മാഹി: മാഹി ഉൾപ്പടെ പുതുച്ചേരിയിലെ സമ്മതിദായകർ ഇന്ന് രേഖപ്പെടുത്തും തെന്നിന്ത്യയിലാകെ ചിതറിക്കിടക്കുന്ന
ഈ മണ്ഡലം, വൈവിധ്യത്തിലും വൈരുദ്ധ്യത്തിലും, രാഷ്ട്രീയ കാഴ്ചപ്പാടുകളിലും
രാജ്യത്തിൻ്റെ ഒരു പരിഛേദമാണ്. തെലുങ്ക്, തമിഴ്, മലയാളക്കരകളിലെ രാഷ്ട്രീയം ഈ മണ്ഡലത്തിൽ പ്രതിഫലിക്കും.ഇന്ത്യ മുന്നണിയും, എൻ.ഡി.എയും തമ്മിലാണ് പ്രധാനമത്സരം
ആരേയും ആകർഷിക്കും
മാതൃകാ ഹരിത ബൂത്ത്
മാഹി: ഹരിതഭംഗിയിൽ കുളിച്ചു നിൽക്കുന്ന പള്ളൂർ വി.എൻ.പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃക ബൂത്ത് വോട്ടർമാരെ മാടി വിളിക്കുകയാണ്. തീർത്തും പരിസ്ഥിതി സൗഹൃദ ബൂത്താക്കി മാറ്റിയ ഇവിടം
കുരുത്തോലയിൽ കലാചാരുതയോടെ നിർമ്മിച്ച പ്രവേശന കവാടം കഴിഞ്ഞാൽ, കരുത്തോല നിലവിളക്കും, തെങ്ങിൻ പൂങ്കുലകളും ഇരു വശവും വാഴകളും
ഈന്തോലകളും, പൂച്ചെടികളും കണ്ട് ഹരിതപരവതാനിയിലൂടെ കടന്ന്, പനയോല കൊണ്ട് മേഞ്ഞ, മുളകൾ കൊണ്ട് നിർമ്മിച്ച അന്വേഷണ കൗണ്ടറിലെത്തും. പരമ്പരാഗത പെയിൻ്റിങ്ങുകൾ, പുഷ്പാലങ്കാരം, അലങ്കാര ചെടികൾ, ഔഷധസസ്യങ്ങൾഎന്നിവ വോട്ടിങ്ങ് കേന്ദ്രത്തിൻ്റെ വഴികളെ അലങ്കരിച്ച് വെച്ചിരിക്കുന്നു.
ചെറുതരം ഓലക്കുടിലുകളിൽ കുടിവെള്ള സംവിധാനവും, മെഡിക്കൽ സഹായ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാരായ അമ്മമാർക്കൊപ്പമെത്തുന്ന കുട്ടികൾക്ക് കളിക്കാനുള്ള പലതരം ഉപകരണങ്ങളുള്ള ചിൽഡ്രൻസ് കോർണറുമുണ്ട്.സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധിത മേഖലയായ, പരിസ്ഥിതി സൗഹൃദാന്തരീക്ഷമുള്ള ഇവിടെ ഓലക്കൊട്ടകളും സജ്ജമാക്കിയിട്ടുണ്ട്. വിശ്രമിക്കാൻ ഓലപ്പന്തലുമുണ്ട്. അദ്ധ്യാപകരായ ആർട്ടിസ്റ്റ് ടി.എം.സജീവൻ, സി.സജീന്ദ്രൻ എന്നിവർക്കൊപ്പം ഇലക്ഷൻ ഓഫീസർമാരായ ഇ.പി.ശിവകുമാർ ,കെ .സന്തോഷ് കുമാർ, പൊലീസ് എസ്.ഐ. സുനിൽ പ്രശാന്ത് എന്നിവരും മാതൃകാ ബൂത്തൊരുക്കാൻ സഹായികളായി.
മേടച്ചൂടിലും ബൂത്തിലേക്ക് പ്രവേശിച്ചാൽ കുളിര് അനുഭവപ്പെടുമെന്നതാണ് പ്രത്യേകത.
എല്ലാം വനിതാമയം.
ഇതാദ്യമായി മയ്യഴി മേഖലയിലെ ആകെയുള്ള 31 ബൂത്തുകളുടേയും നിയന്ത്രണം വനിതകൾക്ക് മാത്രമാണ്. ഇതിൽ തന്നെ ചാലക്കര യു.ജി. ഹൈസ്കൂളിലെ യൂത്ത് ബൂത്തിൽ 28 വയസ്സിന് താഴെയുള്ള വനിതകളാണ് പോളിങ്ങ് നിയന്ത്രിക്കുക. എല്ലായിടത്തും വനിതാ പൊലീസുകാരും അണിനിരക്കും.
എൻ എസ് എസ് വളണ്ടിയർമാരും രംഗത്ത്
മാഹി:കഴിഞ്ഞ അസംബ്ളി ഇലക്ഷനിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ ഇരുപത്തിമൂന്ന് ബൂത്തുകളിലെ വോട്ടർമാരെ വോട്ടിൻ്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കാനും, പോളിംഗ് ബൂത്തിൽ എത്തിക്കുവാനും, പരിശീലനം സിദ്ധിച്ച
എൻ എസ് എസ് വളണ്ടിയർമാർ
ബൂത്ത് ലെവൽ ഓഫീസർമാരും , എൻ എസ് വളണ്ടിയർമാരുമായി സംയോജിച്ച് ബൂത്തുകളിൽ സജീവമായി രംഗത്തുണ്ട്.
ഓരോ ബൂത്തിലും രണ്ട് വീതം എൻ എസ് എസ് വളണ്ടിയർമാരുണ്ട്.
ഇന്നലെ മുഴുവൻ വീടുകളിൽ കയറി ബോധവത്ക്കരണവും, ഇന്ന് വോട്ട് ചെയ്യാത്തവരെ ബൂത്തിലെത്തിച്ച് വോട്ടിംഗ് നൂറ് ശതമാനത്തിലെത്തിക്കുകയുമാണ് ലക്ഷ്യം
പുതുച്ചേരി ഇലക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ സ്വീപ്പ് ആക്ടീവിറ്റേയ്സിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്
മാഹി അസിസ്റ്റൻ്റ് റിട്ടേണിങ്ങ് ഓഫീസർ ഡി മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ മാഹി അസിസ്റ്റൻ്റ് ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ മനോജ് വളവിൽ , ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
എല്ലാ ബൂത്തുകളിലും സി.സി.ടി.വി. കേമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഏഴ് മണിക്ക് തുടങ്ങുന്ന പോളിങ് 6 മണിക്ക് സമാപിക്കും.
വി.ഐ.പി.കളുടെ ബൂത്തുകൾ
നോവലിസ്റ്റ് എം മുകുന്ദൻ മാഹി ഗവ: എൽ.പി.സ്കൂളിലും, രമേശ് പറമ്പത്ത് എംഎൽഎ പളളൂർ ആലി സ്കൂളിലും,
ബാലറ്റ് പെട്ടികൾ ജൂൺ മൂന്ന് വരെ ജെ.എൻ.ഹൈസ്കൂളിൽ
ബാലറ്റ് പെട്ടികൾ ജൂൺ 3ന് ഫലപ്രഖ്യാപനം വരും വരെ മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂളിൽ സൂക്ഷിക്കും.
ക്രമസമാധാന ചുമതലക്ക് നേതൃത്വം നൽകാൻ പുതുച്ചേരിയിൽ നിന്ന് സീനിയർ പൊലീസ് സൂപ്രണ്ടും, മറ്റൊരുപൊലീസ് സൂപ്രണ്ടും മാഹിയിലെത്തിയിട്ടുണ്ട്. രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയും, പുതുച്ചേരിയിൽ നിന്ന് കുടുതൽ വനിതാ പൊലീസുകാരും കണ്ണൂരിൽ നിന്ന് മാഹി പൊലീസിനെ സഹായിക്കാൻ 25 അംഗ വനിതാ പൊലീസ് സംഘവും മാഹിയിലെത്തി.കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് ഇന്നലെ ബൂത്തുകൾ പരിശോധിച്ചു
ചിത്രവിവരണം: പളളൂർ വി.എൻ.പി.ഹയർ സെക്കൻഡറിയിലെ മാതൃകാ ബൂത്ത്
മാഹിയിലെ വിവിധ ബൂത്തുകളിലേക്ക് വനിതാ ഉദ്യോഗസ്ഥർ വോട്ടിങ്ങ് സാമഗ്രികളുമായി മാഹി ഗവ: ഹൗസിൽ നിന്നും പുറപ്പെടുന്നു
ഒരു വീട്ടിലെ മൂന്ന് സഹോദരിമാർ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ
മാഹി:ഒരു വീട്ടിലെ മൂന്ന് സഹോദരിമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽ പങ്കാളികളാവുന്നു. പള്ളൂർ അങ്കവളപ്പിൽ കുടുംബത്തിലെ രാമകൃഷ്ണൻ -രമതി ദമ്പതികളുടെ മക്കളായ പൊലീസ് എ.എസ്.ഐ.
. രേഷ്മ (ജി.എൽ.പി.എസ്.മൂലക്കടവ്) എ എസ്.ഐ.
എ രേഷിത ( ചൂടിക്കൊട്ട അംഗൻവാടി ) അദ്ധ്യാപികയായ
എ.രേഷ്ന (ജി.എൽ.പി.എസ്. ചെമ്പ്ര) എന്നിവരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത്.
എൻ.സി.മമ്മൂട്ടിമാസ്റ്റർ:
വിത്തിൽ വൃക്ഷമൊളിച്ചിരിപ്പുണ്ടെന്ന്
കണ്ടെത്തിയ സംഘാടകൻ
തലശ്ശേരി: വിത്തിൽ മരം കണ്ടെത്തിയസംഘാടകനും നേതാവുമായിരുന്നു
എൻ.സി.മമ്മൂട്ടിമാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന ജന:സെക്രട്ടറി ഡോ.ഒ.കെ.മുരളീകൃഷ്ണൻ പറഞ്ഞു.
എൻ.സി.മമ്മൂട്ടിമാസ്റ്റർ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് തുടരുമ്പോൾ താഴെ തട്ടിലുള്ളവരുമായി നിരന്തരബന്ധംപുലർത്തിയിരുന്നത് തപാൽ കാർഡിൽ എഴുതി കൊണ്ടായിരുന്നു.നല്ല കാലത്തെ സൃഷ്ടിക്കാൻ ശ്രമിച്ച വലിയൊരു മനുഷ്യസ്നേഹിയായിരുന്നു മമ്മൂട്ടിമാസ്റ്ററെന്നും മുരളീകൃഷ്ണൻ പറഞ്ഞു.
യോഗത്തിൽ ചൂര്യയി ചന്ദ്രൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു
സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ,വി.അയിഷാബീവി,
അഡ്വ.കെ.എം.ശ്രീശൻ സംസാരിച്ചു.
ചിത്രവിവരണം: ഡോ..ഒ.കെ.മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
സമ്മതിദാന ബോധവൽക്കരണം നടത്തി
തലശേരി :വടകര ലോകസഭ മണ്ഡലം തലശേരി എൽ എ .സി . സ്വീപ്ടീമിൻ്റെയും ഗവൺമെൻ്റ് ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ വളണ്ടിയേർസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവല്കരണപരിപാടി സംഘടിപ്പിച്ചു.
തലശ്ശേരി പഴയ സ്റ്റാൻഡിൽ നടന്ന പരിപാടി കൂത്തുപറമ്പ് ജോയിന്റ് ബി ഡി ഒ എൻ .സുരേഷ് ഉദ്ഘാടനം ചെയ്തു
എൻ എസ് എസ് ടീം ലീഡർ ഫസ്വാൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും തെരുവ് നാടകവും . അരങ്ങേറി.
സമ്മതിദാനം
ഓരോ പൗരന്റെയും അവകാശമാണെന്നും , എല്ലാവരും വിലയേറിയ ഈ അവകാശം ഉറപ്പായും വിനിയോഗിക്കണമെന്നു മുള്ള സന്ദേശ പ്രചാരണവും നടന്നു.
പ്രിൻസിപ്പാൾ ആർ സരസ്വതി, പ്രോഗ്രാം ഓഫീസർ റീജ, അധ്യാപകരായ ഷനോജ് ,പ്രശാന്ത് നേതൃത്വം നൽകി
ഹേമാദ്രി യിൽ ബാലൻ (76) നിര്യാതനായി
തലശ്ശേരി:കോടിയേരി കോപ്പരക്കളത്തെ നാമൻകണ്ടിയിൽ
ഹേമാദ്രി യിൽ ബാലൻ (76) നിര്യാതനായി
ഭാര്യ. ശോഭ
മക്കൾ. ഷൈജിത്ത്, സച്ചിൻ
മരുമക്കൾ : വിനിഷ, മിഗിന
സഹോദരങ്ങൾ :പരേതനായ രാഘവൻ , ലീല, നാണു, സംസ്കാരം ഇന്ന് (19) രാവിലെ 10.30 ന് കണ്ടിക്കൽ നിദ്രാതീരത്ത്
ചൂടിക്കോട്ടയിലെ പാറളത്ത് ജാനകിയമ്മ കല്ലിക്കണ്ടിയിൽ നിര്യാതയായി.
മാഹി:ചൂടിക്കോട്ടയിലെ പാറളത്ത് ജാനകിയമ്മ (88) കല്ലിക്കണ്ടിയിൽ നിര്യാതയായി. .
പരേതനായ മാഹിയിലെ കൂരാം കുന്നുമ്മൽ രാഘവൻ നായരുടെ ഭാര്യയാണ്. മക്കൾ: , വസന്ത, ശോഭ, ഹേമൻ, സുനിൽ, മോഹനൻ
മരുമക്കൾ: പവിത്രൻ ബക്കളം, മോഹനൻ പഴയങ്ങാടി, കോമളവല്ലി , സുനിത (ഇരുവരും പേരാമ്പ്ര )നിഷ ( കണ്ണൂർ)
സഹോദരങ്ങൾ: പരേതരായ ചാത്തു നായർ, ബാലൻ നായർ, നാരായണിയമ്മ ( കല്ലിക്കണ്ടി )
ഉത്തര മേഖലാ അന്തർ ജില്ലാ ടൂർണമെന്റ് : കോഴിക്കോട് കണ്ണൂർ മൽസരം സമനില
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ടൂർണമെന്റിൽ കണ്ണൂർ കോഴിക്കോട് മൽസരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്ങ്സ് ലീഡ് നേടിയ കോഴിക്കോടിന് 3 പോയിന്റും കണ്ണൂരിന് ഒരു പോയിന്റും ലഭിച്ചു. രണ്ടാം ദിനത്തിൽ കണ്ണൂർ രണ്ടാം ഇന്നിങ്ങ്സിൽ 83.1 ഓവറിൽ 135 റൺസിന് ഓൾഔട്ടായി. തേജസ് വിനായക് 30 റൺസെടുത്തു.കോഴിക്കോടിന് വേണ്ടി കെ.എ അദ്വൈത് 36 റൺസിന് 5 വിക്കറ്റും രാഹുൽ ജഫ്രി 15 റൺസിന് 4 വിക്കറ്റും വീഴ്ത്തി. തുടർന്ന് 83 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കോഴിക്കോട് 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ.തേജസ് കുമാർ പുറത്താകാതെ 35 റൺസെടുത്തു.
സ്കോർ :
കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 85 റൺസിന് ഓൾഔട്ട്
കോഴിക്കോട് ആദ്യ ഇന്നിങ്ങ്സിൽ 138 റൺസിന് ഓൾഔട്ട്
കണ്ണൂർ രണ്ടാം ഇന്നിങ്ങ്സിൽ 135 റൺസിന് ഓൾഔട്ട്
കോഴിക്കോട് രണ്ടാം ഇന്നിങ്ങ്സിൽ 2 വിക്കറ്റിന് 68 റൺസ്
ശനിയാഴ്ച നടക്കുന്ന മൽസരത്തിൽ കണ്ണൂർ മലപ്പുറത്തിനെ നേരിടും.
എൽ ഡി എഫ് ന്യൂമാഹി ലോക്കൽ റാലി
ന്യൂമാഹി : വടകര മണ്ഡലം ലോക്സഭ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ന്യൂമാഹി ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. ശിങ്കാരി മേളവും, വർണ്ണ കൊടികളും ,ബലൂണുകളും മായി കുറിച്ചിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിനാളുകൾ അണിനിരന്നു. ന്യൂമാഹി ടൗണിൽ നടന്ന റാലി സി പി എം സംസ്ഥാന കമ്മിറ്റിയംഗവും എൽഡിഎഫ് വടകര പാർലിമെൻ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ പനോളി വൽസൻ ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി പി മുരളി, കെ ജയപ്രകാശൻ സംസാരിച്ചു
ചിത്രവിവരണം: പനോളി വൽസൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
സൈബർ അക്രമണമെന്ന ആരോപണം തികച്ചും പരാജയ ഭീതികൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തലശ്ശേരി : സൈബർ അക്രമണമെന്ന ആരോപണം തികച്ചും പരാജയ ഭീതികൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥിയുടെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലിക്കുന്ന് ബാലത്തിൽ വടകര പാർല്ലി മെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മെഗാ കുടുംബ സംഗമം ഉദ്ലാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
സൈബര്‍ ഇടങ്ങളില്‍ ആരെയെങ്കിലും അക്രമിക്കുന്നതില്‍ ഒരു കാലത്തും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. അങ്ങിനെയുള്ള പ്രശ്‌നവുമില്ല. എന്നാല്‍ വടകരയിലെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി തനിക്കെതിരായിട്ട് സൈബര്‍ ആക്രണം ഉണ്ടായെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നും അപകീര്‍ത്തിപ്പെടുത്തുന്നു വെന്നും ആരോപണം ഉന്നയിക്കുന്നുണ്ട് അത് അങ്ങിനെ ഒളിച്ചു പറയുന്നത് ശരിയല്ല. അത്എവിടെയാണെന്ന് സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടണം. ഈ ആരോപണം തികച്ചും പരാജയ ഭീതികൊണ്ടാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഒരു സൈബര്‍ ആക്രമണത്തെക്കുറിച്ച് പറയാന്‍ സി.പി. എമ്മിന് എന്ത് ധാര്‍മ്മിക അവകാശമാണുള്ള തെന്നും മുല്ലപ്പള്ളി ചോദിച്ചു. കേരളത്തില്‍ ആദ്യാമായി രാഷ്ട്രീയ പ്രതിയോഗിക്കെതിരായി സൈബര്‍ ഇടങ്ങളില്‍ മ്ലേച്ചമായ രൂപത്തില്‍ പ്രതികരിച്ചു കൊണ്ടിരുന്നത് ആരംഭം മുതല്‍ സി. പി. എം തന്നെയാണ്. പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകള്‍ അതിന് മികച്ച ഉദാഹരണമാണ്. പാര്‍ട്ടിയുടെ അറിവും സമ്മതത്തോടുംകൂടിയാണ് അത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മാത്രവുമല്ല കോണ്‍ഗ്രസിന്റെയും യു. ഡി. എഫിന്റെയും മഹിള നേതാക്കള്‍ക്കെതിരെ സംഘടിതമായ സൈബര്‍ ആക്രമണം നടത്തിയത് സി. പി. എം തന്നെയാണ്. കെ. കെ രമ, ഉമ തോമസ്, രമ്യ ഹരിദാസ്, കായംകുളത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിര്‍ധന കുടുംബത്തില്‍ നിന്നുള്ള ഹരിത ബാബു തുടങ്ങിയ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് സി. പി. എമ്മാണ്. അതു കൊണ്ട് സൈബര്‍ ആക്രമണം ഒരു പുതിയ സംഭവമായിട്ടൊന്നും ആരുംപറയരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തെ കോണ്‍ഗ്രസ് ഒരു തരത്തിലും ന്യായീകരിക്കില്ല. പിണറായി വിജയന്റെ പോലീസാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് എല്ലാ അന്വേഷണങ്ങളും നടത്തേണ്ടത് അദ്ദേഹമാണ്. അന്വേഷണം നടത്തട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതുകാരണം പരാജയ ഭീതിയിലാണ് എല്‍. എഡി. എഫ് സ്ഥാനാര്‍ത്ഥി ഇത്തരം ആരോപണവുമായി മുന്നോട്ടു വരുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ജനങ്ങള്‍ മടുത്തിരിക്കുന്നു. വടകരയില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായി ഗുരുതരമായ സാമ്പത്തിക കുറ്റം കോവിഡ് കാലത്ത് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവര്‍ കുറ്റക്കാരിയല്ല എങ്കില്‍ അത് തെളിയിക്കാനവര്‍ക്ക് കിട്ടിയസുവര്‍ണ്ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. കോപിഡ് മഹാമാരി കാലത്ത് ആയിരത്തി മുന്നൂറ് കോടി രൂപയുടെ ഗുരുതരമായ അഴി മതി നടന്നു വെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും അതു പോലെത്തന്നെ ഇതു സംബന്ധിച്ച ലോകായുക്തയില്‍ ഇതു സംബന്ധമായ കേസ് നിലവിലിരുന്നിട്ടു പോലും എന്തു കൊണ്ടാണ് താന്‍ നിരപരാധിയാണ് എന്ന് അവര്‍ നെഞ്ചുയര്‍ത്തി പറയാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. കോവിഡ് മഹാമാരിക്കാലത്തെ വന്‍ കൊള്ളയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്. അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയിട്ടാണ് ഇപ്പോള്‍ സൈബര്‍ ആക്രമണവുമായിട്ട് വന്നിട്ടുള്ളത്. സ്വഭാവ ഹത്യ സൈബര്‍ ഇടങ്ങളില്‍ കൂടി നടത്തുന്നത് ഒരിക്കലും ശരിയല്ലെന്നും അതിനെ കോണ്‍ഗ്രസ് ഒരു കാലത്തും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷക്കലം രാജ്യം ഭരിച്ച് ജനാധിപത്യവും മതേതരത്വവും തകര്‍ത്ത ഭരണഘട സ്ഥാപനങ്ങളെ മുഴുവന്‍ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിച്ച നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ രാജ്യത്ത് അത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണി മുഴക്കമായിരിക്കുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ. ഇ പവിത്രരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി ആസ്ഥലി , വി എ നാരായണൻ, വി എൻ ജയരാജ്. അഡ്വ കെ എ ലത്തീഫ്, എം. പി അരവിന്ദാക്ഷൻ, എം. പി അസൈനാർ, മണ്ണയാട് ബാലകൃഷ്ണൻ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group