സുരേഷ് മുതുകുളം മണ്ണിൻറെ മണമുള്ള എഴുത്തുകാരൻ !

സുരേഷ് മുതുകുളം മണ്ണിൻറെ  മണമുള്ള എഴുത്തുകാരൻ !
സുരേഷ് മുതുകുളം മണ്ണിൻറെ മണമുള്ള എഴുത്തുകാരൻ !
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Oct 27, 11:16 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

അടവും ചുവടും ചവുട്ടി ചുവടുറപ്പിച്ചു പഠിച്ച അതേ കളരിയിൽ തന്നെ പിൽക്കാലത്ത് കളരിക്ക് ആശാനായിത്തീരുക .

അപൂർവ്വം ചിലർക്കേ അതിന് ഭാഗ്യമുണ്ടാവാറുള്ളൂ .

ജന്മനിയോഗം കൊണ്ടാണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നതും സത്യം .

 കഠിനമായ പരിശ്രമവും സ്ഥിരോത്സാഹവും ഇച്ഛാശക്തിയും കർമ്മാനുഷ്‌ഠാനങ്ങൾക്കുമൊപ്പം വാസനാവൈഭവവും ഇത്തരം വ്യക്തികൾക്ക് കൈമുതലായുള്ളതുകൊണ്ടാണെന്ന് പറയുന്നതാവും കൂടുതൽ ശരി .

കേരളത്തിലെ കാർഷികരംഗത്ത് ഘടനാപരമായ മാറ്റങ്ങൾ മുന്നിൽ കണ്ടുകൊണ്ട്

 '' ഉഴുതുനേടുന്നത് ഉത്തമം എഴുതി നേടുന്നത് അത്യുത്തമം '' -എന്ന മുദ്രാവാക്യവുമായി കൃഷിയറിവുകൾ അക്ഷരങ്ങളിലൂടെ വാരിവിതച്ച് വിളവ് കൊയ്തെടുത്ത പ്രമുഖ മലയാളി വ്യക്തിത്വത്തെയാണ് 'മുഖമുദ്ര ' ലൂടെ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് .


ശ്രീ.സുരേഷ് മുതുകുളം

 

വെള്ളായണി കായലോരത്ത് സ്ഥിതിചെയ്യുന്ന കാർഷിക കലാക്ഷേത്രത്തിലെ കൃഷിവിജ്ഞാനമേഖലയിൽ കാർഷിക -മാധ്യമ ബന്ധിതമായ വ്യത്യസ്ഥ ദിശകളിലൂടെ സഞ്ചാരപഥം പൂർത്തിയാക്കിയ ഉന്നത സർക്കാർ ഉദ്യാഗസ്ഥനും കൃഷിഅറിവുകളുടെ പ്രമുഖ എഴുത്തുകാരനും സദാ സൗമ്യസാന്നിധ്യവുമായ സുരേഷ് സാർ കടന്നുപോയ വഴികളിലൂടെ ഒരോട്ടപ്രദിക്ഷണം .


ഏകദേശം 44 വർഷങ്ങൾക്ക് മുൻപ് കൃത്യമായിപ്പറഞ്ഞാൽ 1978 ലാണ് തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളേജിൽ സുരേഷ് മുതുകുളം എന്ന യുവാവ് ബിരുദപഠനത്തിന് ചേരുന്നത് .ഒന്നുരണ്ടുമാസത്തിനകം കോളേജിൽ വിപുലമായ പുഷ്‌പ-ഫല സസ്യപ്രദർശനം നടക്കുകയുണ്ടായി . ഹരിതകാന്തിയുടെ വസന്തോത്സവം അഥവാ സുഗന്ധോദ്യാനം എന്ന നിലയിൽ .

എഴുതാൻ വെമ്പിനിൽക്കുന്ന ഒരാളിന്റെ മുൻപിൽ വിഷയദാരിദ്ര്യമില്ലാത്ത ഒരവസ്ഥ .

ഏതിൽ തൊട്ട് തുടങ്ങണം ?.എവിടെ കൊണ്ടവസാനിപ്പിക്കണം ?.

പുഷ്പമേളയുടെ വർണ്ണോത്സവം വാക്കുകളിൽ വരച്ചുതുടങ്ങാൻ സുരേഷ് എന്ന ചെറുപ്പക്കാരന് ഏറെ സമയം വേണ്ടിവന്നില്ല . '' ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം ''.

ആശയഗംഭീരനായ കുമാരനാശാൻറെ വീണപൂവിനെ ചുവട് പിടിച്ച് ലേഖനത്തിന് നല്ലൊരു തലക്കെട്ടൊരുക്കി .

ആദ്യരചനയുമായി നേരെ പോയത് ശാസ്തമംഗലത്തേയ്ക്ക് .

ഫാം ഇൻഫർമേഷൻ ബ്യുറോവിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ചുമതയിലുള്ള ഹേലി സാറിനെ ചെന്നുകണ്ട് തൊഴുത് വണങ്ങി ആദ്യ ലേഖനം കൈമാറി .

തിരക്കിനിടയിലും അദ്ദേഹമൊന്നോടിച്ചു വായിക്കുന്നത് കണ്ടപ്പോൾ സുരേഷിന് ഉള്ളിലൊരുൾക്കുളിരു വീണപോലെ .പ്രതീക്ഷയുടെ വിത്തുകൾ മുളപൊട്ടിയുണരുന്നപോലെ .

അടുത്തലക്കം കേരളകർഷകൻ മാസികയിൽ പ്രസ്‌തുത ലേഖനത്തിനൊപ്പം സുരേഷ് മുതുകുളം എന്ന പേരും അച്ചടി മഷിപുരണ്ടിരിക്കുന്നു .

കടിഞ്ഞൂൽകനിയെ കണ്ണിമയ്ക്കാതെ നോക്കുന്നപോലെ കേരളകർഷകൻറെ പേജുകൾ അടുത്തും അകലത്തും മാറ്റിപ്പിടിച്ചും അടച്ചും തുറന്നും അതിയായ സന്തോഷത്തോടെ നിർവൃതികൊണ്ട നിമിഷങ്ങൾ ഓർമ്മയിലെ നിറവസന്തമായിരുന്നെന്നും കൃതജ്ഞതാനിർഭരമായ മനസ്സോടെ ഹേലിസാറിനെ എന്നും ഓർമ്മിക്കുന്നതായും ഈ അടുത്തദിവസം അദ്ദേഹം പറയുകയുണ്ടായി .കൃഷിയെഴുത്തിൻറെ ശുഭാരംഭം അങ്ങിനെ .

തുടർന്ന് 1980 നവംബർ 1 ന് പുറത്തിറങ്ങിയ കേരളകർഷകനിൽ സുരേഷ് എന്ന കാർഷിക വിദ്യാർത്ഥിയുടെ രണ്ടാമത്തെ ലേഖനവും അച്ചടിച്ചു വന്നു .

വിദ്യാർത്ഥികൾ പാടത്തും പറമ്പിലും '' എന്നതലക്കെട്ടോടെ .

കാർഷികകോളേജിലെ ബിരുദവിദ്യാർത്ഥികളുടെ പ്രായോഗികപരിശീലന ക്ലാസ്സുകളിലെ നേരനുഭവങ്ങളുടെ നേർക്കാഴ്ചകളായിരുന്നു ആലേഖനത്തിൻറെ ഉള്ളടക്കം .

 കൃഷിയെഴുത്തിന്റെ നിലക്കാത്ത പ്രവാഹം അവിടെ തുടങ്ങുന്നു .

പ്രൊഫ .അയ്യപ്പപ്പണിക്കർ ,ശ്രീമതി സുഗതകുമാരിടീച്ചർ ,ശ്രീമതി മാധവിക്കുട്ടി തുടങ്ങിയ ഒരുകൂട്ടം മഹദ്‌വ്യക്തിത്വങ്ങളുമായുള്ള നിരന്തരസമ്പർക്കങ്ങളും ആശയസംവാദങ്ങളും മഹൽപ്രഭാഷണങ്ങളും ഉയരങ്ങളിലേയ്ക്ക് ചവുട്ടിക്കടന്നുപോകാനുള്ള പടവുകളായിരുന്നുവെന്നതും അഹങ്കാര ലേശമില്ലാതെ സുരേഷ് സാർ സമ്മതിക്കുന്നു .

കൃഷി അഥവാ കാർഷികവൃത്തി ഒരുതൊഴിൽ അല്ലെങ്കിൽ വരുമാനമാർഗ്ഗം എന്നതിലുപരി മഹത്തായ പുണ്യകർമ്മമാണെന്നും മാനവസംസ്‌കാരത്തിൻറെ അടിത്തറപാകിയ ധന്യമായ പ്രവർത്തിയാണെന്നുമുള്ള സന്ദേശമുൾക്കൊണ്ടുകൊണ്ടായിരുന്നു കൃഷിയെ പ്രണയിക്കുന്ന എഴുത്തുകാരൻ സുരേഷ് മുതുകുളം വർഷങ്ങൾക്ക് മുൻപ് കാർഷികകോളേജിൻറെ പടിയിറങ്ങിയത് .


കേരളകാർഷിക സർവ്വകലാശാലയിൽ നിന്ന് 1982 ൽ കൃഷിശാസ്ത്രത്തിൽ ബിരുദവും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശ്രീ.സുരേഷ് മുതുകുളം പത്രപ്രവർത്തനത്തിൽ ബിരുദാനന്തരഡിപ്ലോമയും നേടുകയുണ്ടായി .

1978 മുതൽ കാർഷിക മാധ്യമരംഗത്ത് പുതിയ തിരിച്ചറിവും സാങ്കേതികത്തികവുമായി സജീവസാന്നിദ്ധ്യമുറപ്പാക്കിയതിന് പുറമെ കൃഷി ശാസ്ത്രം ഉൾപ്പെടെയുള്ള പ്രകൃതിശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും ന്യുസ് സ്റ്റോറികളും പ്രസിദ്ധീകരിക്കുകയുമുണ്ടായി .

ആനുകാലികങ്ങളിൽ സ്ഥിരം കോളമിസ്റ്റ് , കൃഷി വകുപ്പിന്റെ മുഖപത്രമായ കേരളകർഷകൻ മാസികയുടെ നവീകരണച്ചുമതലകൂടെയുള്ള ആദ്യത്തെ എഡിറ്റർ പദവി .

പുസ്‌തക രചനയ്ക്കും മാധ്യമപ്രവർത്തനമികവിനും സംസ്ഥാന സർക്കാരിൻറെ ''കാർഷികഭാരതി'' അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ .

കേരളഭാഷാ ഇന്സ്റ്റിറ്റ്യുട്ടിൻറെ പ്രകൃതി ശാസ്ത്രവിഭാഗത്തിൽ റിസർച്ച് ഓഫീസറും പ്രസിദ്ധീകരണച്ചുമതലയുമുള്ള അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു പ്രമുഖ എഴുത്തുകാരനായ ശ്രീ.സുരേഷ്‌മുതുകുളം . 


കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ എന്നതിലുപരി കൃഷിയെ പ്രണയിക്കുന്ന ഇദ്ദേഹം ഇതിനകം നിരവധി പുസ്‌തകങ്ങളുടെ രചയിതാവ് എന്നനിലയിൽ അനുമോദങ്ങളും ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്‌ . 

കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്റ്റർ ,പ്രമുഖ ഫാം ജേർണലിസ്റ്റ് ,ഫാം ഇൻഫർമേഷൻ ബ്യുറോയുടെ ഉപദേശക സമിതി അംഗം , ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ എന്നീ നിലകളിലും മികവുറ്റ സേവനമനുഷ്ഠിച്ചിച്ചുണ്ട് .

മികച്ച കാർഷിക മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരവും സദ്‌സേവനരേഖയും ലഭിച്ച ഇദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി മാതൃഭൂമി ദിനപത്രത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കൈകാര്യം ചെയ്‌തുകൊണ്ട്‌ ലക്ഷക്കണക്കിന് വായനക്കാർക്ക് കൃഷിയറിവുകൾ പങ്കു വെക്കുന്നു 


.കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രീ.സുരേഷ് മുതുകുളം തയ്യാറാക്കിയ രണ്ട് പ്രമുഖ പുസ്തകങ്ങളുടെ പ്രൗഢോജ്വലമായ പ്രകാശനകർമ്മം കേരളത്തിലെ പുസ്‌തകപ്രസാധനരംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ ബഹു .കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ .പി .പ്രസാദ് തിരുവനന്തപുരത്ത് നിർവ്വഹിച്ചിട്ടേറെയായില്ല .

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയുടെ എക്സിക്യുട്ടീവ് എഡിറ്റർ ശ്രീ.സുരേഷ് മുതുകുളം രചിച്ച ''ഇലക്കറികളും കൃഷിപ്പെരുമയും'', ''തെങ്ങ് നന്മമരം '' എന്നീ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനകർമ്മമാണ് തിരുവനന്തപുരത്ത്‌ നടന്നത്.

കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്‌തകങ്ങളുടെ ആദ്യ പ്രതികൾ പ്രഭാത് ബുക്ക് ഹൌസ് ജനറൽ മാനേജരും പ്രമുഖ എഴുത്തുകാരനുമായ ശ്രീ .ഹനീഫ റാവുത്തർ ബഹു.കൃഷിവകുപ്പു മന്ത്രിയിൽ നിന്നും ചടങ്ങിൽ എറ്റുവാങ്ങി.


കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്‌ടർ പ്രൊ.വി.കാർത്തികേയൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പുസ്‌തക പ്രകാശനചടങ്ങിന് വേണ്ടപ്പെട്ട സഹായസഹകരണങ്ങൾ നൽകിയ കൃഷിവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.വിനോദ് മോഹൻ കൃഷി വകുപ്പിലെ മറ്റു സുഹൃത്തുക്കൾ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരോടെല്ലാം തനിക്കുള്ള കൃതജ്ഞതയും കടപ്പാടും ഏറെ വലുതാണെന്ന് നന്ദിപ്രകടനത്തിൽ ഗ്രന്ഥകർത്താവ് സുരേഷ് മുതുകുളം ഹൃദയത്തിൻറെഭാഷയിൽ വ്യക്തമാക്കി.

പുസ്‌തകങ്ങൾക്ക് ആധികാരികവും പ്രൗഢവുമായ നിലയിൽ അവതാരിക എഴുതിയ പ്രൊഫ.വി.കാർത്തികേയനെ ചടങ്ങിൽ ഗ്രന്ധകർത്താവ് പ്രത്യേകം  അനുമോദിക്കുകയുമുണ്ടായി.

കേരളത്തിലെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തിൽ വളർത്താനും വിപണനം ചെയ്യാനും കഴിയുന്ന വിവിധ ഇലച്ചെടികളുടെ വളർത്തൽ, പരിപാലനം, വംശവർധന, ഫസ്റ്റ്എയിഡ് തുടങ്ങിയവ ഉൾപ്പെടുത്തിയ ''അലങ്കാര ഇലകൾ'' എന്ന ഇദ്ദേഹത്തിൻറെ മലയാളകൃതിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനകർമ്മവും ഈ അടുത്താണ് തിരുവനന്തപുരത്ത് നടന്നത്.


വിലാസം .

സുരേഷ് മുതുകുളം

സരയു .

ബാപ്പുജി നഗർ 

പോസ്റ് : മെഡിക്കൽ കോളേജ്‌

തിരുവനന്തപുരം -695011

ഫോൺ : 9446306909

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY