സർക്കാർ ഓഫീസുകൾ നിശ്ചലം
: ജീവനക്കാർ ഓണം അടിച്ചു പൊളിച്ചു!
-ചാലക്കര പുരുഷു
മാഹി: പ്രവർത്തി ദിവസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഫലത്തിൽ നിശ്ചലമാക്കിക്കൊണ്ട് , വ്യാഴാഴ്ച കാലത്ത് മുതൽ സന്ധ്യ വരെ മാഹി സിവിൽ സ്റ്റേഷനിൽ വിപുലമായ ഓണാഘോഷം നടത്തിയത് , വിവാദങ്ങൾക്കും വൻ പ്രതിഷേധങ്ങൾക്കുമിടയാക്കി.
കാലത്ത് മുതൽ പൂക്കളങ്ങളിടാൻ ആരംഭിച്ചെങ്കിലും,
11 മണിയോടെയാണ് ഉദ്ഘാടനം നടന്നത്.
വകുപ്പ് മേധാവികളും ,നൂറു കണക്കിന് ജീവനക്കാരും പങ്കെടുത്ത ആഘോഷപരിപാടികൾ സന്ധ്യവരെ നീണ്ടു നിന്നു. പൂക്കള മത്സരം, വിവിധ കലാ - കായിക മത്സരങ്ങൾ , ഓണ സദ്യ തുടങ്ങി വിപുലമായ പരിപാടികൾ ,വയനാട് ദുരന്ത പശ്ചാത്തലത്തിലും ഒരുക്കിയിരുന്നു. കാലത്ത് മുതൽ സന്ധ്യ വരെ ഉച്ചഭാഷിണിയിലൂടെ പരിസരമാകെ ശബ്ദമുഖരിതമായിരുന്നു.
സിവിൽ സ്റ്റേഷന്റെ പുതിയ ബ്ലോക്കിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് വേദിയൊരുക്കിയത്.
പല ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലെത്തിയ വൃദ്ധരടക്കുള്ളവർക്ക് മടങ്ങേണ്ടിവന്നു. പൊതു ജനസേവകരാണെന്ന ബോധം മറന്ന് കൊണ്ടാണ് പ്രവൃത്തി ദിവസം മുഴുനീള പരിപാടികൾനടത്തിയത്.
രണ്ട് ഓണ നാളുകളും, നബിദിനവും കഴിഞ്ഞാണ് ഓഫീസ് തുറന്നത്. അതിനിടെ 18 ന് മാഹിയിൽ ഹർത്താലുമുണ്ടായി. ആഴ്ചയിൽ രണ്ട് ദിവസം അവധിയുള്ള പ്രദേശമാണ് മാഹി. ഒരു മാസം മുഴുക്കെ, സമയവും സൗകര്യങ്ങളും നോക്കി കേരളത്തിനകത്തും പുറത്തും ഓണമാഘോഷിക്കുമ്പോൾ , ശനി,ഞായർ ദിവസങ്ങളിൽ സ്ഥിരമായി അവധി ലഭിക്കുന്ന മാഹിയിൽ , അത്തരം അവധി ദിവസങ്ങളെ ഉപയോഗപ്പെടുത്തി ഓണം ആഘോഷിക്കുന്നതിന് പകരം ,ഓഫീസുകൾ സ്തംഭിക്കും വിധം പ്രവൃത്തി ദിനത്തിൽ തന്നെ പകലന്തിയോളം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതിൽ വ്യാപകമായ ആക്ഷേപമുയർന്നിട്ടുണ്ട്. ശനി ,ഞായർ ദിവസങ്ങളിൽ ഓണം ആഘോഷിച്ചാൽ, അവധി ദിവസങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയാഗിക്കാനാവില്ലെന്ന സങ്കുചിതമായ താൽപര്യമാണ്, പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള പ്രവൃത്തി ദിനത്തിലെ ആഘോഷ പരിപാടികൾ.
ജീവനക്കാരുടെ കുറവ് നിലവിൽ തന്നെ മയ്യഴിയിലെ മിക്ക ഓഫീസുകളുടേയും പ്രവർത്തനങ്ങളെ പ്രതികുലമായി ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പല ജീവനക്കാരുടേയും പൊതുജനങ്ങളോടുളള മോശമായ പെരുമാറ്റങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം പോലും ഓഫീസ് ഘരാവോ ചെയ്യുന്നതടക്കമുള്ള ഒട്ടേറെ സമരങ്ങൾ ഒരു മാസത്തിനകം തന്നെ
വിവിധ സംഘടനകൾ നടത്തിയിട്ടുമുണ്ട്.
ദേശീയോത്സവമായ, മത സാഹോദര്യത്തിന്റെ പ്രതീകമായ ഓണം ആഘോഷിക്കുന്നതിൽ ആരും എതിരല്ല. ആഘോഷിക്കുന്നത് അഭിമാനകരവുമാണ്.
എന്നാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച്, പ്രവർത്തി ദിവസങ്ങളിൽ പകൽ മുഴുവൻ നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിച്ചതിലാണ് പ്രതിഷേധം.
കഴിഞ്ഞ വർഷവും ഇതേ പോലെ പ്രവൃത്തി ദിനത്തിൽ ഓഫീസ് പ്രവർത്തനം മുടക്കി ഓണമാഘോഷിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ പൊലിസ് സ്റ്റേഷനുകളിലും, മാഹി ഗവ:ആശുപത്രിയുമടക്കമുള്ള ചില സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുമുണ്ടാകാത്ത വിധം പൂക്കളങ്ങളും, ഓണ സദ്യയുമൊക്കെ ഒരുക്കിയത് മാതൃകാപരമാണ്.
ചിത്ര വിവരണം: മാഹി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ,കസേര കളി .ക്കുന്ന സർക്കാർ ജീവനക്കാർ
ധീരനായ അച്ഛന്റെ
മകൻ ഭയന്നോടില്ല
: ഷാഫി പറമ്പിൽ എം.പി
ചൊക്ലി: ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനമാണ് കോൺഗ്രസ്സ്, അതിന് നേതൃത്വം നൽകിയ ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കി. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ പാകത്തിൽ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന പ്രയാണത്തിനിടയിൽ വീരമൃത്യു വരിച്ച നേതാവ് ഇന്ദിരാ ഗാന്ധിയുടെ പിൻ മുറക്കാരാണ് നമ്മൾ.
ഇന്ത്യയെ സ്പെയ്സ് യുഗത്തിലേക്ക് നയിക്കുന്നതിനിടയിൽ രാജ്യത്തിൻ്റെ വിരിമാറിൽ ചിന്നി ചിതറിയ രാജീവ് ഗാന്ധിയുടെ മകനാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെയും കോൺഗ്രസ്സിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് നിങ്ങൾ ധരിക്കെണ്ട. എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള കരുത്ത് കോൺഗ്രസ്സിനുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.
വടകര മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് എന്നും നിങ്ങളോടെപ്പം ഉണ്ടാകും. തലശ്ശേരി നിയോജക മണ്ഡലം ജനസമ്പർക്ക യാത്രയ്ക്ക് ചൊക്ലിയിൽ നൽകിയ സ്വീകരണ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.പി. കാലത്ത് എരഞ്ഞോളിയിൽ നിന്നും ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി ഉദ്ദേശിച്ചതിലും 4 മണിക്കൂർ വൈകി രാത്രി 10 മണിയോടെയാണ് ചൊക്ലിയിലെ സമാപന സ്വീകരണ കേന്ദ്രത്തിൽ എത്തി ചേർന്നത്..
സമാപന സമ്മേളനത്തിൽ മുസ്ലിം ലിഗ് നേതാവ് പി.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം സജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ, മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.എ. ലത്തീഫ്, മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത്, നേതാക്കളായ ഷാജി എം ചൊക്ലി, കെ.എം.ചന്ദ്രൻ, സുശീൽ ചന്ദ്രോത്ത്, പി.കെ.യൂസഫ്, കെ.എം.പവിത്രൻ മാസ്റ്റർ, അഡ്വ.സി.ജി.അരുൺ, അഡ്വ. ഷുഹൈബ്, ഷാനിദ് മേക്കുന്ന്, പ്രസീൽ ബാബു, പി.ഉദയൻ സംസാരിച്ചു.
ചിത്രവിവരണം. ഷാഫി പറമ്പിൽ എം.പി.
സമാപന യോഗത്തിൽ പ്രസംഗിക്കുന്നു
ഇത്തിരി വിത്ത് ഒത്തിരി നെല്ല്
കരനെൽ കൃഷിയുടെ വിളവെടുത്തു
തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് വിദ്യാർത്ഥികളെ കൃഷിയിടത്തിലെത്തിക്കാൻ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി--
_ഇത്തിരി വിത്ത് ഒത്തിരി നെല്ല് "
പരിപാടിയുടെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കതിരൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സിനിമ സീരിയൽ നടി ഗായത്രി വർഷ നിർവഹിച്ചു. ബേങ്ക് പരിധിയിലെ സ്കൂളുകൾക്കും കുട്ടികൾക്കുമാണ് ഈ പുതിയ പദ്ധതി വിഭാവനം ചെയ്തത്.
കതിരൂർ ബേങ്ക് കാർഷിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ വിളിച്ച്അവർക്ക് വിത്തും വളവും സൗജന്യമായി നല്കിയിട്ടുണ്ടായിരുന്നു. കതിരൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , പുല്യോട് വെസ്റ്റ് എൽ പി സ്കൂൾ തുടങ്ങിയ നിരവധി സ്കൂളുകൾ വളരെ ശ്രദ്ധാപൂർവ്വം ഈ പ്രവർത്തനം നടത്തി വിജയിപ്പിച്ചിട്ടുണ്ട് .
ചടങ്ങിൽ ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു. . പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദുശ്രീ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് സുധീഷ്, വി എച്ച് എച്ച് സി. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രിയ, ഷീബ ടീച്ചർ,അനിൽകുമാർ മാസ്റ്റർ, മുരിക്കോളി രവീന്ദ്രൻസംസാരിച്ചു. ബേങ്ക് സെക്രട്ടറി പി സുരേഷ്ബാബു നന്ദി പറഞ്ഞു.
ചിത്ര വിവരണം: സിനിമ സീരിയൽ നടി ഗായത്രി വർഷ നെൽകൃഷി വിളവെടുപ്പ് നടത്തുന്നു
കോടിയേരി @ 69’ ഓർമ്മപ്പുസ്‌തകം
ഈ മാസം പുറത്തിറക്കും
ചൊക്ലി:സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ അനശ്വരസ്‌മരണകൾ കോർത്തിണക്കിയ ‘കോടിയേരി @ 69’ ഈ മാസം പുറത്തിറക്കും.
അറുപത്തൊമ്പതാം വയസിൽ വിട്ടുപിരിഞ്ഞ കോടിയേരിയെ ഹൃദയബന്ധമുള്ള 69പേർ പുസ്‌തകത്തിൽ അനുസ്‌മരിക്കുന്നു. ഒപ്പം ലഘുജീവചരിത്രവും ജന്മനാട്ടുകാരായ സഹപ്രവർത്തകരുടെ ഓർമകളും ഇഴചേർത്ത് 400 പേജുള്ള ഗ്രന്ഥമാണ് പ്രസിദ്ധീകരിക്കുന്നത്. മൾട്ടികളറിൽ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന അമൂല്യഗ്രന്ഥമായിരിക്കുമിത്.
ഹൃദയംസാക്ഷി, ചരിത്രം സാക്ഷി, ദേശം സാക്ഷി എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പുസ്‌തകം. സീതാറാംയെച്ചൂരി മുതൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻവരെയുള്ള ഓർമകളാണ് ആദ്യഭാഗത്ത്.
പിണറായിവിജയൻ, എകെ ആന്റണി, എം വി ഗോവിന്ദൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാൽ, ടി പത്മനാഭൻ, എം മുകുന്ദൻ, മമ്മൂട്ടി, മോഹൻലാൽ, വെള്ളാപ്പള്ളി നടേശൻ, എ പി അബൂബക്കർ മുസ്ല്യാർ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയ പ്രമുഖരുടെ വലിയൊരു നിരതന്നെ അനുസ്‌മരിക്കുന്നു. സ്‌പീക്കർ എ എൻ ഷംസീർ, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ എന്നിവരുമായുള്ള പ്രത്യേക അഭിമുഖവുമുണ്ട്.
ഉദ്യോഗസ്ഥ പ്രമുഖർ, മത–-സാമൂഹ്യനേതാക്കൾ, ചികിത്സിച്ച ഡോക്‌ടർമാർ തുടങ്ങിയവരുടെ കോടിയേരി സ്‌മരണയും മനസ്‌തൊടും. ചൊക്ലി ഒളവിലം സ്വദേശികൂടിയായ പ്രശസ്‌ത ഡിസൈനർ സൈനുൽ ആബിദാണ് (കൊച്ചി ഡിസൈൻ) പുസ്‌തകം രൂപകൽപന ചെയ്‌തത്.
ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയാണ് പ്രസാധകർ. ചീഫ് എഡിറ്റർ കവിയൂർ രാജഗോപാലൻ. ആയിരം രൂപ മുഖവിലയുള്ള പുസ്‌തകം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 600 രൂപക്ക് ലഭിക്കും. 28ന് ചൊക്ലിയിൽ ചേരുന്ന കോടിയേരിസ്‌മൃതി ഏകദിന സെമിനാറിൽ പുറത്തിറക്കും.
വിശദവിവരങ്ങൾ 9495908020, 9496141986 നമ്പ6റുകളിൽ അറിയാം.
എഞ്ചിനീയർ ടി.കെ വേണു പുരസ്കാരം
കുമാരി. നിഷ സജീവന്
മാഹി: ഒൻപതാമത് എഞ്ചിനീയർ ടി.കെ. വേണു സ്മാരക എൻഡോവ്മെൻ്റ് പള്ളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിലെ കെ.പി. നിഹ സൻജീവ് അർഹയായി.
മയ്യഴി പൊതുമരാമത്ത് വകുപ്പ്എഞ്ചിനീയർ ആയിരിക്കെ അകാലത്തിൽ പൊലിഞ്ഞു പോയ ടി.കെ.വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ബന്ധുക്കളും,സഹപ്രവർത്തകരും സുഹൃത്തുക്കളും ഏർപ്പെടുത്തിയതാണ് പുരസ്കാരം .
.ടി.കെ. വേണുവിൻ്റെ ഓർമ്മ ദിനമായ സപ്തമ്പർ 27 ന് കാലത്ത് 9. മണിക്ക് പളളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കുമാരി നിഹ സൻജീവിന് മയ്യഴി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരും, മുൻ എഞ്ചിനീയർമാരും , ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സമ്മാനിക്കും.
ചടങ്ങിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനൂജ ടീച്ചർപങ്കെടുക്കും.
വർണ്ണോത്സവം - 2024
മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വർണ്ണോത്സവം പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കും.
പ്രീപ്രൈമറി (നേഴ്സറി), ജൂനിയർ എൽ.പി, സീനിയർ എൽ.പി,
യു.പി , ഹൈസ്കൂൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരം നടക്കും.
2024 സപ്തംബർ 21 ന് ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതൽ പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിലാണ് മത്സര പരിപാടി നടക്കുക.
ഒക്ടോബർ 6നു നടക്കുന്ന വാർഷികാഘോഷ സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും
മാഹി മദ്യവുമായി പിടിയിൽ
തലശ്ശേരി:.വില്പനക്കായി മാഹിയിലെപള്ളൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന 500 ലിറ്ററിൻ്റെ 40 ബോട്ടിൽ മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ
ആലക്കോട് ഉദയഗിരി സ്വദേശി കൈതക്കൽ ഹൗസിൽ സോജൻ കെ.ബേബിയെ യാണ്തലശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചസന്ധ്യയോടെ ഇയാൾ പള്ളൂരിൽ നിന്നും മദ്യം വാങ്ങി.മഞ്ഞോടിയിൽ ബസിറങ്ങി സമീപത്തെകടവരാന്തയിൽ നിന്ന് ബഹളം വെയ്ക്കുകയും, ഉടൻനാട്ടുകാർ പൊലിസിൽ വിവരം അറിക്കുകയുമായിരുന്നു. പൊലിസ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബേഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്.
തലശ്ശേരി സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ടി കെ, അഖിൽ,
സിവിൽ പോലീസ് ഓഫീസർ പ്രശോഭ് എന്നിവരാണ് ഇയാളെ പിടികൂടിയത്..
മാഹിമുൻസിപാൽഓഫീസിൽ
പെൻഷൻപറ്റിയവരെനിയമിക്കരുത്.
മാഹി : നഗരസഭയിൽ മുൻസിപ്പാൽ കമ്മീഷണർ ഇല്ലാതായിട്ട് മാസങ്ങളേറെയായി. '50 % ത്തിലേറെ ജീവനക്കാടെ ഒഴിവുംമുൻസിപ്പാലിറ്റിയിൽ ഉള്ളപ്പഴാണ് പെൻഷൻ
പറ്റിയ സുപ്രണ്ട് ഗ്രേഡിലുള്ള ആളെ നിയമി ക്കാനാവശ്യമായ നടപടി യുമായി മാഹി അഡ്മിനി സ്ടേറ്ററുടെ അറിയിപ്പ് കാണുന്നത്.
ഇത്അഭ്യസ്തവിദ്യരായയുവാക്കളോടുള്ളവെല്ലുവിളിയാണ് '
മാഹിയിലുള്ള എല്ലാ ഡിപാർട്ട് മെൻ്റിലും ധാരാളം ഒഴിവുകൾ നികത്താനുണ്ട്. ബി.ജെ.പി എൻആർ കോൺഗ്രസ് ഭരണം യാതൊരു നടപടിയും സ്വീകരി ക്കുന്നില്ല.
നാരായണ സ്വാമി യുടെ കോൺ ഗ്രസ് സർക്കാർ അവരുടെ 5 വർഷം നിയമന നിരോധനം നടപ്പിലാക്കിയതി ൻ്റെ ഫലമാണ് ഇത്രയും ഒഴിവുകൾ മാഹിയിലെ വിവിധ ഓഫീസുകളിൽ ഉണ്ടായത്.
അത് കൊണ്ട് പെൻഷൻ കാരെ നിയമിക്കാനുള്ള പോണ്ടി ച്ചേരി സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ (എം) മാഹി പള്ളൂർ കമ്മറ്റികൾ ആവശ്യപ്പെട്ടു.
മയ്യഴിപ്പുഴയിൽ അജ്ഞാത ജഢം കണ്ടെത്തി
മാഹി: മയ്യഴി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ഇന്നലെ രാവിലെ 11 മണിയോടെയാണ്
ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം ന്യു മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പൊലീസ് സ്ഥലത്തെത്തുകയും, തലശ്ശേരി ഫയർഫോഴ്സ് എത്തി മൃതദേഹം കരയിലെത്തിക്കുകയുമായിരുന്നു.
കറുപ്പ് ബനിയനും , കടും പച്ച മുണ്ടുമാണ് വേഷം
മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ അഞ്ചര പതിറ്റാണ്ടിനിപ്പുറം ഒത്തുചേർന്നു
തലശ്ശേരി: ബ്രണ്ണന്‍ കോളേജിലെ ലോജിക്ക് ബാച്ചില്‍ 1969-71 കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. 55 വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്നാം വട്ടമാണ് സംഗമം സംഘടിപ്പിച്ചത്.
ഹോട്ടല്‍ നവരത്‌ന ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. മൂന്നാം തവണയാണ് സംഗമം സംഘടിപ്പിക്കുന്നതെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ കുടുംബ സംഗമം ഒരുക്കിയത്. മക്കളും കൊച്ചുമക്കളുമടക്കം നിരവധി പേര്‍ സംഗമത്തിന് എത്തി. മുത്തച്ചന്റെയും മുത്തശ്ശിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഗമായത് പേരകുട്ടികള്‍ക്കും പുതിയ അനുഭവമായി മാറി. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.സുരേഷ് തമ്പി, ഗോപിനാഥ്,കാര്‍ത്ത്യായനി, പ്രസാദ്, വിനോദ് കുമാര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ 'ജെന്റര്‍ ഈക്വാലിറ്റി' എന്ന വിഷയത്തില്‍ ഡോ: ജെ.എസ്.വീണ , വി.കെ ഷംന സംസാരിച്ചു.
ചിത്ര വിവരണം: മുത്തച്ഛൻ മാരും മുത്തശ്ശിമാരുമായ പൂർവ വിദ്യാർത്ഥികളുടെ സംഗമം
ഫ്ലോസി മിനി നിര്യാതയായി.
തലശ്ശേരി:വാടിയിൽ പീടിക ചാമപ്പാറ വീട്ടിൽ ഫ്ലോസിമിനി (49)
ഒ.ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ.യു.പി സ്കൂൾ അദ്ധ്യാപികയാണ് . ഭർത്താവ് :സിജെ ചാക്കോ (റിട്ട:ടെക്നിക്കൽ അസിസ്റ്റൻറ് ഡി എം ഒ ഓഫീസ് കണ്ണൂർ)
മകൾ : മൗറിൻ ചാക്കോ (വിദ്യാർത്ഥിനി )
പിതാവ് :ജോർജ് പീറ്റർ (ആർ.ജെ.ഡി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്) മാതാവ് : ഫിലോമിന
സഹോദരൻ :മെൽവിൻ ജോർജ് (മിലിട്ടറി ഡൽഹി )
കൗസല്യ നിര്യാതയായി.
ന്യൂ മാഹി . കുറിച്ചിയിൽ റെയിൽവെ ഗേറ്റ് കരിക്കുന്ന് റോഡിൽ ഗോവിന്ദപുരത്തിൽ കൗസു എന്ന കൗസല്യ (85)നിര്യാതയായി.
റിട്ട.ആർ.പി.എഫ്. ഉദ്യോഗസ്ഥനായ പരേതനായകുറിച്ചിയിലെ തച്ചോളി ഗോവിന്ദന്റെഭാര്യ യാണ് മക്കൾ: വനജ.ശൈലജ. രമേശ് ബാബു .രജിത . റീജ. റീന .സോജ . ഷീന.. മരുമക്കൾ: കുമാരൻ (റിട്ടയേർഡ് ലേബർ ഓഫീസർ ) ജനാർദ്ദനൻ (പള്ളൂർ ) പ്രകാശൻ (ധർമ്മം) പ്രദീപൻ (മാഹി). പ്രസാദ് (മുഴപ്പിലങ്ങാട്). വിനീത (അഞ്ചരക്കണ്ടി) പരേതനായ രാജീവൻ (കൊളശ്ശേരി). സംസ്ക്കാരം: ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പിൽ
സമീറ നിര്യാതയായി.
തലശ്ശേരി ചിറക്കര ഹംദ് മൻസിലിൽ
സമീറ (42) നിര്യാതയായി.
ഭർത്താവ്: ഷംസീർ.
മാതാവ്: സുഹറ.
മക്കൾ: നഫീസത് ഷഹ്സിയ,മുഹമ്മദ് ശമ്മാസ് .
സഹോദരങ്ങൾ: ഷുഹൈബ്, ജുനൈദ്, ജാഫർ,സൗദ ,ഹഫ്സ
ജസ്മിൻ.
മൈഥിലി നിര്യാതയായി.
മാഹി: ചാലക്കരയിലെ സുഷ സിൽ പനാടയിൽ മൈഥിലി (82).
നിര്യാതയായി ഭർത്താവ്: പരേതനായ വാസുദേവൻ, മക്കൾ :പ്രകാശൻ,
ശോഭന, ദിനേശൻ, മരുമക്കൾ: ലത, സുധാകരൻ ( റിട്ട: എ .എസ് . ഐ മാഹി
എ.ശാന്ത നിര്യാതയായി
തലശ്ശേരി:നെട്ടൂർ ബാലത്തിൽ "ദീപം " വീട്ടിൽ എ ശാന്ത (74) നിര്യാതയായി. ഭർത്താവ് :ടി. പ്രേമൻ. മക്കൾ: എ ടി സുകേഷ് (സി.പി.എം രക്തസാക്ഷി), സുഗത. മരുമകൻ :ദേവദാസ്. സഹോദരങ്ങൾ :രഘുത്തമൻ, പരേതനായ പത്മനാഭൻ .
സംസ്കാരം: ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
പി. കെ ഉസ്മാൻ നിര്യാതനായി.
തലശ്ശേരി :മസ്കറ്റ് സലാലയിലെ വ്യവസായ പ്രമുഖൻ തലശ്ശേരി സൈദാർപള്ളി സ്വാദേശി പി. കെ ഉസ്മാൻ(77) (സുഖവാസ് )കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിര്യാതനായി. കാടാൻകണ്ടി ആയിഷയാണ് ഭാര്യ. സുഹാന,ഷഹീന,സുഹൈൽ (സലാല )dr ഷമീൽ എന്നിവർ മക്കളാണ്. സുബൈർ(കുത്തുപറമ്പ് ) റിജാസ് (ചെന്നൈ )ശയ്മ, ഫാത്തിമ എന്നിവർ ജമാതാക്കളാണ്. കബറടക്കം ശനിയാഴ്ച കാലത്ത് 10 മണിക്ക് സൈദാർ പള്ളി കബർസ്ഥാനിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group