
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവഴികളെ ചുവപ്പിച്ച മൊറാഴയിലായിരുന്നു എം.വി. ഗോവിന്ദൻ്റെ കുട്ടിക്കാലം, മൊറാഴ സംഭവത്തിൽ പ്രതിയായ കെ.പി.ആർ. ഗോപാലൻ തൂക്കുകയറിൽനിന്ന് ഇറങ്ങിവന്ന വീരകഥ കേട്ടാണ് വളർന്നത്. മൊറാഴയിലെ വിശാലമായ കളിക്കളത്തിൽ പന്തുതട്ടി നടന്ന കുട്ടിക്കാലത്തുനിന്ന് നടന്നുകയറിയത് ഗ്രന്ഥശാലയിലെ പുസ്തകത്താളുകളിലേക്ക്. പരന്ന വായനയ്ക്കൊപ്പം ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള എന്നിവരിൽനിന്ന് കിട്ടിയ രാഷ്ട്രീയവിദ്യാഭ്യാസം കൂടിയായപ്പോൾ എം.വി. ഗോവിന്ദൻ എന്ന സി.പി.എം. നേതാവ് ഉയർന്നുവന്നു.
തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായ രണ്ടുവർഷം എം.വി. ഗോവിന്ദന്റെ ജീവിതം മാറ്റിമറിച്ച കാലഘട്ടമായിരുന്നു. അക്കാലത്ത് പാർട്ടിപ്രവർത്തനങ്ങളുമായി ഓഫീസിലെത്തിയിരുന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. സി.പി.എം. സൈദ്ധാന്തികരായ ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള എന്നിവരുമായി ഇടപഴകാൻ കഴിഞ്ഞതോടെ രാഷ്ട്രീയവിദ്യാർഥിയുടെ നിരവധി സംശയങ്ങൾ തീർക്കാനും കമ്യൂണിസ്റ്റ് ആശയങ്ങളിലൂന്നി ചർച്ചകൾ നടത്താനും അവസരം കിട്ടി. മുതിർന്ന നേതാക്കളിൽനിന്ന് കൂടുതൽ രാഷ്ട്രീയവിദ്യാഭ്യാസം ലഭിച്ചതോടെ ഒരു കമ്യൂണിസ്റ്റുകാരന്റെറെ പോരാട്ടവീര്യമുള്ള മനസ്സ് പാകപ്പെടുകയായിരുന്നു. അതുകൊണ്ടായിരിക്കാം, ഇന്നും സമകാലിക വിഷയങ്ങളോട് സൈദ്ധാന്തികരീതിയിലുള്ള മറുപടി നൽകുന്നത് ശീലമാക്കിയത്.
ഓഫീസ് സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദന് പാർട്ടിയിലേക്ക് മുഴുവൻസമയ പ്രവർത്തകനാകണമെന്ന ചിന്തയുണർത്തിയത് ഈ നേതാക്കളുടെ ശിക്ഷണമാണ്. സ്കൂൾകാലഘട്ടത്തിൽ തന്നെ ബാലസംഘത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. എം.വി. ഗോവിന്ദനെ പരന്ന വായനക്കാരനാക്കിയതും നല്ലൊരു പ്രാസംഗികനായതും മൊറാഴ ഗ്രാമീണ ഗ്രന്ഥാലയമാണ്. സ്കൂൾകാലത്ത് തന്നെ വായനശാലയുടെ പ്രവർത്തകനായിരുന്നു. കാൾ മാർക്സിന്റെ 'മൂലധനം' ഉൾപ്പെടെ ഗ്രന്ഥാലയത്തിലെ 2000-ലധികം പുസ്തകങ്ങളും സ്കൂൾകാലത്തുതന്നെ വായിച്ചുതീർത്തു. പിന്നീട് യുവജന പ്രസ്ഥാനത്തിലേക്കും പാർട്ടിതലത്തിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
പുസ്‌തകം കൈയിലേന്തി വീടുകളിലെത്തുന്ന യുവാവ്
മൊറാഴയുടെ ഗ്രാമങ്ങളിൽ പുസ്‌തകം കൈയിലേന്തി വീടുകളിലെത്തുന്ന രാഷ്ട്രീയപ്രവർത്തകനെ നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു. തറവാട്ടിലെ ഉമ്മറത്ത് പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന ഗോവിന്ദനെയാണ് സുഹൃത്തുകൾക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നത്, എം. സുധാകരൻ, എം.ഇ.കെ. ഗോപാലൻ, എം. ശ്യാമസുന്ദർദാസ്, എം. കേശവൻ, എം.വി. ഗോവിന്ദൻ എന്നിവരാണ് അക്കാലത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്നത്. നാട്ടിലെ രാഷ്ട്രീയപ്രവർത്തനങ്ങൾക്കൊപ്പം ഗ്രന്ഥാലയ പ്രവർത്തനത്തിലും ഫുട്‌ബോൾ മത്സരങ്ങളിലും സജീവമായിരുന്നു. വിദ്യാർഥികാലഘട്ടത്തിൽ ലോങ്ജംപിലും ഹൈജംപിലും മിടുക്കനായ കായികതാരമായിരുന്നു. കായിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ നേടി. 18-ാം വയസ്സിൽ തളിപ്പറമ്പ് ഇരിങ്ങൽ യു.പി. സ്കൂളിൽ കായികാധ്യാപകനായി.
ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം
ചെറുപ്പത്തിൽ തന്നെ നാട്ടിലെ ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പാർട്ടിപ്രവർത്തകരും നാട്ടുകാരുമായി എന്നും നല്ല ബന്ധം. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടും. മറ്റ് രാഷ്ട്രീയപ്രവർത്തകരോടും സൗഹൃദം പുലർത്തിയിരുന്നു. ഇക്കാര്യങ്ങൾ മൊറാഴയിലെ നാട്ടുകാർ എന്നും ഓർക്കാറുണ്ട്.
എം.എം. സുധാകരൻ (കടപ്പാട് :മാതൃഭൂമി ന്യൂസ്)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group