ലക്ഷ്യം കാണും വരെ പോരാട്ടംതുടരും
: ചാലക്കര പുരുഷു
മാഹി: പ്രകൃതിയേയും, ജന്തുലോകത്തേയും സ്നേഹിക്കാനാവാത്തവരെ മനുഷ്യത്വമുള്ളവർ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും, ബ്ലോക്ക് ഓഫീസ് കേറ്റിൽ അണ്ടർ പാസ് സമരം അതുകൊണ്ടു തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുയാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
ദേശീയ പാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ 21ാം നാളിലെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മനസ്സും , അനിവാര്യതയും പരിഗണിക്കാതെ അശാസ്ത്രീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികളുടെ ധാർഷ്ഠ്യത്തിന്റെ മുനയൊടിച്ച ചരിത്രമാണ് ജനകീയ പ്രക്ഷോഭങ്ങൾക്കുള്ളതെന്നും, ആത്യന്തിക വിജയംജനപക്ഷത്തായിരിക്കുമെന്നും അദ്ദേഹംനിരവധി ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടി. മത- രാഷ്ട്രീയത്തിന്നതീതമായി ഒരു നാടിന്റെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന ജനകിയ പ്രക്ഷോഭത്തിന് നേരെ മൂകതയും ബധിരതയും ഇനിയും തുടർന്നാൽ, ജനങ്ങളെഅടിച്ചമർത്തിദേശീയപാതയിലൂടെ വാഹന ഗതാഗതം സുഗമമായി നടത്താനാവുമെന്ന് ആരും ധരിക്കേണ്ട - ചാലക്കര പുരുഷു മുന്നറിയിപ്പ് നൽകി.യു..പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി. വിജയൻ, വി.കെ.അനിൽ
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ടി. രജനി, പഞ്ചായത്ത് അംഗങ്ങളായ കവിത അനിൽകുമാർ, ശ്രീകല സംസാരിച്ചു.
ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
ക്ഷീരകഷകനെ ആദരിച്ചു
ചോമ്പാൽ ബ്ലോക്ക് ഓഫീസ് കേറ്റിൽ അണ്ടർ പാസ് സമരസമതിയുടെ നേതൃത്വത്തി ൽ അഴിയൂർ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടു ത്ത വി.പി ബാബുവിനെ സാമൂഹികപ്രവർത്തകനും പത്രപ്രവർത്തക നുമായ കലൈ മാമണി പുരുഷു ചാലക്കര പൊന്നാട അണിയിച്ചു ആദരിച്ചു
മഹാഗുരുവിന്റെ മനം കവർന്ന മയ്യഴി മാടി വിളിക്കും പോലെ : സ്വാമിഅസംഗാനന്ദ
:ചാലക്കര പുരുഷു
മാഹി: മഹാഗുരു ഹൃദയത്തിൽ ലാളിച്ച മയ്യഴി കാണാൻ ശിവഗിരി മഠത്തിലെ അസംഗാനന്ദഗിരി സ്വാമികളെത്തി. ഫ്രഞ്ച് കോളനി പ്രദേശമായ മയ്യഴിയിൽ ഫ്രഞ്ചുകാർ എല്ലാവരേയും സ്വന്തം പൗരൻമാരായാണ് കണ്ടത്. തങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും അവർ മയ്യഴിക്കാർക്കും അനുവദിച്ചിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എന്തെന്ന് മയ്യഴിക്കാർക്ക് അറിയില്ലായിരുന്നു. ഇതാണ് ഗുരുവിനെ അഞ്ച് തവണ മയ്യഴി സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. ധാരാളം ഗൃഹസ്ഥ ശിഷ്യൻമാരും മയ്യഴിയിലുണ്ടായിരുന്നു. ഫ്രഞ്ച് മേയറായിരുന്ന പുന്ന രാമോട്ടി, സ്വാമി ശിവപ്രസാദ്, കക്കാട്ട് സുകുമാരൻ, 1937 ൽ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്ന കരിയാണ്ടി ചാത്തു, കക്കാട്ട് കുങ്കൻ വൈദ്യർ , പയ്യനാടൻ കുഞ്ഞിക്കണ്ണൻ, ഗോപാലൻ വക്കിൽ, സഹദേവൻ വക്കിൽ, പനങ്ങാട്ട്കുഞ്ഞമ്പുമേസ്ത്രി, കണ്ടോത്ത് സ്വാമി, പാലേരി കണാരി മാസ്റ്റർ, തുടങ്ങിയവർ ഇവരിൽ ചിലർമാത്രം.
രണ്ട് തവണ ഗുരു ഫ്രഞ്ച് സർക്കാരിന്റെ അതിഥിയായി താമസിച്ച മൂപ്പൻ സായ് വിന്റെ ബംഗ്ലാവും.
ഗുരു വിശ്രമിച്ചിരുന്ന മയ്യഴിപ്പുഴയോരത്തെ മനോഹരമായ ചെറുകുന്നിലെ പാറയുമെല്ലാം നേരിൽ കണ്ടപ്പോൾ സ്വാമി അസംഗാനന്ദഗിരി വികാരാധീനനായി ഏറെ നേരം കണ്ണടച്ചു നിന്നു. ഗുരു വിശ്രമിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ശ്രീനാരായണ മഠവും , താഴെകൽമണ്ഡപവുമുണ്ട്. പഴയമൂപ്പൻ സായ്പിന്റെ ബംഗ്ലാവിലെത്തിയ സ്വാമികൾ ഗുരു ഉറങ്ങിയ മുറി നോക്കിക്കണ്ടു. മ്യൂസിയത്തിലെ പഴയ കൊളോണിയൽ വാഴ്ചയുടെ ശേഷിപ്പുകൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഫ്രഞ്ചുകാർ സ്ഥാപിച്ച വിപ്ലവ സ്മാരകമായ 'മറിയന്ന് പ്രതിമയും, മുകുന്ദൻ കഥകളിലെ ഇതിഹാസകഥാപാത്രങ്ങളെ കൊത്തിവെച്ച ഗസ്റ്റ് ഹൗസ് മതിലിലെ ശിൽപ്പങ്ങളും സ്വാമിജിയെ ഏറെ ആകർഷിച്ചു. മയ്യഴിയുടെ പുതിയ എം എൽഎഅഡ്വ.ടി.അശോക് കുമാറുമായി ഗതകാലമയ്യഴിയുടെ നാൾ വഴികളെക്കുറിച്ച്
ചോദിച്ചറിഞ്ഞു. എം എൽ.എ. എഴുതിയ മയ്യഴിയെ സംബന്ധിച്ചുള്ള പുസ്തകം അദ്ദേഹം സ്വാമിജിക്ക് കൈമാറി.
മയ്യഴിയുടെകഥാകാരൻ എം.മുകുന്ദനുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി സർഗ്ഗജീവിതത്തെക്കുറിച്ച് സംസാരിച്ചു. എഴുത്തുകാരനും, ഭാര്യ ശ്രീജയുംആദരവോടെയാണ് സ്വാമിജിയെ വരവേറ്റത്. ചായ സൽക്കാരവും കഴിഞ്ഞ് 'പുലയപ്പാട്ട് 'എന്ന തന്റെ നോവലുംസമ്മാനിച്ചാണ് യാത്രയാക്കിയത്. മാഹി മഞ്ചക്കൽ പാറയിൽ ഗുരുവിന്റെ നിത്യസ്മരണയ്ക്കായിഒരു പ്രതിമ സ്ഥാപിക്കണമെന്ന ആഗ്രഹം സ്വാമി അസംഗാനന്ദ ഒപ്പമുണ്ടായിരുന്ന എസ്.എൻ.ഡി.പി.യൂണിയൻ സിക്രട്ടരി സജിത്നാരായണനോടും ,ഗുരുധർമപ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച രാജേഷ് അലങ്കാറിനോടുംസ്വാമിജി പങ്കുവെച്ചു. ശിവഗിരിമഠം ഇക്കാര്യ ത്തിൽ കഴിയാവുന്ന സഹായം ചെയ്യുമെന്നും സ്വാമിജി
ഉറപ്പ് നൽകി.
നമ്മൾ 2026: ചതുർദിന സഹവാസ ക്യാമ്പ് ആഗസ്റ്റ് 22 മുതൽ 25 വരെ പെരിങ്ങാടിയിൽ
പാറാൽ ടെസ്റ്റാറിഹാബ്‌സും പെരിങ്ങാടി കൈത്താങ്ങും സംയുക്തമായി, അൽ ഫലാഹ് ട്രസ്റ്റിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 22 മുതൽ 25 വരെ ചതുർദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ന് വൈകുന്നേരം 5 മണിക്ക് പെരിങ്ങാടി അൽ ഫലാഹ് കോളേജിൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചലന പരിമിതി കൊണ്ടും മറ്റു അസുഖങ്ങളാലും സ്വന്തം വീടിന്റെ അകത്തളങ്ങളിൽ ജീവിതം ചുരുങ്ങിപ്പോയവരെ ചേർത്ത് വെച്ച്, അവർക്കു പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുവാനും സമാന സാഹചര്യങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപഴകുവാനും വേണ്ടിയാണ് വർഷം തോറും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 22 മുതൽ 25 വരെ നടക്കുന്ന ക്യാമ്പിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.. 22 ന് ടെസ്റ്റ കുടുംബാംഗങ്ങൾ വന്നു തുടങ്ങുന്നതു മുതൽ 25ന് വൈകിട്ട് തിരിച്ചു പോകുന്നത് വരെയുള്ള സമയത്ത്, ഗാനമേള, മാജിക് ഷോ, കോമഡി പ്രോഗ്രാം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഇത് നാലാം വർഷമാണ് ടെസ്റ്റ റീഹാബ്ലും കൈത്താങ്ങ് പെരിങ്ങാടിയും ചേർന്നു ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിലാണ് ഈ പ്രാവശ്യത്തെ ക്യാമ്പ് ആസൂത്രണം ചെയ്യതിട്ടുള്ളത്. ഇതിനോടകം തന്നെ 80 ഓളം കിടപ്പ് രോഗികൾ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. അൽ ഫലാഹ് സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ക്യാമ്പ് നടക്കുക.
വാർത്താ സമ്മേളനത്തിൽ കൈത്താങ്ങ് പ്രസിഡണ്ട് പി.പി. ബഷിർ, ടെസ്റ്റാ റിഹാബ്സ് സിക്രട്ടറി പി.എൻ.പ്രദീഷ്, ഹസീന അബ്ദുൾ നാസർ, ഇസ്മയിൽ മൂസ്സ എന്നിവർ സംബന്ധിച്ചു.
വനിതാ കൂട്ടായ്മകളിൽ പൂക്കാലം; പുഷ്പകൃഷിയുടെ വിളവെടുപ്പ് തുടങ്ങി
ന്യൂമാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകൾ ഏറ്റെടുത്ത പുഷ്പകൃഷിയുടെ വിളവെടുപ്പ് ന്യൂമാഹിയിൽ തുടങ്ങി. ന്യൂമാഹി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സി.ഡി.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്പകൃഷി പദ്ധതി നടപ്പാക്കിയത്.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സെയ്തുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.ഒ. അങ്കിത സ്വാഗതം പറഞ്ഞു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. റീജ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, സി.ഡി.എസ്. ചെയർപേഴ്സൺ സി.എച്ച്. പ്രിയ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
മാഹിപ്പാലത്ത് അജ്ഞാതൻ മരിച്ച നിലയിൽ: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
ന്യൂമാഹി: മാഹിപ്പാലം ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പേര് പവിത്രൻ എന്ന് പ്രാഥമിക വിവരമുണ്ടെങ്കിലും മേൽവിലാസം വ്യക്തമല്ല. വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക
NEWMAHE POLICE STATION: 0490 2356688, SHO: 9497964007
പ്രമുഖ വ്യവസായി കുറ്റിക്കാട്ടിൽ വി.പി. നാണു നിര്യാതനായി
പന്യന്നൂർ: പ്രമുഖ വ്യവസായിയും പന്യന്നൂർ മാരാങ്കണ്ടി സബ് സ്റ്റേഷന് സമീപവാസിയുമായ കുറ്റിക്കാട്ടിൽ വി.പി. നാണു ബോംബെയിൽ നിര്യാതനായി. പരേതരായ കുറ്റിക്കാട്ടിൽ കുഞ്ഞാപ്പുവിന്റെയും കല്യാണിയുടെയും മകനാണ്.
മാഹി സ്വദേശിയായ പ്രമീളയാണ് ഭാര്യ. സജ്ഞയ്, സന്ദീപ്, ശബ്‌നം എന്നിവർ മക്കൾ . ഗോപാലൻ, പരേതരായ അച്ചുതൻ, ദാമോദരൻ, മാധവി, നാണി എന്നിവർ സഹോദരങ്ങളാണ്.
ബോംബെയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ആഗസ്റ്റ് 21-ന് വൈകുന്നേരത്തോടെ മാരാങ്കണ്ടിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മണിക്ക് സി.പി. റോഡ് മാരാങ്കണ്ടിയിലെ കുറ്റിക്കാട്ടിൽ വീട്ടുപറമ്പിൽ നടക്കും.
ഓണ ചന്ത തുടങ്ങി.
ചൊക്ലി :സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. ബേങ്ക് വൈസ്.പ്രസിഡണ്ട് കൊട്ടേമ്മൽ പ്രദീപൻ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഉദയൻ തുപ്പനാർത്ത് വസന്തകുമാരി ടീച്ചർക്ക് നൽകി നിർവഹിച്ചു.അസിസ്റ്റന്റ് സെക്രടറി സബിന കെ, ബേങ്ക് ഡയറക്ടർ മാരായായ പി.കെ വസന്ത, വി.സി ഹരിദാസൻ മാസ്റ്റർ, പി.ടി.കെ.ഗീത, അഭിജിത് കെ തുടങ്ങിയവരും, ബേങ്ക് ജീവനക്കാരായായ ജലീന എം, സജീഷ്ടി.ടി.കെ, നിഖിൽ.കെ.കെ ശ്രുതി പി തുടങ്ങിയവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി സി.കെ. സജിത് സ്വാഗതം പറഞ്ഞു. ആഗസ്റ്റ 19 മുതൽ25വരെ സർവ്വീസ് സഹകരണ ബേങ്ക് കെട്ടിടത്തിൽ പ്രവർത്തിയ്ക്കും.
ചിത്ര വിവരണം' ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്യുന്നു
കത്തുകൾ
പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. അധികൃതർ ഉണരണം.
ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. മുക്കിലും, മൂലയിലും, ഇടവഴികളിലും, റോഡുകളിലും, കട വരാന്ത കളിലും, വീടുകളുടെ മുറ്റത്തും, നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിലുമെല്ലാം കൂട്ടത്തോടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ പ്രദേശ വാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
വൃദ്ധരും കുട്ടികളുമടക്കമുള്ളവർക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നതും തിരികെ വരുന്നതും ഭീതിയോടെയാണ്. ദിവസങ്ങൾ കഴിയുന്തോറും തെരുവ് നായ്ക്കളുടെ എണ്ണം കൂടി കൂടി വരുകയാണ്.
ഇരുചക്ര വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തെരുവ് നായ്ക്കൾ ഭീഷണിയായിരിക്കയാണ്. വാഹനങ്ങളുടെ പിറകെ ഓടുന്നതും റോഡിന് കുറുകെ ചാടുന്നതും കാരണം അപകടങ്ങൾ തുടർക്കഥയാകുകയാണ്.
അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും എന്ത് കൊണ്ടാണ് ഇവിടത്തെ തദ്ദേശ സ്വയംഭരണ അധികൃതർ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ, തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തത്?
ജനകീയ പ്രശ്നങ്ങൾ ഉയർത്തി പിടിച്ച് വേണ്ടുന്നതിനും വേണ്ടാത്തതിനും രാപകൽ സമരങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്ന ഇവിടുത്തെ ഭരണ - പ്രതിപക്ഷ മുന്നണികളോ, കല്ല് കരട് കാഞ്ഞിര കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പ് വരെയുള്ള ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളോ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ ദുരിതത്തിനറുതി വരുത്താനായി ഉറക്കം നടിക്കുന്ന അധികൃതരുടെ കണ്ണ് തുറപ്പിക്കാനായി സമര രംഗത്ത് വരാത്തത്.
തെരഞ്ഞെടുപ്പ് അടുത്താൽ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങളുമായി എല്ലാവരും ജനങ്ങൾക്ക് ഇടയിൽ വരും. ഇലക്ഷൻ കഴിഞ്ഞാൽ ജനങ്ങൾ ദിവസേന നേരിടേണ്ടി വരുന്ന ഈ ദുരിതത്തിന് അറുതി വരുത്താൻ ആരും യാതൊരു വിധത്തിലുള്ള ശ്രമവും നടത്തുന്നില്ല. പൊതു ജനങ്ങൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല.
തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
(ഇന്ന് പെരിങ്ങാടിയിൽ മാവേലി സ്റ്റോറിന് അടുത്ത് തെരുവ് നായ്ക്കൾ കിടക്കുന്നതാണ് ചിത്രത്തിൽ. എല്ലാ സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ചില സ്ഥലങ്ങളിൽ പത്തും പതിനഞ്ചും നായ്ക്കളെ കാണാം).
:(ബഷീർ ഏരത്ത്, പെരിങ്ങാടി).
തൊവരായി ശൈലജ നിര്യാതയായി.
പള്ളൂർ കോയ്യോട്ടു തെരുവിലെ പിട്ടൻ്റവിട തൊവരായി ശൈലജ (64) നിര്യാതയായി. പരേതരായ തൊവരായി കണ്ണൻ്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: ഐ.രാജൻ. മക്കൾ: പി.ഷനിൽ (സോഫ്റ്റ് വേർ എൻജിനിയർ, ബംഗളൂരു), രജിൽ (കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തലശ്ശേരി), നിഖിൽ (സോഫ്റ്റ് വേർ എൻജിനിയർ, ബംഗളൂരു). മരുമകൾ: ശ്രുതി. സഹോദരങ്ങൾ: സത്യൻ (റിട്ട. അധ്യാപകൻ, എ കെ ജി മെമ്മോറിയൽ എച്ച് എസ് എസ്, പിണറായി), ഷീജ. സംസ്കാരം ഇന്ന് (20/8/26) രാവിലെ 11ന് മാഹി പൊതു ശ്മശാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































