
പീരുമേട് : കഷ്‌ടപ്പാടുകൾക്കും പ്രാരബ്‌ധങ്ങൾക്കും നടുവിൽനിന്ന് നടന്നുനേടിയ ജീവിതകഥയാണ് കെ.ജെ. സിന്ധുവിന് പറയാനുള്ളത്. വർഷങ്ങൾനീണ്ട കായിക ജീവിതത്തിൽ 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്തതാണ് പ്രധാനം. പുരസ്‌കാരങ്ങളും മെഡലുകളും വാങ്ങിയെടുത്തതിനുശേഷം ഇപ്പോൾ കേരള പോലീസിൻ്റെ താരമാണ്. ഒപ്പം പരിശീലകയും.
വയനാട്ടിലെ സുൽത്താൻബത്തേരിയിലായിരുന്നു ജനനം. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം. ഡ്രൈവറായിരുന്ന ജോളി ജോസഫിന്റെയും എൽസിയുടെയും മകളായിരുന്നു. അച്ഛൻ നാടിന് തന്നെ അഭിമാനമായ വോളിബോൾ താരമായിരുന്നെങ്കിലും വീട്ടിലെ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. മാതാപിതാക്കളും രണ്ടുപെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന് അധിക വരുമാനം കണ്ടെത്താൻ പശുവിനെ വളർത്തിയിരുന്നു. പശുവിനെ കുറന്നുകിട്ടുന്ന പാൽ അടുത്തുള്ള വീടുകളിൽ എത്തിക്കും. അതിനുശേഷം സ്‌കൂളിലേക്ക്. ബസിന് നൽകാനുള്ള പണം മിച്ചംപിടിക്കാൻ സ്കൂളിലേക്ക് നടന്നുപോകും. ദിവസേന രണ്ടുകിലോമീറ്റർ.
സ്കൂളിൽ എൻ.എസ്.എസിൻ്റെ ഭാഗമായിരുന്നു. അതാണ് വഴിത്തിരിവായതും. ഒരു സംസ്ഥാനക്യാമ്പിൽ നടന്ന ഓട്ടമത്സരത്തിൽ എല്ലാവരും ഓടി. ആറു കിലോമീറ്റർ ദൂരമുള്ള ഓട്ടത്തിൽ ഒന്നാമതായെത്തി. പരിശീലനമോ പിന്തുണയോ ഇല്ലാതെ ലഭിച്ച ഒന്നാംസ്ഥാനം ജീവിതത്തിൽ വഴിത്തിരിവായി. അന്ന് മുതൽ സ്കൂളിന്റെ കായിക അംഗമായി.
ദീർഘദൂര നടത്തമായിരുന്നു സ്‌കൂൾ പരിശീലകൻ നിർദേശിച്ചിരുന്ന ഇനം. സ്കൂളിനായി പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം മെഡൽ നേടിത്തുടങ്ങി. തുടർന്ന് നടത്തം ജീവിതമായി മാറി. സ്‌കൂൾ, കോളേജ് മത്സരങ്ങളിൽ റെക്കോഡോടെ സ്വർണം. 2004-ൽ സി.ആർ.പി.എഫിൽ ജോലികിട്ടി. തുടർന്ന് ഡൽഹിയിലേക്ക് മാറി, റഷ്യയിലടക്കം പരിശീലനം നേടുകയും കോമൺവെൽത്ത് ഗെയിംസിൽ അടക്കം ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി, കോമൺവെൽത്ത് ഗെയിംസിൽ ആറാം സ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്യാനായത്. തുടർന്ന് 2019-ൽ കേരളം പോലീസിൻ്റെ അത്ലറ്റിക് പരിശീലകയായി നിയമനം ലഭിച്ചു. നാട്ടിൽ ജോലിചെയ്യാനുള്ള ആഗ്രഹം കാരണം സി.ആർ.പി.എഫിൽനിന്ന് രാജിവെച്ച് കേരളപോലീസിൽ ചേർന്നു. കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന കേരള പോലീസിൻ്റെ കുട്ടിക്കാനം അഞ്ചാം പോലീസ് ബറ്റാലിയൻ്റെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂസംഘത്തിന്റെ ഭാഗമാണിപ്പോൾ. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു വനിത ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
പഴയകാലമല്ല, പരിശീലനം നേടാൻ ഒട്ടേറെ അവസരങ്ങളാണ് ഇപ്പോഴുള്ളത്. എന്നാൽ, പുതുതലമുറയിലെ ആരും ഈ അവസരങ്ങൾ വേണ്ടപോലെ മുതലാക്കാൻ തയ്യാറാകുന്നില്ല. കഴിവും ആരോഗ്യവുമുള്ള ഒട്ടേറെ പേരെയാണ് ദിവസേന കണ്ടുമുട്ടുന്നതെന്നും സന്ധ്യ പറയുന്നു. അവരെല്ലാം ഒതുങ്ങിക്കൂടുന്നതിൽ വിഷമമുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group