മാഹി:രാഷ്ട്രീയത്തിനുമപ്പുറം മാനുഷികതയെ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ഐ. അരവിന്ദനെന്ന് അഡ്വ.ടി. അശോക് കുമാർ അഭിപ്രായപ്പെട്ടു.
മാഹിസർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ പ്രമുഖഗാന്ധിയനും, സഹകാരിയുമായ ഐ. അരവിന്ദന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ എം.ശ്രീ ജയൻ അദ്ധ്യക്ഷതവഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ , മുൻ എം എൽ എ രമേശ് പറമ്പത്ത്, വി.ജനാർദ്ദനൻ, ടി. ഇബ്രാഹിം കുട്ടി, കീഴന്തുർ
പത്മനാഭൻ , വി ഉണ്ണി മാസ്റ്റർ, ടി.എം.സുധാകരൻ,.അഡ്വ: എ.പി. അശോകൻ, അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ്, സി.വി.രാജൻ പെരിങ്ങാടി ,ചാലക്കര പുരുഷു, ഉത്തമരാജ് മാഹി,എംഎ.കൃഷ്ണൻ,കെ.ഹരിന്ദ്രൻ, ആനന്ദ് കുമാർ പറമ്പത്ത്, കെ.ഹരീന്ദ്രൻ, സി.എച്ച്.അലി, പി.സി.ദിവാനന്ദൻ മാസ്റ്റർ . ജയറാം. ഷാജി പിണക്കാട്ട്, ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.
സത്യൻ കേളോത്ത് സ്വാഗതവും എം.എ. കൃഷ്ണൻ നന്ദിയും പറഞ്ഞു
ചിത്ര വിവരണം:അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ലഹരിയിൽ എരിഞ്ഞടങ്ങുന്ന കൗമാരം
:ചാലക്കര പുരുഷു
ജീവിതത്തിലെ അല്ലലെന്തെന്നറിയാതെ , പൂമ്പാറ്റകളെ പോലെ പാറിപ്പറന്ന് നടക്കേണ്ട വിദ്യാർത്ഥി ജീവിതകാലമാണ് കൗമാരം.
രു മനുഷ്യായുസ്സിലെ ഏറ്റവും മനോഹരവും ഊർജ്ജസ്വലവുമായ കാലഘട്ടമാണിത്. സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന, പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുന്ന, ജീവിതത്തിന്റെ അടിത്തറ പാകുന്ന സുപ്രധാനമായ ഘട്ടം. എന്നാൽ ഇന്നത്തെ കേരളീയ പൊതുസമൂഹം ഏറ്റവും വലിയ ആശങ്കയോടെ നോക്കിക്കാണുന്നത് ഈ കൗമാരപ്രായക്കാർ വഴിതെറ്റി സഞ്ചരിക്കുന്ന കാഴ്ചയാണ്.
നാളെയുടെ വാഗ്ദാനങ്ങളാകേണ്ട നമ്മുടെ കുട്ടികൾ ലഹരി എന്ന മാരകവിപത്തിന്റെ പിടിയിലമർന്ന് സ്വന്തം ജീവിതവും ഭാവിയും എരിച്ചുകളയുകയാണ്. ലഹരിപദാർത്ഥങ്ങളുടെ കരിനിഴൽ വീണ് കരിഞ്ഞുപോകുന്ന കൗമാരങ്ങൾ ഇന്ന് നമ്മുടെ നാടിന്റെ വലിയൊരു സാമൂഹിക ദുരന്തമായി മാറിക്കഴിഞ്ഞിരിക്കുന്നു.
പുകയില ഉൽപ്പന്നങ്ങളിലും മദ്യത്തിലും തുടങ്ങി കഞ്ചാവ്, എം.ഡി.എം.എ പോലുള്ള മാരക രാസലഹരികളിൽ വരെ എത്തിനിൽക്കുന്നതാണ് ഇന്നത്തെ ലഹരിമാഫിയയുടെ വലക്കണ്ണികൾ. കൗതുകത്തോടെയോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ ആണ് ഭൂരിഭാഗം കുട്ടികളും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്.
എന്നാൽ ഈ താല്ക്കാലിക തമാശ പതുക്കെ അവരെ തീരാത്ത അടിമത്തത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു. ഒരു വശത്ത് സാങ്കേതികവിദ്യയുടെ വളർച്ചയും , ഇന്റർനെറ്റിന്റെ അതിപ്രസരവും കുട്ടികൾക്ക് പുതിയ അറിവുകൾ നൽകുമ്പോൾ, മറുവശത്ത് അത് അവരെ ലഹരിമാഫിയയുടെ എളുപ്പത്തിലുള്ള ഇരകളാക്കി മാറ്റുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.
കുട്ടികൾ ലഹരിയുടെ വഴിയിലേക്ക് തിരിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബങ്ങളിൽ നിന്നും അവർക്ക് ലഭിക്കേണ്ട പരിഗണനയുടെയും സ്നേഹത്തിന്റെയും അഭാവമാണ്. . മാതാപിതാക്കൾ രണ്ടുപേരും ജോലി തിരക്കുകളിൽ മുഴുകുമ്പോൾ , കുട്ടികളുടെ മാനസികാവസ്ഥയോ, അവരുടെ മാറ്റങ്ങളോ ശ്രദ്ധിക്കാൻ പലപ്പോഴും അവർക്ക് സമയം ലഭിക്കാറില്ല. ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന കുട്ടികൾ ഒരു ആശ്വാസമെന്നോണം ലഹരിയിലേക്ക് വഴുതിവീഴുന്നു.
കൂടാതെ, കൂട്ടുകെട്ടുകളാണ് മറ്റൊരു പ്രധാന വില്ലൻ. കൂട്ടുകാർക്കിടയിൽ 'ഹീറോ' ആകാനുള്ള ശ്രമവും, ലഹരി ഉപയോഗിച്ചില്ലെങ്കിൽ താൻ ഒറ്റപ്പെട്ടുപോകുമെന്ന ഭയവും കുട്ടികളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു. സിനിമകളും സോഷ്യൽ മീഡിയകളും ലഹരി ഉപയോഗത്തെ ഒരു ഫാഷനായി ചിത്രീകരിക്കുന്നതും , കൗമാരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ട്. വിപണിയിൽ ഇന്ന് വളരെ എളുപ്പത്തിലും ആകർഷകമായ രൂപങ്ങളിലും ലഹരിപദാർത്ഥങ്ങൾ ലഭ്യമാണ്. ചോക്ലേറ്റുകളുടെയും ,. സ്റ്റിക്കറുകളുടെയും രൂപത്തിൽ വരുന്ന സിന്തറ്റിക് ലഹരികൾ തിരിച്ചറിയാൻ പോലും മാതാപിതാക്കൾക്കോ അധ്യാപകർക്കോ സാധിക്കാറില്ല. ഇത് .ലഹരി മാഫിയയ്ക്ക് കൗമാരക്കാരെ ലക്ഷ്യമിടാൻ കൂടുതൽ എളുപ്പമാക്കുന്നു.
സ്കൂൾ-കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കച്ചവട ശൃംഖലകൾ കുട്ടികളെ വെറുമൊരു ഉപഭോക്താവായി മാത്രമല്ല, പിന്നീട് ലഹരി കടത്തുന്ന കാരിയർമാരായി കൂടി മാറ്റിയെടുക്കുന്നു എന്നത് അതിഭയാനകമായ അവസ്ഥയാണ്.
ലഹരി ഉപയോഗം ഒരു കുട്ടിയുടെ വ്യക്തിജീവിതത്തെയും ആരോഗ്യത്തെയും പൂർണ്ണമായും തകർത്തു കളയുന്നു. കൗമാരപ്രായത്തിൽ തലച്ചോറിന്റെ വളർച്ച പൂർണ്ണതയിലെത്തുന്നതേയുള്ളൂ. ഈ ഘട്ടത്തിലുള്ള മാരക രാസലഹരികളുടെ ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെയും വിവേചനബുദ്ധിയെയും ഓർമ്മശക്തിയെയും ഗുരുതരമായി ബാധിക്കുന്നു. പഠനത്തിൽ മിടുക്കരായിരുന്ന കുട്ടികൾ പെട്ടെന്ന് പിന്നോട്ട് പോകുന്നതും, കടുത്ത വിഷാദ രോഗത്തിന് അടിമപ്പെടുന്നതും, ചെറിയ കാര്യങ്ങൾക്ക് പോലും അക്രമാസക്തരാകുന്നതും ലഹരിയുടെ സ്വാധീനം മൂലമാണ്.
ശാരീരികമായി അവർ ക്ഷീണിതരാവുകയും രോഗപ്രതിരോധ ശേഷി നശിക്കുകയും ചെയ്യുന്നു. ലഹരി വാങ്ങാൻ പണം കണ്ടെത്താനായി ഇവർ സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിക്കാനും പതുക്കെ വലിയ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും മടിക്കാറില്ല. നമ്മുടെ നാട്ടിൽ അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൗമാരക്കാരുടെ അക്രമസംഭവങ്ങളും കൊലപാതകങ്ങളും ഇതിന് തെളിവാണ്. ഒരു കുട്ടി ലഹരിക്ക് അടിമയാകുമ്പോൾ തകരുന്നത് ആ കുട്ടി .മാത്രമല്ല, അവനെ ജീവനായി സ്നേഹിക്കുന്ന ഒരു കുടുംബം മുഴുവനാണ്.
മാതാപിതാക്കളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അവിടെ എരിഞ്ഞടങ്ങുന്നത്. നാളത്തെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കേണ്ട യുവത്വം വഴിതെറ്റിപ്പോകുമ്പോൾ അത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെയാ .ണ് പിന്നോട്ട് വലിക്കുന്നത്.
ഈ വിപത്തിൽ നിന്നും നമ്മുടെ കൗമാരത്തെ രക്ഷിച്ചെടുക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേവലം നിയമ നിർമ്മാണം കൊണ്ടോ പൊലീസ് നടപടികൾ കൊണ്ടോ മാത്രം ലഹരിയെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കില്ല. മാറ്റം തുടങ്ങേണ്ടത് ഓരോ കുടുംബങ്ങളിൽ നിന്നുമാണ്. മാതാപിതാക്കൾ കുട്ടികളുമായി നല്ലൊരു സൌഹൃദ അന്തരീക്ഷം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ ദൈനംദിന കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കുട്ടികളുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, ഉറക്കക്കുറവ്, അമിതമായ ദേഷ്യം, പണം അനാവശ്യമായി ചിലവഴിക്കൽ എന്നിവയൊക്കെ ഗൌരവത്തോടെ കാണണം.
സ്കൂളുകളിലും കലാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അധ്യാപകർ കുട്ടികളുടെ മാനസിക വിഷമങ്ങൾ കേൾക്കാനും അവരെ ശരിയായ വഴിയിലേക്ക് നയിക്കാനും കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. ലഹരി മാഫിയയുടെ വഴികൾ തടയാൻ പോലീസും എക്സൈസും കർശനമായ പരിശോധനകൾ നടത്തുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. വിനോദ ഉപാധികളിലും കായിക വിനോദങ്ങളിലും കുട്ടികളെ കൂടുതൽ വ്യാപൃതരാക്കുന്നത് ലഹരി ചിന്തകളിൽ നിന്ന് അവരെ അകറ്റി നിർത്താൻ സഹായിക്കും.
ലഹരി എന്നത് താൽക്കാലികമായ സുഖമല്ല, മറിച്ച് ജീവിതം തന്നെ ഇല്ലാതാക്കുന്ന കടുത്ത ചതിക്കുഴിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഒപ്റ്റിമിസവും ആത്മവിശ്വാസവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണം. കൗമാരത്തിന്റെ പ്രസരിപ്പും കഴിവുകളും ലഹരിയുടെ അഗ്നിയിൽ എരിഞ്ഞു തീരാൻ അനുവദിക്കാതെ, അവ നാടിന്റെ വെളിച്ചമായി മാറ്റാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്.
പരമ്പരാഗത ലഹരി പാനിയങ്ങളായ കള്ള്, ചാരായം, വിദേശ മദ്യം എന്നിവയോട് യുവാക്കൾ വൻതോതിൽ വിട പറയുകയും പകരം മണമില്ലാത്ത, രാസലഹരികളിലേക്ക് ചേക്കേറുകയും ചെയ്യുകൊണ്ട്. ബിരുദ -ബിരുദാനന്തര ബിരുദധാരികൾ മാത്രമല്ല, പ്രൊഫഷണലിസ്റ്റുകളുമാണ് സമീപകാലത്ത് തൂഫാനിലൂടെ വലയിലായതെന്ന് കാണാം. കലാശാലകളുടേയും, വിദ്യാലയങ്ങളുടെയും അകത്തളങ്ങളിൽ നിന്നും സമ്പൂർണ്ണമായും ലഹരി ഉപയോഗത്തെ പടിയിറക്കാൻ കഴിയുന്നില്ലെങ്കിൽ ഭാവി ശോഭനമാകില്ലെന്നുറപ്പ്.
മകൻ മാതാപിതാക്കളെ പൈശാചികമായി കൊലപ്പെടുത്തുന്നതും, മക്കളെപ്പോലും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ സമീപകാല വാർത്തകൾ ആരേയും ആശങ്കപ്പെടുത്തുന്നതാണ്.
എം. എൽ. എ. യ്ക്ക് സ്വീകരണം നൽകി.
മാഹി :. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അഡ്വ.ടി.അശോക് കുമാർ എം എൽ എ യ്ക്ക് സ്വീകരണം നൽകി.സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ
അക്കാദമിയുടെ സ്ഥാപക മെമ്പറും ട്രഷററും കൂടിയാണ് അശോക് കുമാർ. അക്കാദമി പ്രസിഡന്റ് ജോസ് ബസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. അക്കാദമി മെമ്പറും മാഹി ഡെപ്യൂട്ടി
തഹസിൽദാറുമായ മനോജ് വളവിൽ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു, പബ്ലിക് പ്രോസക്യൂട്ടർ അഡ്വക്കേറ്റ് പി. കെ. വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി. പൊന്നാട അണിയിച്ചു.
ഓ. പ്രദീപ് കുമാർ, ചീഫ് കോച്ച് പി.ആർ.
സലിം ജയരാജൻ മാസ്റ്റർ, കെ. യതീന്ദ്രൻ,പി. സി. ദിവാനന്ദൻ മാസ്റ്റർ, അജയൻ പൂഴിയിൽ, പോൾ ഷിബു,എന്നിവർ സംസാരിച്ചു. അംഗങ്ങളായ ഉമേഷ് ബാബു,രഞ്ജിത്ത് വളവിൽ, പ്രസാദ് വളവിൽ,ശ്രീ കുമാർ ബാനു,
ദീപക് ഭാസ്‌ക്കർ,രാജീവ് ബാബു, എന്നിവർ നേതൃത്വം നൽകി. നിരവധി ഫുട്ബോൾ പ്രേമികൾ സംബന്ധിച്ചു.ആരോഗ്യമുള്ള മയ്യഴി എന്ന ലക്ഷ്യത്തിലെത്തിക്കുവാൻ മാഹിയിലെ സ്പോർട്സ് ക്ലബുകളേയും, സ്പോർട്സിനെ സ്നേഹിക്കുന്ന ആളുകളേയും ചേർത്ത് പിടിച്ച് വിപുലമായ ഒരു കായിക സംസ്ക്കാരത്തിന് മാഹിയിൽ തുടക്കമിടുമെന്ന് എം എൽ എ പറഞ്ഞു.യു വാക്കളെ കായിക വിനോദങ്ങളിൽ ഏർപ്പെടുത്തുവാനുള്ള സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് എം എൽ എ സ്വീകരണ യോഗത്തിൽ പറഞ്ഞു.
ചിത്ര വിവരണം: ജോസ് ബാസിൽ ഡിക്രൂസ് അശോക് കുമാർ എം എൽഎക്ക് ഉപഹാരം നൽകുന്നു
ലഹരി ജീവനെടുക്കും..
ഡോ: ഫിൻസ് എം.ഫിലിപ്പ്
(മലബാർ കേൻസർ സെന്റർ )
ഓരോ പുകയില , ലഹരി വിരുദ്ധ ദിനാചരണങ്ങളും ലഹരിയുടെ മായാലോകത്ത് പുതുതായി ഒരു കുഞ്ഞു പോലും അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത നാമോരോരുത്തരും പുലർത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്. ലഹരി ശീലങ്ങൾ എപ്പോഴും നഷ്ടങ്ങളുടേതാണ്. ശീലം ഉയിര് എടുക്കുമ്പോൾ ഉറ്റവർക്ക് അത് തീരാ നഷ്ടം തന്നെ. അവരെ പോലെ തന്നെ നഷ്ടം സംഭവിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താവിനെ നഷ്ട്പ്പെട്ട പുകയില കമ്പനികൾ . അവർക്ക് ഈ നഷ്ടം പരിഹരിച്ചേ പറ്റൂ...
അതിനായി അവർ പുതിയ തന്ത്രങ്ങളുമായി പുതിയ ഉപഭോക്താക്കളെ തേടി വരും. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അവർ തേടി വരുന്നത് കൗമാരക്കാരെയും യുവജനങ്ങളെയുമാണ്. പഠനങ്ങൾ പറയുന്നത് മിക്കവരും ലഹരി ശീലങ്ങൾ തുടങ്ങുന്നത് അവർക്ക് പതിനെട്ട് വയസ്സ് തികയുന്നതിനു മുൻപാണ് .
പുകയില കമ്പനികൾ ഇന്ന് തന്ത്രങ്ങൾ മാറ്റി വല വീശുകയാണ്. പരമ്പരാഗത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ബോധവൽക്കരണത്തിലൂടെ കുറഞ്ഞപ്പോൾ പുതിയ ഉൽപന്നങ്ങളും പുതിയ തന്ത്രങ്ങളും അവർ പുറത്തിറക്കി.. ചുണ്ടിനുള്ളിൽ തിരുകി വയ്ക്കുന്ന ചെറിയ പൗച്ചുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ തുടങ്ങിയ പുതു രീതികൾ ഇന്ന് വ്യാപകമാണ്.
. പുകയിലയുടെ ഗന്ധവും രുചിയും മറച്ചുവെച്ച് നമ്മുടെ കുട്ടികൾക്ക് പരിചിതമായ രുചികളിലും മണങ്ങളുമാണ് ഇവ ലഭ്യമാകുന്നത്. മിഠായികളും പഴങ്ങളും ഐസ് ക്രീമുകളും ശീലിച്ച നമ്മുടെ കുഞ്ഞുങ്ങളുടെ വായിൽ അതേ രുചിയിൽ , അതേ . ഗന്ധത്തിൽ പുകയില ഉൽപ്പന്നങ്ങൾ ചെന്നെത്തുകയാണ്. .
ലഹരിയുടെ വലിയ ലോകത്തിലേയ്ക്കുള്ള ചെറിയ ചുവടുവെയ്പ്പാണിത്.. ഇന്നിത് തടഞ്ഞില്ലെങ്കിൽ , പിന്തിരിപ്പിച്ചില്ലെങ്കിൽ നാളെകൾ തീരാ നഷ്ടത്തിന്റേതാവും. അതിനനുവദിച്ചുകൂടാ.. ലഹരിയുടെ ചിലന്തിവലകളിൽ ഒരു കുരുന്നും കുടുങ്ങി പോകരുത്....
ലഹരി വിരുദ്ധ ദിനം: എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി
ചൊക്ലി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 6 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
ചൊക്ലി പൊലീസ് ഇൻസ്പെക്ടർ വി. ബിജു റാലി ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. എൻ.സി.സി. ഓഫീസർ ടി. പി. രാവിദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.സ്മിത മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയൻ മാസ്റ്റർ സംസാരിച്ചു. സർജന്റ് മേജർ അമൃത ലക്ഷ്മി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചൊക്ലി ടൗണിൽ റാലി നടത്തി.
ചിത്രവിവരണം: ചൊക്ലി പൊലീസ് ഇൻസ്പെക്ടർ വി. ബിജു റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ലഹരി വിരുദ്ധ ദിനം: എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി
നൂറുതവണ രക്‌തദാനം നടത്തിയതിനു പൊന്ന്യം ബാങ്ക് നൽകിയ ആദരവ് കാരായി രാജൻ എം എൽ എ യിൽ നിന്നും ചുണ്ടങ്ങപൊയിലിലെ ടി മനോജ് ഏറ്റുവാങ്ങുന്നു
സി.കെ.ജി. അനുസ്മരിച്ചു.
തലശ്ശേരി:അവിഭക്ത കെപിസിസി പ്രസിഡണ്ട് സി കെ ഗോവിന്ദൻ നായരെയും എൻ സി പി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന എ സി ഷണ്മുഖദാസിനെയും എൻസിപി (എസ് പി) തലശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു. മഞ്ഞോടിയിലെ എൻ.സി.പി (എസ് പി) ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
ബ്ലോക്ക് പ്രസിഡണ്ട് വരക്കൂൽ പുരുഷുവിന്റെ അധ്യക്ഷതയിൽ പി പ്രസന്നൻ, പി സന്ധ്യാ സുകുമാരൻ, വി എന്‍ വത്സരാജ് , ജോസ് പ്രകാശ്, വി കെ രാഗേഷൻ, കെ ആനന്ദൻ, രജിന പ്രവീൺ, കെ മധു, കെ പ്രവീൺകുമാർ, എ കെ മനോജ് കുമാർ സംസാരിച്ചു.
സായിവ് നാണു നിര്യാതനായി
മാഹി:പള്ളൂർ ഗ്രാമത്തിയിലെ വലിയപറമ്പത്ത് സായിവ് നാണു (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലളിത (വയനാട്), ഷലീഷ്, ലതിക, സുനിൽ, സുനിത, ഷൈജു, സുൽന, ലസിത. മരുമക്കൾ: ശൈജ, മഹിജ, ചന്ദ്രൻ, ജിൻസി, പ്രകാശൻ, സന്തോഷ്, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീധരൻ, ശൈലജ, പരേതരായ സതി, ദിവാകരൻ, നളിനി, പുരുഷോത്തമൻ, രാജൻ, ലീല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























