
ചെന്നൈ: ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ പദവിയിൽനിന്ന് ഉടൻ നീക്കണമെന്നാവശ്യം ശക്തമാകുന്നു. സിപിഎം, സിപിഐ. കോൺഗ്രസ്, വിസികെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ ഗവർണറെ നീക്കാൻ രാഷ്ട്രപതിയോട് അഭ്യർഥിച്ചു. അംഗീകാരം നൽകാതെ ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെക്കുന്ന ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഗവർണർമാരുടെ അധികാര ദുരുപയോഗം തടയുന്നതിനുമുള്ള വിധിയാണ് സുപ്രീംകോടതിയുടേതെന്നും ഇതിലേക്കു നയിച്ച ഡിഎംകെ സർക്കാരിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാകൂയെന്നും ഷൺമുഖം പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താൻ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ വളരെക്കാലമായി ഗവർണർമാരെ ഉപകരണങ്ങളാക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ പറഞ്ഞു. ഗവർണർ രവി ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. നിയമസഭ പാസാക്കിയ പത്തിലധികം ബില്ലുകൾ അദ്ദേഹം പിടിച്ചുവെച്ചു. സർവകലാശാല നിയമനങ്ങളിൽ അനാവശ്യമായി ഇടപെട്ടു. കേന്ദ്രസർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഭരണഘടനയ്ക്ക് വിരുദ്ധമായി പലതവണ അദ്ദേഹം പ്രവർത്തിച്ചു. എത്രയും വേഗം രവിയെ ഗവർണർസ്ഥാനത്തുനിന്ന് നീക്കണമെന്നും മുത്തരശൻ ആവശ്യപ്പെട്ടു.
അതേസമയം, സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ഗവർണർ ആർ.എൻ. രവി ഇതുവരെ പ്രതികരിച്ചിട്ടില്ല. പല രാഷ്ട്രീയകക്ഷികളും അദ്ദേഹത്തെ നീക്കാനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ തത്കാലം നടപടിക്കു മുതിരില്ലെന്നു തന്നെയാണ് വിലയിരുത്തൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group