
തലശ്ശേരിയിലെ 27
ലൈബ്രറികൾക്ക് സ്പീക്കറുടെ
പ്രത്യേക വികസന ഫണ്ടിൽ നിന്നും പുസ്തകങ്ങൾ നൽകി.
തലശ്ശേരി:കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധി ച്ച്, കേരള നിയമസഭ സ്പീക്കറുടെ പ്രത്യേക വികസന നിധിയിൽ നിന്നും തലശ്ശേരി മണ്ഡലത്തിലെ എ,ബി,സി ഗ്രേഡ് ഗ്രന്ഥശാലകൾക്ക് അനുവദിച്ച ലൈബ്രറി പുസ്തകങ്ങളുടെ വിതരണോൽഘാടനവും സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി ഒരുക്കുന്ന തലശ്ശേരി ഹിസ്റ്ററി ക്വയാക് ചരിത്രകോർണ റിലേക്കു ള്ള പുസ്തകങ്ങളുടെ സ്വീകരണോൽഘാടനവും കേരള നിയമസഭാ സ്പീക്കർ അഡ്വ .എ. എൻ. ഷംസീർ നിർവ്വഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഡോ.സുധാഅഴീക്കോടൻ്റെ അധ്യക്ഷ തയിൽ ചേർന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി പുസ്തകങ്ങൾഏറ്റുവാങ്ങി.
എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ഡോ.എ.വത്സലൻ,
ചരിത്രകാരൻ കെ കെ മാരാർ സംസാരിച്ചു.
തലശ്ശേരിയിലെ 27 ലൈബ്രറികൾക്കാണ് പ്രത്യേക വികസന ഫണ്ടിൽ നിന്നും പുസ്തകങ്ങൾ നൽകിയത്.
ലൈബ്രറി കൗൺസിൽ മേഖലാ സമിതി കൺവീനർ യു.ബ്രിജേഷ് സ്വാഗതവും സീതാനാഥ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി സ്പീക്കറിൽ നിന്നും പുസ്തകങ്ങൾഏറ്റുവാങ്ങുന്നു

പ്രകൃതിയുടെ കാവലാളുകളായി
ഓട്ടോ തൊഴിലാളികൾ
ന്യൂമാഹി: ഓട്ടോറിക്ഷ ഡ്രൈവർമാരെക്കുറിച്ച് പലപ്പോഴും പരാതികൾ മാത്രമേ പലർക്കും പറയാനുണ്ടാവൂ.എന്നാൽ ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കിലെ ഓട്ടോഡ്രൈവർമാരെക്കുറിച്ച് നല്ലത് മാത്രമേ ആർക്കും പറയാനുള്ളൂ.വർത്തമാന കാലത്ത് യുവാക്കൾ ലഹരിയിലേക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിലേക്കും വഴുതി പോകുമ്പോൾ, തൊഴിലിടം സ്വർഗ്ഗമാക്കി മാറ്റുകയാണിവർ.
വർഷങ്ങൾക്ക് മുമ്പ് റോഡിന്നിരുവശവും കാട് പിടിച്ച്കിടന്നിരുന്നത് , ഇപ്പോൾ കാട് വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്നു. മമ്മിമുക്കിലെ ട്രാഫിക് ഐലന്റ് പൂച്ചെടികളുടെ മഹനീയമായ ഉദ്യാനമായി മാറിയിട്ടുണ്ട്. ദുർഗ്ഗന്ധം വമിച്ചിരുന്ന പെരിങ്ങാടിയിലെ തോട്ടിൽ ഇപ്പോഴാരും മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ബോധവൽക്കരണം. അതനുസരിക്കാൻ തയാറാവാത്തവരെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പിഴയടപ്പിക്കും.
വർഷങ്ങൾക്ക് മുമ്പ് തങ്ങൾതന്നെ നട്ടുനനച്ച് വളർത്തിയ തണൽ വിരിക്കുന്ന മരച്ചുവടുകളിലാണ് പത്തോളം വരുന്ന യുവ ഡ്രൈവർമാരുടെ വിശ്രമകേന്ദ്രം.. കാലത്ത് മുതൽ സന്ധ്യ വരെയുള്ള ജോലി സമയത്തിനിടയിൽ വീണു കിട്ടുന്ന നേരങ്ങളിലാണ് , നാടിന്റെ നൻമയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
നാടിന് മാതൃകയായി ഇവർ നടത്തുന്നശുചിത്വ - സൗന്ദര്യവൽക്കരണ പരിപാടികൾക്ക് തദ്ദേശവാസികളുടെ ശക്തമായ പിന്തുണയുമുണ്ട്.
റനീഷ് ,മുഹാസ് ,നിസാർ,മുസ്തഫ,നിഷാത്,ഷിഹാസ് ,റിയാസ്,റെഫീക്ക് ,
ഫസ്‌ലു ഹരീഷ് ,നജീബ്,സനീഷ്, .ഷാഫിർ,രമേശൻ എന്നിവരാണ് പെരിങ്ങാടിയുടെ നൻമ മരങ്ങളായി ഉയർന്നു നിൽക്കുന്നത്
ചിത്രവിവരണം: മമ്മി മുക്ക് ട്രാഫിക് സർക്കിളിലെ ചെറു പൂന്തോട്ടത്തിന്നരികെ ഡ്രൈവർമാർ

ഇഫ്താർ വിരുന്നും
മാപ്പിളകലാ സായാഹ്നവും
മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇടയിൽ പീടികയിൽ ഇഫ്താർ വിരുന്നും മാപ്പിളകലാ സായാഹ്നവും സംഘടിപ്പിച്ചു.
ഇ.കെ. റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഇഫ്താർ സന്ദേശം നൽകി. പായറ്റ അരവിന്ദൻ, ദാസൻ കാണി, ജസീമ മുസ്തഫ,സി.എം സുരേഷ്,. വി.എം. അശോകൻ . സവിതാ ദിവാകർ , സോമൻ മാഹി , റോഷ്നി ടീച്ചർ, കെ. ബീന, ഷൈനി സംസാരിച്ചു. ഷിബു കാളാണ്ടിയിൽ . സുജീഷ ദിനേശൻ , ഹൈറുന്നിസ , രതി ചെറുകല്ലായി, വിജീഷ , മഹേഷ് പന്തക്കൽ നേതൃത്വം നൽകി. കെ.പി. അദിബിന്റെ നേതൃത്വത്തിൽ മാപ്പിള കലാപരിപാടികൾ അരങ്ങേറി.
ചിത്രവിവരണം: ചാലക്കര പുരുഷു ഇഫ്താർ സന്ദേശം നൽകുന്നു.
നിരോധിത പുകയില
പിടികൂടി.
ന്യൂമാഹി പുളിയുള്ളതിൽ പീടികയിൽ നസീർ നടത്തുന്ന കടയിൽനിന്നും ന്യൂറുകണക്കിന് പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി.
പല തവണകളിലായി ഹാൻസ് പോലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്ഥിരമായി വില്പന നടത്തിയതിനെത്തുടർന്ന് ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പിന്നീടും വിൽപ്പന തുടരുകയായിരുന്നു. എക്സൈസ്പാർട്ടി നൂറുകണക്കിന് പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇത്തരം സ്ഥാപനങ്ങൾ പെരിങ്ങാടി ദേശത്തിന് ശാപമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കട പൂട്ടിക്കാൻ ആവശ്യമായ നടപടിഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : രഞ്ജി ക്രിക്കറ്റ് ക്ലബ് - സീഹോക്ക് ക്രിക്കറ്റ് ക്ലബ് ഫൈനൽ ബുധനാഴ്ച ഉച്ചയ്ക്ക്
കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന ആദ്യ സെമിയിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 49 റൺസിന് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു .ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു.കെ അഷ്റഫ് 60 റൺസും എ അഹമ്മദ് 31 റൺസും എ പി രജീഷ് 30 റൺസുമടുത്തു.അപ്പാച്ചിക്ക് വേണ്ടി സിയാദ് അഹമ്മദ് 4 വിക്കറ്റ് വീഴ്ത്തി.മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 17.3 ഓവറിൽ 102 റൺസിന് ഓൾഔട്ടായി.ഇ കെ സാഹിൽ 23 റൺസെടുത്തു .രഞ്ജിക്ക് വേണ്ടി എ പി രജീഷും എം സി ഷെറിനും 3 വിക്കറ്റ് വീതം വീഴ്ത്തി. രഞ്ജി ക്രിക്കറ്റ് ക്ലബ് താരം കെ അഷ്റഫിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം സെമിയിൽ ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് 8 വിക്കറ്റിന് കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.ആദ്യം ബാറ്റ് ചെയ്ത യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു.പി വി അഭിരാഗ് 48 റൺസെടുത്തു.സീഹോക്കിന് വേണ്ടി ജിബിൻ ജയനും ടി പി അനീസും 2 വിക്കറ്റ് വീതം വീഴ്ത്തി.മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.പി മിസാബ് പുറത്താകാതെ 47 റൺസും പ്രജീഷ് അട്ടു 28 റൺസുമെടുത്തു . യങ്ങ്സ്റ്റേഴ്സിന് വേണ്ടി പി പി ബിനോയ് 2 വിക്കറ്റ് വീഴ്ത്തി. സീഹോക്ക് ക്രിക്കറ്റ് ക്ലബ് താരം പി മിസാബിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ബുധനാഴ്ച (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ബി ഡിവിഷൻ ലീഗ് ഫൈനലിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ നേരിടും.

ലഹരി ബോധവൽക്കരണ
റാലിയും ഫ്ലാഷ് മോബും
സംഘടിപ്പിച്ചു
മാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്യൂണിറ്റി കോളേജ് മാഹി സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണനെ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിച്ചു. കമ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ. രാജൻ എം.പി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
‘ജീവിതമാണ് യുവാക്കൾക്ക് ലഹരി, മയക്കുമരുന്നല്ല’ എന്ന സന്ദേശത്തിൽ നിരവധി പ്ലക്കാർഡുകൾ ഉയർത്തിയാണ് കമ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും റാലി നടത്തിയത്. റാലി മാഹി ടൗൺ ചുറ്റി മുൻസിപ്പൽ ഗ്രൗണ്ടിൽ പ്രവേശിച്ചു. പരിപാടിയുടെ ഭാഗമായി കമ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ. രാജൻ എം.പിയുടെ നേത്വത്ത്വത്തിൽ മുൻസിപ്പൽ ഗ്രൗണ്ടിൽ ഒത്തുകൂടിയ നാട്ടുകാരും അക്കാദമിക് സമൂഹവും ചേർന്ന് ലഹരി ബോധവൽക്കരണ പ്രതിജ്ഞ എടുത്തു. ലഹരി ഉപയോഗത്തെ ചെറുക്കുന്നതിൽ അക്കാദമി ക സമൂഹത്തിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്താനാകുമെന്നും, അതിനുള്ള എളിയ ശ്രമമാണ് കമ്യൂണിറ്റി കോളേജിന്റ ഈ ലഹരി ബോധവൽക്കരണ പരിപാടിയെന്നും ഡോ. രാജൻ കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനും മറ്റ് ലഹരി ഉപയോഗങ്ങൾക്കുമെതിരെ നമ്മൾ ഒറ്റക്കെ ട്ടായി നിയമപോരാട്ടം നടത്തണമെന്നും, ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വർദ്ധിച്ചിട്ടുണ്ടെന്നും ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണനെ പറഞ്ഞു. ഇത്തരം ലഹരി ഉപയോഗത്തെ കുറിച്ച് അറിഞ്ഞാൽ വിദ്യാർത്ഥി സമൂഹം ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കമ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി എങ്ങനെയാണ് നമ്മുടെ കോളേജ് ക്യാമ്പസുകളെ ഉന്നം വെയ്ക്കുന്നതെന്ന ആശയത്തിലായിരുന്നു കലാപ്രകടനം. ലഹരിയെ ചെറുക്കുന്നതിന് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശവും ഫ്ലാഷ് മോബിലൂടെ വിദ്യാർത്ഥികൾ പറഞ്ഞു.
ചടങ്ങിൽ അധ്യാപകരായ അച്യുതൻ സ്വാഗതവും, സുഭാഷ് ചന്ദ ബോസ് നന്ദിയും പറഞ്ഞു.
ജഗന്നാഥക്ഷേത്രത്തിൽ 30 ന്
പൂവെടി
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രോത്സവ സമാപന ദിവസം , പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച കരിമരുന്ന് പ്രയോഗം മാർച്ച് 22 മുതൽ ക്ഷേത്ര|ത്തിൽ നടക്കുന്ന അഷ്ടബന്ധകലശത്തിൻ്റെ സമാപന ദിവസമായ മാർച്ച് 30 ന് രാത്രി നടക്കും. ഇത്തവണഉത്സവകാലത്ത്
ഒട്ടേറെ ഭക്തന്മാർ ഷർട്ടിട്ട് ദേവാലയത്തിനകത്ത് കയറി പ്രാർത്ഥന നടത്തിയത് ശ്രദ്ധേയമായി. ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിദാന ന്ദ കഴിഞ്ഞ രണ്ട് ഉത്സവകാല സാംസ്ക്കാരിക സമ്മേളനങ്ങളിലും ഷർട്ടിട്ട് ക്ഷേത്ര ദർശനം നടത്തുന്നവർക്ക് വിലക്ക് കൽപ്പിക്കുന്നതിനെ മഠം അംഗീരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തവണ ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലനടക്കമുള്ള ഒട്ടേറെപ്പേർ ഷർട്ടിട്ടാണ് ദർശനം നടത്തിയത്. ഇത് സംബന്ധിച്ച് ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടർ ബോർഡ് മാസങ്ങൾക്ക് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു.
മാഹിയിൽ സർക്കാർ
വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രവർത്തനം നിരോധിച്ചു
മാഹി:മാഹിയിലെ സർക്കാർ സ്കൂളുകളിലെ പി.ടി.എ പ്രവർത്തനം ഇല്ലാതാക്കുന്ന റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്താത്ത തെറ്റായ നടപടിയാണെന്ന് സംയുക്ത അദ്ധ്യാപക രക്ഷാകർതൃ സമിതി കുറ്റപ്പെടുത്തി.
മാഹിയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും രൂക്ഷമായ അധ്യാപക ക്ഷാമം നിലനിന്ന സമയത്ത് വിദ്യാഭ്യാസ വകുപ്പിൻ്റെയും മാഹി അഡ്മിനിസ്ട്രേഷൻ്റെയും ഇടപെടൽ സമയത്തിനുണ്ടാകാതെ വന്നപ്പോൾ ഓരോ വിദ്യാലയത്തിലും താല്ക്കാലികമായി പിടിഎ ഫണ്ട് ഉപയോഗിച്ച് അധ്യാപകരെ നിയമിച്ച് വിദ്യാർഥികളുടെ പഠനം താളം തെറ്റാതെ കാത്തത് അധ്യാപക രക്ഷാകർതൃ സമിതികളാണ്. നിർഭാഗ്യമെന്നു പറയട്ടെ, ആ അവസ്ഥ ഇപ്പോഴും തടരുകയാണ്.
ബാലകലാമേളകളും സ്കൂൾ വാർഷികങ്ങളും ഭംഗിയായി സംഘടിപ്പിക്കുന്നത് അധ്യാപക രക്ഷാകർതൃ സമിതിയുടെ തേതൃത്വത്തിലാണ്.
ലഹരി എന്ന മഹാ വിപത്ത് കുട്ടികളെ തേടി വരുന്ന ഈ കാലഘട്ടത്തിൽ കേരളം പോലെ അയൽ സംസ്ഥാനങ്ങൾ പി.ടി.എ കൂട്ടായ്മ ശക്തിപ്പെടുത്തി മയക്കു മരുന്നിനെതിരെ പോരാടുമ്പോൾ മാഹിയിൽ ഈ സംവിധാനം എങ്ങിനെ ഇല്ലാതാക്കാം എന്ന ഗവേഷണം നടത്തുകയാണ്അധികാരികളെന്ന് പറയേണ്ടിയിരിക്കുന്നു.
പൊതുവിദ്യലായങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ സർക്കാർ ഉദ്യോഗസ്ഥരും
അധ്യാപകരും മക്കളെ സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം എന്ന ഓർഡറാണ് ഇറക്കേണ്ടത്.അല്ലാതെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടനയെ (പി ടി എ ) നിരോധിക്കുന്ന ഓർഡറല്ല ഇടേണ്ടത്.
സർക്കാർ നൽകുന്ന ട്യൂഷൻ ഫീസും വാങ്ങി സ്വകാര്യ സ്കൂളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളെ ചേർത്ത് സ്വകാര്യ സ്കൂളുകൾ വളർത്തി കുട്ടികളില്ലെന്ന പേര് പറഞ്ഞു സർക്കാർ സ്കൂളുകളെ ഒന്നൊന്നായി ഇല്ലാതാക്കി സ്വകാര്യ വിദ്യാലയങ്ങൾക്ക് മയ്യഴി വിദ്യാഭ്യാസ മേഖല തീറെഴുതി കൊടുക്കുന്ന അധികാരികളുടെ നടപടി ഉടൻ അവസാനിപ്പിക്കണം..
പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, പൊതു വിദ്യാഭ്യാസം തകർക്കുന്ന ഇത്തരം പ്രവർത്തനവുമായി ഉദ്യാഗസ്ഥ മേധാവികൾ മുന്നോട്ടു പോകുകയാണെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി ജോ.പി.ടി.എതെരുവിലിറങ്ങുമെന്ന് പ്രസിഡണ്ട്കെ.വി. സന്ദീവ് ജനറൽ സെക്രട്ടറിസി.പി. അനിൽ എന്നിവർ അറിയിച്ചു.

വി.ആര്‍. കൃഷ്ണയ്യര്‍ സ്റ്റേഡിയം മുനിസിപ്പാലിറ്റിക്ക്
കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും
തലശ്ശേരി:റവന്യൂ വകുപ്പിന്റെ കൈവശമുള്ള വി. ആര്‍. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയം തലശ്ശേരി മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതു മായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്പീക്കര്‍അഡ്വ. എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ യോഗത്തില്‍ തീരുമാനമായി.
ഫെയര്‍ വാല്യൂവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നിലവില്‍ നിശ്ചയിച്ച പാട്ടത്തുക കണ്ടെത്തുക പ്രയാസകരമായതിനാല്‍ ഭൂപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ സൗജന്യ നിരക്കില്‍ സ്റ്റേഡിയവും , കോംപ്ലക്സും മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതിന് റവന്യൂ വകുപ്പ് പുതുക്കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്സമര്‍പ്പിക്കുന്നതിനും തുടര്‍ന്ന്ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനും തീരുമാനിച്ചു.
കായികപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഉപയുക്തമാക്കുക എന്ന കര്‍ശന വ്യവസ്ഥയോടെ മുപ്പത് വര്‍ഷ കാലാവധിയിലാണ് സ്റ്റേഡിയംമുനിസിപ്പാലിറ്റിക്ക് കൈമാറുക.
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, ഫിനാന്‍സ് എക്സ്പെന്റീച്ചര്‍ സെക്രട്ടറി കേശവേന്ദ്രകുമാര്‍, റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കുമാർ പങ്കെടുത്തു.
ചിത്രവിവരണം: സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നത തല യോഗം

സി എൻ കരുണാകാരന്റെ
'മിത്തിക്കൽ പേഴ്‌സ്പെക്റ്റീവ് ' ചിത്രപ്രദർശനം കതിരൂരിൽ തുടങ്ങി
തലശ്ശേരി:അത്യുത്തര കേരളത്തിൽ ആദ്യമായി സി എൻ ചിത്രപ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ തുടങ്ങി. ചിത്ര ശില്പ കലാ രംഗത്ത് സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പരമോന്നത അംഗീകാരമായ രാജാ രവിവർമ്മ പുരസ്‌കാരം ലഭിച്ച വിഖ്യാത കേരളീയ ചിത്രകാരൻ അന്തരിച്ച സി എൻ കരുണാകരന്റെ മിത്തിക്കൽ പെർസ്പെക്റ്റീവ് എന്ന ചിത്രപ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്റെ അധ്യക്ഷതയിൽ കേരളത്തിലെ പ്രശസ്ത സാംസ്‌കാരിക പ്രവർത്തകൻ ഗംഗാധരൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. അതി സൂക്ഷ്മ വർണ്ണ ലയങ്ങളുടെ വൈവിധ്യം കൊണ്ട് ലോക കലാരംഗത്ത് ശ്രദ്ധ നേടിയ കരുണാകരന്റെ അമൂല്യങ്ങളായ 33 തനത് ക്യാൻവാസുകളാണ് ഷോ യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈശ്വരി കരുണാകരൻ, ശാലിനി എം ദേവൻ, എബി എൻ ജോസഫ്, ഗംഗാധരൻ മംഗലശ്ശേരി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ യോഗത്തിൽ ആദരിച്ചു.
നിരവധി സിനിമകളുടെ കലാ സംവിധായകനും മുഖ്യധാരാ ആനുകാലികങ്ങളിലെ ദീർഘകാല ഇല്ലസ്ട്രേറ്ററുമായി പ്രവർത്തിച്ചിട്ടു ള്ള കരുണാകരൻ ബ്രസീൽ, യൂ എസ് എ തുടങ്ങിയ അനേകം രാജ്യങ്ങളിലും ഇന്ത്യയിലെ മുഖ്യ നഗരങ്ങളിലും പ്രദർശനം നടത്തിയിട്ടുണ്ട്. രചനകളിൽ പശ്ചാത്യ പൗരസ്ത്യ ഭേദങ്ങളില്ലാതെയും ആധുനികവും പാരമ്പര്യവും ഒത്തിണക്കിയും ഗ്രാമീണ നഗര സ്വഭാവങ്ങൾ ഒന്നടങ്കം swaam ശീകരിച്ചും അത്യപൂർവ ശൈലി കണ്ടെത്തിയാണ് അദ്ദേഹം രചനകൾ നിർവ്വഹിച്ചത് എന്ന് ഗംഗാധരൻ മംഗലശ്ശേരി നിരീക്ഷിച്ചു. പ്രദർശനം ഏപ്രിൽ 17 വരെ തുടരും. ഗാലറി സമയം രാവിലെ 10 മുതൽ വൈകു. 6മണി വരെ. ഞായർ ഒഴിവ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group