
കാസർകോട്: സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ സമരതീക്ഷ്‌ണമായ
കാലത്തിനൊപ്പം നടന്ന പരിചയം, എട്ടാംതരത്തിൽ പഠിക്കുമ്പോൾ 1955-ലെ സ്വാതന്ത്ര്യദിനത്തിൽ ഗോവ വിമോചനമാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത കാഞ്ഞങ്ങാട്ടുനിന്നുള്ള നാൽവർ സംഘത്തിലൊരുവൻ. നീഗ്രോ പട്ടാളത്തിന്റെ ക്രൂരമർദനവും 90 ദിവസത്തെ ജയിൽവാസവും. രണ്ട് വർഷങ്ങൾക്കിപ്പുറം 1957-ൽ രാജ്യസ്നേഹം മൂത്ത് പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. സൈനികനായി. 28 വർഷം അതിർത്തി കാത്തശേഷം ഇന്ത്യൻ പട്ടാളത്തിൽനിന്ന് ഓണററി ക്യാപ്റ്റനായി വിരമിച്ചു. അങ്ങനെയാണ് ഞായറാഴ്‌ച അന്തരിച്ച കെ.എം.കെ. നമ്പ്യാരുടെ പേരിന് മുൻപിൽ ക്യാപ്റ്റൻ എന്ന ബഹുമതിയുണ്ടായത്.
ഗോവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരവും പട്ടാളക്കാരനായുള്ള ജീവിതത്തിനിടയിലും അദ്ദേഹത്തിന് സ്നേഹം തോന്നിയ നേതാവായിരുന്നു നേതാജി. അത് കൊണ്ട് തന്നെ നേതാജിയുടെ നിശ്ചയദാർഢ്യവും പട്ടാളക്കാരന്റെ കാർക്കശ്യവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുണ്ടായിരുന്നതായി കുടുംബാംഗങ്ങളും അടുത്ത് പരിചയമുള്ളവരും ഓർക്കുന്നു.
തലശ്ശേരി പാട്യത്തിന് സമീപം കോങ്ങാറ്റയിൽ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമത്തിൽ ജനിച്ച കെ.എം.കെ. നമ്പ്യാരുടെ പ്രവർത്തന മേഖല കാസർകോട്ടായിരുന്നു. തികഞ്ഞ രാജ്യസ്നേഹിയായി വളർന്ന കുഞ്ഞിക്കണ്ണൻ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കാസർകോട് കടപ്പുറം യു.പി. സ്‌കൂളിൽ ഗാന്ധിത്തൊപ്പിയും ഖദർ ഷർട്ടും ധരിച്ച് റാലിയിൽ പങ്കെടുത്തിരുന്നു. അതേ രാജ്യസ്നേഹമാണ് പട്ടാളത്തിലേക്കും വഴിനടത്തിച്ചത്, സെക്കന്തരാബാദിലെ പരിശീലനത്തിന് ശേഷം നാഗാലാൻഡ്, ബെംഗളൂരു, വടക്കുകിഴക്കൻ അതിർത്തി പ്രദേശം, കൊൽക്കത്ത, മുംബൈ തുടങ്ങിയിടങ്ങളിൽ രാജ്യത്തിന് കാവൽനിന്നു. ഗോവയിലെ പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ച് 1964-ൽ ഇന്ത്യൻ പട്ടാളം നടത്തിയ ഗോവൻ വിമോചനസമരത്തിലും ഇദ്ദേഹം പങ്കെടുത്തു. സേവനകാലത്തിൻ്റെ അടയാളപ്പെടുത്തലായി 2013-ൽ രാജ്യത്തിൻ്റെ ആദരവും കെ.എം.കെ. നമ്പ്യാരെ തേടിയെത്തി.
ക്വിറ്റ് ഇന്ത്യാ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള അറ്റ് ഹോം എന്ന പേരിൽ രാഷ്ട്രപതി ഭവനിൽ നടത്തിയ പരിപാടിയിൽ പ്രണാബ് മുഖർജിയിൽ നിന്നും അദ്ദേഹം ആദരം ഏറ്റുവാങ്ങി. 1986-ൽ സൈനികർക്കുള്ള രാഷ്ട്രപതിയുടെ അവാർഡും റിപ്പബ്ലിക് ദിന അവാർഡും ലഭിച്ചിട്ടുണ്ട്. പട്ടാളജീവിതത്തിന്റെയും സ്വാതന്ത്ര്യപോരാട്ടങ്ങളുടെയും ഓർമ്മകൾ പുതുതലമുറക്ക് കൈമാറിക്കൊണ്ടാണ് അദ്ദേഹം അവസാന കാലം വരെയും ജീവിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group