജീവനക്കാർ ബുദ്ധിമുട്ടിയെന്നു പറഞ്ഞ് അന്വേഷണത്തെ തടയാനാവില്ല -കോടതി പറഞ്ഞു.
കള്ളപ്പണ ഇടപാട് രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യമാണെന്നും അതു തടയുന്നതിനുള്ള നടപടികളോട് സംസ്ഥാനസർക്കാർ സഹകരിക്കുകയാണ് വേണ്ടതെന്നും അന്വേഷണം തുടരാൻ ഇഡിക്ക് അനുമതിനൽകിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അഴിമതിനിരോധന നിയമപ്രകാരം ടാസ്മാക് ജീവനക്കാർക്കെതിരേ വിജിലൻസ് രജിസ്റ്റർചെയ്‌ത 16 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയതെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് ആറിനാണ് ചെന്നൈയിലെ ടാസ്‌മാക് ആസ്ഥാനത്ത് ഇഡി റെയ്ഡ് നടന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group