മാഹി .: ഇരുപത്തിയഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങിയതായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ ' പക്ഷെ അത് ശരിയായില്ല. മൂന്ന് വർഷത്തിന് ശേഷം വീണ്ടുമെഴുതി. ഇന്ന് കാണുന്ന നോവലാണിത്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഇതിഹാസ സമാനമായ തൻ്റെ നോവലിൻ്റെ പിറവിയെക്കുറിച്ച് മുകുന്ദൻ ഉള്ളുതുറന്നു
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇതിഹാസം മുകുന്ദം എന്ന ആദര ചടങ്ങിൽ മറു ഭാഷണം നടത്തവെ , നോവലിൻ്റെ പിറവിയെക്കുറിച്ച് ഹൃദയം തുറന്ന് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം
ഇത്രയും കാലം നോവൽ സജീവമായി നിൽക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം മറന്ന് പോകുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അര നൂറ്റാണ്ടിന്നിപ്പുറവും ആളുകൾ അത് വായിക്കുന്നു. ആദ്യംഅത് എൻ്റെ നോവൽ മാത്രമായിരുന്നു' പിന്നീടത് മയ്യഴിക്കാരുടെ മുഴുവൻ നോവലായി. കുറച്ച് കൂടി കഴിഞ്ഞപ്പോൾ എല്ലാ മലയാളികളുടേയും നോവലായി മാറുകയായിരുന്നു. പിന്നീട് നിരവധി ഭാഷകളിൽ വിവർത്തനങ്ങളുണ്ടായി. ഇംഗ്ലീഷ് വിവർത്തനമുണ്ടായപ്പോൾ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ഫ്രഞ്ച് പരിഭാഷയുണ്ടായപ്പോഴാകട്ടെ രാജ്യത്തിനുമപ്പുറത്തേക്ക് കടന്നു ചെന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഡൊമനിക് ദ് വിൻപേൻ ഉൾപ്പടെയുള്ള ഫ്രഞ്ച് വായനാലോകം നോവൽ വായിച്ചു.മുൻഫ്രഞ്ച് കോളനികളായിരുന്ന അൽജീരിയ, മൊറോക്കോ, മോറിഷ് ഐലൻ്റ് എന്നിവിടങ്ങളിലുള്ളവരൊക്കെ നോവൽ വായിച്ചു.അങ്ങിനെ മയ്യഴിക്കാർക്ക് വേണ്ടി എഴുതിയ നോവൽ ഒടുവിൽ ലോകം മുഴുവനുമുള്ളവരുടെ നോവലായി. എന്ത് കൊണ്ട് ദാസന് ഒരു ദാരുണാന്ത്യം കൊടുത്തുവെന്ന് പലരും പരാതി പറഞ്ഞിരുന്നു.അത് ആ കാലത്തിൻ്റെ സവിശേഷതയായിരുന്നു. ലോകമെങ്ങുമുള്ള യുവാക്കൾ അസ്വസ്ഥരായിരുന്നു. അവർക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. ഭാവിയെക്കുറിച്ച് അവർക്ക് പ്രതീക്ഷകൾ നഷ്ടമായിരുന്നു. ആശങ്കാകുലരായിരുന്നു. കമ്മ്യൂണിസം ക്ഷീണിക്കുകയും, സാമ്രാജ്യത്വം ശക്തിപ്പെടുകയും ചെയ്തു. അത് ലോകത്തെയാകെ നിരാശപ്പെടുത്തി. ആ നിരാശാബോധം ലോകമെങ്ങുമുള്ള സാഹിത്യകാരന്മാരുടെ കഥകളേയും, കവിതകളേയും, നോവലിനേയും സ്വാധിച്ചതായി കാണാം. ഫ്രാൻസിലെ നവതരംഗ സിനിമകളിലും ഇത് പ്രകടമാണ്.ലക്ഷ്യബോധമില്ലാതായതോടെ ആശങ്കകളായി എങ്ങും. ദാസനും ചന്ദ്രികയും വിവാഹവും കഴിച്ച് സന്തോഷത്തോടെ കഴിയുകയാണെങ്കിൽ ഈ നോവൽ പരാജയപ്പെടുമായിരുന്നു. കാരണം എല്ലാ മികച്ച നോവലുകളും ദു:ഖ പര്യ വസായിയായിരുന്നു.പലരും പറയുന്നത് വെളളിയാങ്കല്ല് മിത്താണെന്നാണ്. എന്നാൽ അത് സത്യം തന്നെയാണ്. ആഴക്കടലിൽ ഏറെ സവിശേഷതകളുള്ള വെളളിയാങ്കല്ല് ഇപ്പോഴും കാണാം. നോവലെഴുതുന്ന കാലത്ത് അവിടെ ആരും പോകാറില്ലായിരുന്നു. മത്സ്യതൊഴിലാളികൾ പോകും മുമ്പ് ചില ആചാരാനുഷ്ഠാനങ്ങൾ നടത്തിവരാറുണ്ട്. വെള്ളിയാങ്കല്ലിന് നിഗൂഢതകളുണ്ടായിരുന്നു. മയ്യഴിക്കാരുടെ ആത്മാവുകൾ പുനർജൻമം കാത്ത് അവിടെ പാറി നടന്നിരുന്നു. ഇതുപോലുള്ള ഒരു സങ്കൽപം ബുദ്ധിസത്തിലുമുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ അവസ്ഥക്ക് അവർ ബാർദോ എന്നാണ് പറയാറുള്ളത്.
ഇപ്പോഴും പലരും പറയുന്നത് ഫ്രഞ്ചുകാരുടെ വെള്ള കുതിരകളും, വെള്ളിയാങ്കല്ലും, ഫ്രഞ്ച് പേരുള്ള റോഡുകളുമെല്ലാം തൻ്റെ ഭാവനാസൃഷ്ടികളാണെന്നാണ്. ഇതൊക്കെ ഉള്ളത് തന്നെയായിരുന്നു. ഇനിയിപ്പം ഇല്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം? ഒരു നോവലിസ്റ്റിൻ്റെ ജോലി ഇല്ലാത്തതിനെ ഉണ്ടാക്കുകയെന്നതാണ്. അതിന് ഉദാഹരണങ്ങൾ ഏറെയാണ്.കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നോവൽ എന്ന് പറയുന്നത് മാർക്കേസിൻ്റെ നൂറ് വർഷത്തെ ഏകാന്തതയാണ്. നോവലിലെ കഥ നടക്കുന്നത് മുഴുവൻ മക്കോടണ്ട ' എന്ന നാട്ടിലാണ്.അങ്ങിനെ ഒരു നാടില്ല.' അത് മാർക്കേസ് നോവലിന് വേണ്ടി സൃഷ്ടിച്ചതാണ്.ആർ.കെ.നാരായണൻ്റെ കഥകളും നോവലുകളുമെല്ലാം നടക്കുന്നത് മാൽഗുഡിയിലാണ്.അത് നാരായണൻ്റെ സൃഷ്ടിയാണ്. എന്ത് കൊണ്ട് മയ്യഴിയെ ഇതിവൃത്തമാക്കി മൂന്നാമതൊരു നോവൽക്കൂടി എഴുതി കൂടാ എന്ന് പലരും ചോദിക്കാറുണ്ട്. മയ്യഴിയിൽ പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്. അവർക്കായി അത് വിട്ട് നൽകുന്നുവെന്നാണ് അതിനുള്ള ഉത്തരം -.മുകുന്ദൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group