മാഹി ഇൻഡോർ സ്റ്റേഡിയം നാശോൻമുഖമാകുന്നു
ചാലക്കര പുരുഷു
മാഹി: മയ്യഴിയുടെ കായിക പ്രതീക്ഷകളെ വാനോളമുയർത്തി,ഒരു വ്യാഴവട്ടം മുൻപ് ഉദ്ഘാടനം ചെയ്ത
മാഹി ഇൻഡോർ സ്റ്റേഡിയം നാശോൻമുഖമാകുന്നു. . കായിക താരങ്ങൾക്ക് തണലും കരുതലും ആവേണ്ട സ്റ്റേഡിയം ഇന്ന് ഭാർഗ്ഗവീ നിലയം പോലെ ആരാലും ശ്രദ്ധിക്കപെടാതെ അനാഥമായിക്കിടക്കുകയാണ്. ആർപ്പും ആരവങ്ങളും മുഴങ്ങേണ്ടുന്ന സ്റ്റേഡിയത്തിന് അവഗണനയുടെ മൂകത. പുറമേ നിന്നു നോക്കുമ്പോൾ മനോഹരമായ മാഹിയിലെ അന്തർസംസ്ഥാന ഇൻഡോർ സ്റ്റേഡിയം,
കായിക പ്രേമികൾക്ക് കളങ്കം ഉണ്ടാക്കുന്ന വിധം അതിന്റെ ഉൾഭാഗങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ് .
കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അജയ് മാക്കൻ 2012 ൽ ആണ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പന്ത്രണ്ട് വർഷമായപ്പോഴേക്കും പാെട്ടിയും പൊളിഞ്ഞും പൂർണ്ണ തകർച്ചയിലേക്ക് നീങ്ങുകയാണ്.
പന്ത്രണ്ടര കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയം 2015 ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി. ഇപ്പോൾ ലോക്കൽ സ്‌പോർട്‌സ് മാനേജ്‌മെൻ്റ് കമ്മിറ്റിയാണ് പരിപാലിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന്
വോളി ബോൾ/ബാസ്കറ്റ് ബോൾ കോർട്ട് :1,
ഷട്ടിൽ കോർട്ട്:4,
ടേബിൾ ടെന്നീസ് കോർട്ട് :3,
ഗാലറി (ശേഷി 750) എന്നീ സൗകര്യങ്ങൾ ആണ് ഉള്ളത്.
നിലവിൽ വിദ്യാർത്ഥികളും മുതിർന്നവരുമായി ഇരുനൂറ്റി അൻപതോളം പേർ സ്ഥിരമായി ഇൻഡോർ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്.
പുതുച്ചേരി സംസ്ഥാന ഫുട്ബാൾ ജൂണിയർ / സീനിയർ മത്സരങ്ങളിൽ തുടർച്ചയായി മാഹിയിലെ കുട്ടികളാണ് ചാമ്പ്യൻ പട്ടമണിയുന്നത്. വിവിധ അത് ലറ്റിക്ക് മത്സരത്തിലും, ദേശീയ തലത്തിൽ തുടർച്ചയായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുതു ചേരിയിൽ നടന്ന ദേശീയ തല സെലക്ഷനിൽ ഫുട്ബാൾ (3)ക്രിക്കറ്റ് (ഒന്ന്) ടേബിൾ ടെന്നീസ് (3) ബാഡ് മിന്റൺ (2) എന്നിങ്ങനെ മാഹിക്കാരായ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സാദ്ധ്യതകൾപൂർണ്ണമായി ഉപയോഗപ്പെടുത്താൻ സാധിച്ചാൽ മയ്യഴിയിലെ കായിക മേഖലയുടെ തലവര തന്നെ മാറ്റി കുറിക്കപ്പെടും.
ഉദ്ഘാടന സമയത്ത് എയർ കണ്ടീഷൻ ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും ഇതു വരെയും അത് പ്രവർത്തിച്ചിട്ടില്ല.
ഇത്രയും പേർ സ്ഥിരമായി ഉപയോഗിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ സ്ഥിരം ശുചീകരണ തൊഴിലാളികളോ, വാച്ച്മാൻമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബാലഭവനിലെ രണ്ട് കായിക അധ്യാപകൻമാരാണ് ഇപ്പോൾ സ്റ്റേഡിയം തുറക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം. ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതിനാൽ അധ്യാപകർ തന്നെയാണ് അത്യാവശ്യ ശുചീകരണ പ്രവർത്തികൾ ചെയ്യുന്നത്.
പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ വിദ്യാർത്ഥികൾ പ്രാക്ടീസിനായി വരുന്ന ഇവിടെയുള്ള ശുചിമുറികളിൽ വേണ്ടത്ര വെളിച്ചമോ വൃത്തിയോ ഇല്ല. പല ഇലക്ട്രിക് ഉപകരണങ്ങളും തകർന്നും തൂങ്ങിയും പ്രവർത്തന രഹിതമായി. വയറിംഗ് പുറത്തായതിനാൽ വൈദ്യുതാഘാതമേൽക്കതക്കരീതിയിലാണ് സ്വിച്ചുകൾ പലതും. സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിലെ സീലിംങ് പലയിടത്തും അടർന്ന് തൂങ്ങി കിടക്കുകയാണ്. പണം അടച്ച് കളിക്കുന്നവർക്ക് വേണ്ടത്ര ഇരിപ്പിടം പോലും ഈ സ്റ്റേഡിയത്തിൽ ഇല്ല. ജനറേറ്റർ പ്രവർത്തന രഹിതമാണ്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും കാട് വളർന്നു കിടക്കുകയാണ്. സ്റ്റേഡിയത്തിന് പുറത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ കളിക്കാൻ വരുന്നവർ മൊബെൽ ഫോണിൻ്റെ വെളിച്ചത്തിലാണ് സഞ്ചരിക്കാറ്. മുൻപ് സ്ഡേറ്റിയ പരിസരത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് ഉള്ള ഫുട്ബോൾ ഗ്രൗണ്ടും കാട് മൂടിയ അവസ്ഥയിലാണ്.ഇവിടംഇഴജീവികളുടെ വിഹാര കേന്ദ്രമാണ്.
ഉദ്ഘാടന സമയത്ത് മാഹിയിലെ ജനങ്ങൾ തങ്ങളുടെ കായിക കഴിവുകൾ വികസിപ്പിക്കുന്നതിന് സ്റ്റേഡിയം പ്രയോജനപ്പെടുത്തണമെന്നാണ് മന്ത്രി അജയ് മക്കാൻ പറഞ്ഞത് എന്നാൽ ഇന്ന് സ്റ്റേഡിയം ഉപയോഗിക്കുന്നവർക്ക് ഇവിടുത്തെ പരിതാപകരമയായ അവസ്ഥയിൽ കളിക്കാനും കളിക്കാതിരിക്കാനും പറ്റാത്ത സ്ഥിതിയിലാണു ള്ളത്. അധികൃതർ ഉടൻ ഇടപെട്ടില്ലെങ്കിൽ സ്റ്റേഡിയം കൂടുതൽ തകർച്ചയിലേക്ക് നീങ്ങി ഒരുതരത്തിലും കളിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുമെന്നാണ് കായികപ്രേമികൾപറയുന്നത്.ദേശീയ തല മത്സരങ്ങൾക്ക് വേദിയാകാനുള്ള കാഴ്ചപ്പാടോടെയാണ് ഉത്തര കേരളത്തിലെ തന്നെ ആദ്യത്തെ സ്റ്റേഡിയം കെട്ടിപ്പൊക്കിയതെങ്കിലും അത് ഇപ്പോഴും സ്വപ്നമായി തന്നെ കിടക്കുകയാണ്.
ചിത്രവിവരണം:അവഗണനയുടെ മുഖമുദയായി കാടുപിടിച്ച് കിടക്കുന്ന
മാഹി ഇൻഡോർ സ്റ്റേഡിയം
പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്
പുതുച്ചേരി രാജ്ഭവനിലെത്തി പുതുതായി
ചാർജെടുത്ത ലഫ്.ഗവർണർ
കെ.കൈലാസനാഥനുമായി
കൂടികാഴ്ച നടത്തി
ചിത്ര പ്രദർശനം ആരംഭിച്ചു
മാഹി: എക്സൽ പബ്ലിക്ക് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുമിക്കാം ഒന്നിക്കാം വയനാടിനായി
എന്ന പേരിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്ന വയനാടിനെ സഹായിക്കുന്നതിന് വേണ്ടി കുട്ടികൾ വരച്ച ചിത്രങ്ങളുടെയും ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയും പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു തലശ്ശേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.എസ്. ഷെഹൻഷാ. കെ. എസ്. ഐ പി എസ്
വീശിഷ്ടാതിഥിയായിരുന്നു ഈ പരിപാടിയിൽ നിന്നും ലഭിക്കുന്ന തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു,സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ വി കെ സുധീഷ്, മോഹനൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ, പി ടി എ പ്രസിഡന്റ് കൃപേഷ് സംസാരിച്ചു
പ്രദർശനം വ്യാഴാഴ്ച സമാപിക്കും. ആദ്യ ചിത്രം തലശ്ശേരി ഐ ടി മേറ്റ് മാനേജിങ് പാർട്ണർ ഷമാ നിഹാൽ സ്വീകരിച്ചു. പൊതുജനങ്ങൾക്കും ചിത്രങ്ങൾ വാങ്ങാവുന്നതാണ്
ചിത്രവിവരണം: ചിത്രകാരൻ സെൽവൻമേലൂർ ഉദ്ഘാടനം ചെയ്യുന്നു
രക്തദാന കേമ്പ് നടത്തി
തലശ്ശേരി:ധർമടം ലയൺസ് ക്ലബ്ബ്, ബ്രണ്ണൻ കോളജ് എൻ.എസ്.എസ്. യുണിറ്റ്, ബി.ഡി. കെ.കേരള എന്നിവയുടെ
ആഭിമുഖത്തിൽ രക്തദാ ന ക്യാമ്പ് സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ജെ വാസന്തി അദ്ധ്യക്ഷത വഹിച്ചു ധർമടം ഗ്രാമ പഞ്ചായത്ത് മെമ്പർ അഭിലാഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട്റീജിയൻ ചെയർപേഴ്സൺ ലയൺപി.പി. സുധേഷ് ,ധർമടം ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ലയൺപി.കെ. സുധീർകുമാർ,ബി.ഡി. കെ. ഡിസ്ട്രിക്ട് പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ, മേജർ പി ഗോവിന്ദൻ, എം.അർത്ഥന , ഇ.പി.നിവേദിത നേതൃത്വം നൽകി. നൂറോളം വിദ്യാർഥികൾ രക്തദാനം ചെയ്തു.
ചിത്രവിവരണം: അഭിലാഷ് വേലാണ്ടി ഉദ്ഘാടനം ചെയ്യുന്നു
കാരുണ്യയാത്ര നടത്തി
ബസ്സുകൾ മാതൃകയായി
തലശ്ശേരി: കാരുണ്യയാത്ര നടത്തിയ തലശ്ശേരി മേഖലയിലെ 202
ബസുകൾക്ക് യാത്രക്കാർ നൽകിയത് 15,86,757 രൂപ അടുത്തസ്റ്റോപ്പിലേക്കായി മിനിമം 10 രൂപ നൽകി യാത്ര ചെയ്യുന്നവർ നൽകിയത് 20ഉം 50 ഉം രുപ .ദൂരവും നിരക്കും നോക്കാതെ അതിനപ്പുറവും കണ്ടക്ടർ നീട്ടിയ സംഭാവന പാത്രത്തിൽ ഇട്ടു കൊടുത്തവരുമുണ്ട്. യാത്രക്കിടയിൽ പൊതുവെ ബാക്കി ചില്ലറ ചോദിച്ചു വാങ്ങുന്നവർ പോലും ഒന്നും പറയാതെ കൈയ്യയച്ച് നോട്ടുകൾ നൽകി.. അതൊരു വേറിട്ട അനുഭവമായിരുന്നുവെന്ന് കണ്ടക്ടർമാർ പറയുന്നു.. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായ ഉരുൾ പൊട്ടലിൽ ഇപ്പഴും നൊന്തു നീറി പിടയുന്ന ഹതഭാഗ്യരുടെ കണ്ണീരൊപ്പാനും പുനരധിവാസത്തിന് കൈത്താങ്ങാവാനും തലശ്ശേരി മേഖലയിലെ സ്വകാര്യ ബസുകൾ ഇക്കഴിഞ്ഞ ദിവസം നടത്തിയ കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 15 ലക്ഷത്തി 86 ആയിരത്തി, 757 രൂപ -. സംസ്ഥാന ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ്റ്. 17 ന് സംഘടിപ്പിച്ച ഏകദിന കാരുണ്യ യാത്രയിൽ 202 ബസ്സുകൾ പങ്കെടുത്തതായി തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.- തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ അന്നേ ദിവസം രാവിലെ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.എം. ജമുന റാണിയാണ് കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. രാത്രിയിൽ പതിവു പോലെ അവസാന ട്രിപ്പ് വരെ യാത്ര തുടർന്നു. അസോസിയേഷന്‍ പ്രസിഡണ്ട് കെ. വേലായുധന്‍, ജനറൽ സിക്രട്ടറി കെ.ഗംഗാധരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. കെ ജിനചന്ദ്രന്‍, സംഘടന ഭാരവാഹികളായ കെ. പ്രേമാനന്ദന്‍, കെ. ദയാനന്ദന്‍, എന്‍. പി വിജയന്‍, ടി. പി പ്രേമനാഥന്‍, എം. കെ ചന്ദ്രന്‍, കൊട്ടിയോടി വിശ്വനാഥൻ, വടവതി സുരേന്ദ്രൻ, , തുടങ്ങിയവർ നേതൃത്വം നൽകി. ബസ്സുടമകളും ജീവനക്കാരും യാത്രക്കാരും വയനാടിന്റെ കണ്ണീരൊപ്പാൻ സർവ്വാത്മനാ കൈകോർത്ത ദൃശ്യങ്ങളാണ് കാരുണ്യയാത്രയിൽ ദൃശ്യമായത്..പകലും രാത്രിയും ഓടിക്കിട്ടിയ മുഴുവൻ തുകയും ഇന്ധനചിലവ് കഴിച്ച് വയനാട് ഫണ്ടിലേക്ക് നൽകുകയായിരുന്നു.
ക്വിസ് മത്സരം സംഘടിപ്പിച്ചു
മാഹി : മാഹി ആരോഗ്യവകുപ്പ് നാഷണൽ ഐ ഡോണേഷൻ ഫോർട്ട് നൈറ്റിനോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം കീർത്തന വി & നന്ദന സി(മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുകേഷൻ ) രണ്ടാം സ്ഥാനം മനോജ് കുമാർ ,സുകേഷ് (രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്. മാഹി) മൂന്നാം സ്ഥാനം ഹഫ്സത്ത് പി, മുഹമ്മദ് നിഹാൽ (മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ) എന്നിവർ കരസ്ഥമാക്കി.
പബ്ലിക് ഹെൽത്ത് വിഭാഗം നഴ്സിംഗ് ഓഫീസർ ബി ശോദനയുടെ അധ്യക്ഷതയിൽ നേത്രരോഗം വിഭാഗം മേധാവി ഡോ എം സജിത മത്സരം ഉദ്ഘാടനം ചെയ്തു. കെ മിനി,ജാസ്മിൻ നതാഷ്യ,ദീപ, ദീപ്തി, രതിക, ബനിഷ , രജുല എന്നിവർ നേതൃത്വം നൽകി
പാലിക്കണ്ടി മൂപ്പൻ്റവിട അഹമ്മദ് (93) നിര്യാതനായി.
മാഹി: ചെറുകല്ലായി "ആരോമ"യിൽ പാലിക്കണ്ടി മൂപ്പൻ്റവിട അഹമ്മദ് (93) നിര്യാതനായി. മടപ്പള്ളി ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റരാണ്.
ഭാര്യ: പരേതയായ പടിക്കൽ സുഹ്റ ബീവി
മക്കൾ: ഹസീന, സാദിക്ക്, ബുഷ്റ, സമീർ ,സഫീർ, സഫരിയ
മരുമക്കൾ: , റഫീഖ്, സാജിദ ,റസീന, റംസീന പരേതരായ
ഇബ്രാഹിം , നാസർ
മൃത്യുസന്ധി: പ്രകാശനം ചെയ്തു
തലശ്ശേരി:എം.പി.രാധാകൃഷ്ണൻ രചിച്ച മൃത്യു സന്ധി എഴുത്തിന്റെ പണിപ്പുരകൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും, സെമിനാറും സംഘടിപ്പിച്ചു. കോസ്മോപൊളിറ്റൻ ക്ലബ് ഹാളിൽ നടന്ന ചടങ്ങ് എം.കെ. രാജു മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ആർ.രാജഗോപാൽ പ്രകാശനം ചെയ്തു. എം.പി.രാധാകൃഷ്ണൻ ആമുഖ ഭാഷണം നടത്തി. എൻ.ഇ.സുധീർ, കെ.കെ.സുരേന്ദ്രൻ . ചൂര്യയി ചന്ദ്രൻ , അഡ്വ. രവീന്ദ്രൻ കണ്ടോത്ത്, എ.കെ.ഷിബു രാജ് എം.പി. ബാലറാം സംസാരിച്ചു. കബീർ ഇബ്രാഹിമിന്റെ ഗസൽ സായാഹ്നവുമുണ്ടായി.
ചിത്രവിവരണം:ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
ജോലി വാഗ്ദാനം നൽകിതട്ടിപ്പ്: പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി
തലശ്ശേരി:റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചന നടത്തിയെന്ന കേസിൽ യുവതി നൽകിയ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് തള്ളി.
തിരുവനന്തപുരം മലയൻകീഴ് സ്വദേശിനി ഗീതാ റാണി നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി നിരസിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് ഗീത. ഇവർ ഉൾപ്പെടെയുള്ള പ്രതികൾ റെയിൽവേ സീനിയർ റിക്രൂട്ട്മെന്റ് ഓഫീസർ എന്ന വ്യാജേന രണ്ട് പേരിൽ നിന്ന് 36 ലക്ഷവും,പയ്യന്നൂർ പോലീസ് റിജിസ്ട്രർ ചെയ്ത കേസിൽ 50 ലക്ഷത്തിൽ പരം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് കേസ്. കേസിൽ പൊലീസ് അറസ്റ്റിലായ മറ്റൊരു പ്രതിയായ ചൊക്ളി നിടുമ്പ്രത്തെ കെ.ശശിയുടെ ജാമ്യ ഹരജി മൂന്നാം തവണയും ജില്ലാ സെഷൻസ് കോടതി നിരസിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്കുമാർ വിചാരണ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
ലക്ഷ്മിനിര്യാതയായി.
തലശേരി: കൊടുവള്ളി ചിറക്കക്കാവ് ക്ഷേത്രത്തിനടുത്തുള്ള മഠത്തിൽ വീട്ടിൽ മുക്കാട്ടിൽ ലക്ഷ്മി (89 ) നിര്യാതയായി..അവിവാഹിതയാണ്.സഹോദരങ്ങൾ. ഭാസ്കരൻ, വിജയൻ,പരേതരായ ദാസൻ, സുകുമാരൻ.
ചുങ്കം,സോമിൽ റോഡിൽ സാമുഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
തലശ്ശേരി: ചുങ്കം സോമിൽ റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായി. മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് ,വാഹനങ്ങളിൽ എത്തിച്ച് വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. ഇരുട്ടിന്റെ മറപറ്റി റോഡരികിൽ മദ്യപാനം, തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ ഊരി വലിച്ചെറിയൽ, തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു. ദേശവാസികളും പൊതുപ്രവർത്തകരും കൈകോർത്ത് ശൂചികരിച്ച സോമിൽ പരിസരത്ത് പരിസരവാസികളുടെ കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുകയാണ്.. ബ്രാഞ്ച് സമ്മേളന ഭാഗമായി സ്ഥലത്തെ സി.പി.ഐ. എം. പ്രവർത്തകർ ഞായറാഴ്ച രാവിലെ ശുചികരിച്ച സ്ഥലത്ത് വൈകിട്ടോടെ ചാക്കിൽ നിറച്ച് മാലിന്യം വലിച്ചെറിഞ്ഞ സംഭവം ഉണ്ടായതായി ബ്രാഞ്ച് സിക്രട്ടറി ദിനേശൻ പറഞ്ഞു.
അന്തർ ദേശീയ പവർ ലിഫ്റ്റിംങ് മെഡൽ ജേതാവ് അഷികയെ വരവേൽക്കാൻ ജന്മനാട് ഒരുങ്ങി
തലശ്ശേരി :യൂറോപ്പിലെ മാൾട്ടദ്വീപിൽ സംഘടിപ്പിച്ച അന്തർദേശീയ പവർ ലിഫ്റ്റിംഗ് മൽസരത്തിൽ സ്വർണ്ണമെഡലും രണ്ട് വെള്ളിമെഡലുകളും നേടി ഓവറോൾ സിൽവർ മെഡൽ ജേതാവായി തിരിച്ചെത്തുന്ന കൊളശേരി കാവുംഭാഗത്തെ അഷികസന്തോഷിനെ വരവേൽക്കാൻ ജന്മനാട് ഒരുങ്ങി. നാളെ (ബുധൻ ]വൈകിട്ട് തലശ്ശേരിയിൽ എത്തുന്ന കായിക താരത്തിനെ റെയിൽവെ സ്റ്റേഷനിൽ സ്വീകരിക്കും..പിന്നീട് ഘോഷയാത്രയായി ആനയിച്ച് നഗരം ചുറ്റിയ ശേഷം കൊളശ്ശേരിയിലെ സ്വീകരണ വേദിയിലെത്തിക്കും..തുടർന്ന് നടത്തുന്ന അനുമോദന സമ്മേളനത്തിൽ നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ, ഡോ. കെ.കെ.ഷാജി, ഡോ. ജെ.വാസന്തി,,തുടങ്ങി ജനപ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, പൊതുപ്രവർത്തകർ എന്നിവർഅനുമോദനമർപ്പിക്കും ചടങ്ങിൽ ഉചിതമായ ഉപഹാരം അഷികയ്ക്. സമ്മാനിക്കുമെന്നും തുടർ പരിശിലനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സ്വീകരണ സംഘാടക സമിതി ചെയർമാൻ അഡ്വ. വി. രത്നാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാട്ടിലെ സാധാരണ കുടുംബമായ കാവുംഭാഗത്തെ കണ്‌ടഞ്ചാലിൽ സന്തോഷ്, ഷബാന ദമ്പതികളുടെ ഏക മകളാണ് അഷിക. ധർമ്മടം ബ്രണ്ണൻ കോളേജിലെസുവോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. കാവുംഭാഗം ചേതക് സ്പോർട്‌സ് ക്ലബ്ബിൻ്റെ സജീവാംഗം കൂടിയായ അഷിക ,ചിത്ര രചനയിലും പ്രശസ്ത വിജയം നേടിയിട്ടുണ്ട്. രാജ്യത്തെ 28,000 ഓളം കുട്ടികൾ മാറ്റുരച്ച പോസ്റ്റൽ സ്റ്റാംപ് ഡിസൈൻ മത്സര .വിജയിയാണ് അഷിക-
സംഘാടക സമിതി രക്ഷാധികാരി കെ.എം..ധർമ്മപാലൻ. കൺവീനർമാരായ അഡ്വ. മിലിചന്ദ്ര, കിരൺ ഭാസ്‌കരൻ, ട്രഷറർ നിഷാന്ത് കാവുംഭാഗം. ക്ലബ്ബ് പ്രതിനിധി കെ.സോഹൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
പുഷ്പവല്ലി നിര്യാതയായി.
ന്യൂമാഹി: കവിയൂരിലെ
പുനത്തിൽ പുഷ്പവല്ലി (76) മുംബെയിൽ നിര്യാതയായി.
പരേതരായ സ്വാതന്ത്ര്യ സമര സേനാനി സി.എച്ച്. ചോയിയുടേയും ജാനകിയുടേയും മകളാണ്.
ഭർത്താവ്: വലിയകനിയിൽ ശ്രീധരൻ (റിട്ട. ജനറൽ മാനേജർ, (ഐ.ഡി.ബി.എ, മുംബൈ)
മക്കൾ:നദീൻ (യു.എസ്.എ) നിമിഷ് (,മുംബൈ) മരുമക്കൾ:സ്മിത,ലാറൻസ് കോസ്റ്റലോ സഹോദരിമാർ: ശ്യാമള (വടകര) കോമളവല്ലി (മുംബൈ)
വയനാട് ധനസഹായം ഏൽപ്പിച്ചു
മാഹി:ഹരീന്ദ്രൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കേരള മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി.
ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകല്ലായി ദേശത്ത് നിന്നും ശേഖരിച്ച പലഹാരങ്ങൾ ചായക്കട നടത്തി സമാഹരിച്ച 36,830 രൂപ നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കൈമാറി ക്ലബ്ബ് സെക്രെട്ടറി പി.പി. വിജേഷ് ,
പ്രസിഡന്റ് കെ.പി.രാജീവൻ , സി ടി വിജീഷ്, കെ പി രാജേഷ്,പി രജിൽ സംബന്ധിച്ചു.
ചിത്രവിവരണം: സ്പീക്കർ എ എൻ ഷംസീറിന് തുക കൈമാറുന്നു
മയ്യഴി: പി.കെ.രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ നിന്ന് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
പി.കെ.രാമൻ മെമ്മോറിയൽ ഹൈ സ്കൂൾ 2024 - 25 അധ്യയന വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗം 31 ന് ശനിയാഴ്ച നടന്നു. യോഗത്തിൽ 2023 - 24 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ. അജിത് കുമാറിന്റെ അധ്യക്ഷയിൽ പ്രസിഡണ്ട് ശ്രീ. പി.പി. വിനോദ് യോഗം ഉത്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ. ദിവാനന്ദൻ ഹെഡ്മിസ്ട്രസ് സി.പി. ഭാനുമതി എന്നിവർ ആശംസ അർപ്പിച്ചു. പി.ടി.എ ട്രഷറർ ഷാഹിന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പി.ടി.എ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സുജ, വൈസ് പ്രസിഡണ്ട് പി.വി. നിമ്മി, സെക്രട്ടറി സി.പി. ഭാനുമതി, ജോ.സെക്രട്ടറി വിനോദ് പൂഴിയിൽ, ട്രഷറർ ഭാഗ്യലക്ഷ്മി എന്നിവരാണ് പുതിയ ഭാരവാഹികൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group