
ഒരുമയുടെ തിരുനാൾ
: ഉത്തമരാജ് മാഹി
മയ്യഴി മറ്റൊരു തിരുനാളിന് കൂടി സാക്ഷ്യം വഹിക്കുന്നു. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മെഴുകുതിരികൾ പ്രവൃത്തിപദത്തിൽ തെളിയിച്ച് മയ്യഴി മക്കൾ ആവിലാ പുണ്യവതിയുടെ മുന്നിൽ നിന്ന് ഒരുമയുടെ മന്ത്രങ്ങളുരുവിടുന്നു.
വിദൂരതയിൽ ദൃഷ്ടിയൂന്നി തൻ്റെ മുന്നിലെത്തിയവരെ ഉയർത്തിയ കൈകൾ കൊണ്ട് പുണ്യവതി അനുഗ്രഹിക്കുന്നു.
ഇത് മയ്യഴിയുടെ സ്വന്തം ബസിലിക്ക ...
ജാതി മതങ്ങൾക്കപ്പുറത്ത് മാനവ സ്നേഹത്തിൻ്റെ സന്ദേശം ജനമനസിലേക്കൊകുന്ന പുണ്യതീരം.!
1736 ൽ മാഹിപ്പള്ളി സ്ഥാപിതമായ ശേഷം ഇത് മയ്യഴിക്കാരുടെ മൊത്തം ദേവാലയമായി മാറിയത് സെൻ്റ് തേരേസപുണ്യവതിയുടെ അത്ഭുത പ്രവർത്തനത്താലാണ്.
ദുഃഖിതർക്കും ആലംബഹീനർക്കും അത്താണിയായ മാതാവ് മക്കളെ എല്ലാവരേയും മതാതീതമായി കാണുന്നു.
ഡൊമനിക് സെൻ്റ്ജോൺ ഓഫ് ദ ക്രോസ് എന്നു പേരായ ഒരു വൈദികനാണ് മാഹിയിൽ ദേവാലയം പണിയാൻ മുൻകൈയെടുത്തതെന്ന് ചരിത്രരേഖകളിൽ കാണുന്നു
വടകര വാഴുന്നവരുടെ അനുവാദത്തോടെ ഇവിടെ ഒരു പ്രാർത്ഥനാലയം രൂപം കൊണ്ടു.ഓലയും മുളയും കൊണ്ട് പണിത ഈ ദേവാലയം 1788 പുനരുദ്ധരിക്കുകയും ഇന്ന് കാണുന്ന രൂപത്തിൽ പൂർത്തിയാക്കുകയും ചെയ്തു .ദേവാലയ കോപുരത്തിൽ കാണുന്ന കൂറ്റൻ ഘടികാരം 1855ൽസ്ഥാപിച്ചതാണെന്നാണ് വിശ്വാസം .
ആദ്യകാലത്ത് ഫ്രഞ്ച് സർക്കാറിന്റെ കീഴിലായിരുന്ന ഈ ദേവാലയം ഇന്ന് കോഴിക്കോട് രൂപതയുടെ കീഴിലാണ് കൂടാതെ മാഹി പള്ളിയുടെ കീഴിൽ രണ്ട് വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മാഹിക്ക് തനതായ ഒരു സംസ്കാരമുണ്ട്. അത് ജാതിമതഭേദമന്യേ അമ്മ ത്രേസ്യയിൽ വിശ്വസിക്കുന്ന സംസ്കാരമാണ്. പുണ്യവതിയുടെ തിരുരൂപം ഒക്ടോബർ അഞ്ചാം തീയതി രഹസ്യ അറയിൽ നിന്ന് പുറത്തെടുത്തുവെക്കുന്ന ദിനം തൊട്ട് മയ്യഴി മക്കൾ ഒന്നടങ്കം പള്ളിയിലെത്തുന്നു. ഉദ്ദിഷ്ട കാര്യത്തിൻ്റെ ഉപകാരസ്മരണയിൽ മാലയിട്ട് മെഴുകുതിരി തെളിയിക്കുന്നു..
മാഹി പള്ളിയിൽ എത്തുന്ന വികാരിയച്ചന്മാർ വിശാല ഹൃദയരുംസ്നേഹസമ്പന്നരും ആണ് .ഫാദർ ബ്രിഗാൻസ എന്ന ബ്രിഗാൻസാച്ചനെ മാഹിക്കാർക്ക് മറക്കാൻ കഴിയില്ല. വർണ വർഗങ്ങൾക്കപ്പുറത്ത്സ്നേഹത്തിൻറെ ശാന്തിതീരം പണിത ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം .ആ വലിയ മനുഷ്യൻ്റെ ഓർമ്മ ഇന്നും മനസ്സിലുണ്ട്.
മഞ്ചക്കൽ ശ്രീനാരായണ മഠത്തിലേക്ക് ചതയ ദിനത്തിന് മെഴുകുതിരി വാങ്ങാൻ ഞാനും കൂട്ടുകാരും ബൃഗാൻസാച്ച ൻ്റെ അരമനയിൽ ചെല്ലാറുണ്ടായിരുന്നു .പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരുപാട് മെഴുകുതിരികൾ അദ്ദേഹം ഞങ്ങൾക്ക് തന്നിട്ടുണ്ട്.ബ്രിഗാൻ സാച്ചൻ മയ്യഴിയിൽ വച്ചുതന്നെയാണ് ഇഹലോക വാസം വെടിഞ്ഞത്. അദ്ദേഹത്തിൻറെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മയ്യഴിയെ ശോകമൂകമാക്കിയിരുന്നു .അതിനുശേഷം വന്നിട്ടുള്ള പല വികാരി അച്ഛന്മാരും മയ്യഴിയുടെ സാമൂഹ്യ സംസ്കാരിക രംഗത്ത് അവരുടേതായ സംഭാവനകൾ നൽകുകയുണ്ടായി. അക്കൂട്ടത്തിൽ മയ്യഴിക്കാരുടെ ഇഷ്ടതോഴരായിരുന്നുഫാദർ ജിയോ പയ്യപ്പിള്ളി അച്ചനും ഡോ. ജെറോം ചിങ്ങത്തറ അച്ചനും.
കാരുണ്യത്തിന്റെ ആൾരൂപം ആയിരുന്നു അവർ.

തിരുനാൾ ജാഗരം
നഗരപ്രദക്ഷിണം ഇന്ന്
മാഹി: വിശുദ്ധ അമ്മയുടെ തിരുനാൾ ജാഗര ദിനമായ ഇന്നലെ വൈകിട്ട് 5 30ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ മുൻസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിലിന്റെ മുഖ്യ കാർമീകത്വത്തിൽ സാഘോഷമായ ദിവ്യബലി.നൊവേന എന്നിവ നടന്നു. തുടർന്ന് നഗരപ്രദക്ഷിണം, 15 ന് പുലർച്ചെ ഒരു മണി മുതൽ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും ശയനപ്രദക്ഷിണം ആരംഭിക്കും. ശയനപ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിദ്യൂരങ്ങളിൽ നിന്നടക്കമെത്തിയവർ നേരത്തെ തന്നെ പരിസര പ്രദേശങ്ങളിൽ വന്നെത്തിയിട്ടുണ്ട്.
പെരുന്നാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായിരുന്ന ഇന്നലെ ഫാദർ ജോൺസൻ അവരെവിന്റെ മുഖ്യകർമിത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു
മാഹി വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ആലോഷ ദിനമായഇന്ന്. പത്തുമണിക്ക്കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവറന്റ് ഡോക്ടർ വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻറോഡ് ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് 10 30 ന് പിതാവിന്റെ മുഖൃകാർമീകത്വത്തിൽ ആഘോഷമായ ദിവൃബലി, പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും. സന്ധ്യക്ക് ശേഷം ആയിരങ്ങൾ അണിചേരുന്ന രഥഘോഷയാത്രക്ക് വഴി നീളെ ജാതിമത ഭേദമെന്യേ വരവേൽപ്പ് നൽകും. 15 ന് വൈ:5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ മത സൗഹാർദ്ദസ്നേഹ സംഗമം നടക്കും.
ചിത്രവിവരണം:മാഹി ബസലിക്കയിൽ ഇന്നലത്തെ ഭക്തജനത്തിരക്ക്

ഇറ്റലിയിലെ റോമിൽ നടക്കുന്ന ലോക ഭക്ഷ്യ ഫോറം സമ്മേളന പ്രതിനിധിയായി അമൽ മനോജ്
മാഹി: ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നടത്തുന്ന ലോക ഫുഡ് ഫോറം സമ്മേളനത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായി എടച്ചേരി സ്വദേശി അമൽ മനോജിന് ക്ഷണം. ഇറ്റലിയിലെ റോമിൽ ഈ മാസം 17 വരെ നടക്കുന്ന സമ്മേളനത്തിലാണ് അമൽ മനോജ് പങ്കെടുക്കുക. നേരത്തെ ജി 20 ഉച്ചകോടിയിൽ യൂത്ത് അമ്പാസിഡറും സ്വീക്കറും ആയി അമൽ മനോജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.ഒ.പി സമ്മേളനത്തിൽ യുവജന പ്രതിനിധിയും ഐക്യരാഷ്ട്ര സഭയുടെ വിവിധ പരിപാടികൾ ബി. 20 ,റൈസിന ഡയലോഗ് യുവജന പ്രതിനിധി ആയും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നപ്പോ ഏറ്റവും മികച്ച വളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് കണക്കിൽ ബി.എസ്.സി ഓണേർസ് ബിരുദം നേടിയ ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ മിസോറാം ക്യാമ്പസിൽ നിന്നും പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്. 2021 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം വൈ-20 സമ്മേളനങ്ങളിലേക്ക് അമൽ മനോജിനെ ശുപാർശ ചെയ്യുകയായിരുന്നു.മൂന്നാം വയസ്സ് മുതൽ യു. ജയൻ മാഷിന്റെ ശിഷ്യനാണ്.എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിൽ മനോജിന്റെയും ലീനയുടെയും മകനാണ് അമൽ മനോജ് സഹോദരി ശ്രുതി ലക്ഷ്മി.
ചിത്ര വിവരണം:: അമൽ മനോജ്

മാഹി നഴ്‌സിങ്ങ് കോളേജിൽ
ഇൻഡക്‌ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
മാഹി മദർ തെരേസാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നഴ്‌സിങ് കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
24വിദ്യാർത്ഥികൾക്കാണ് ഒന്നാംഘട്ട കൗൺസിലിങ്ങിൽ അവസരം ലഭിച്ചത്. പുതുച്ചേരിയിൽ നിന്നു 4, കാരയ്ക്കൽ നിന്നും 5, മാഹിയിൽ നിന്നും 13 അടക്കം 22 വിദ്യാർത്ഥികളും. അന്യസംസ്ഥാന ക്വാട്ടയിൽ കേരള സംസ്ഥാനത്തിൽ നിന്നു 2 വിദ്യാർത്ഥികൾ അടക്കം 24വിദ്യാർത്ഥികൾക്കാണ് ഒന്നാംഘട്ട കൗൺസിലിങ്ങിൽ അവസരം ലഭിച്ചത്.
മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷനായി. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റസിഡണ്ട് മെഡിക്കൽ ഓഫീസർ ഡോ. പി പി ബിജു,
ഡോ. സി എച്ച് രാജീവൻ, ഡോ. ശബ്ന ,നഴ്സിങ്ങ് സൂപ്രണ്ട് ബ്രഹ്മാവതി എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
ഡോ. എ പി ഇഷ്ഹാഖ്, സ്വാഗതവും ഡോ. സിന്ധു വി നന്ദിയും പറഞ്ഞു.

അവാർഡ് തിളക്കത്തിൽ
ഇരിങ്ങണ്ണുർ ഹൈസ്കൂൾ
ഇരിങ്ങണ്ണൂർ: അനന്തപുരി ഇന്റർനാഷണൽ നൃത്തോത്സവത്തിൽ പത്മഭൂഷൻ ഡോ:രുക്മിണിദേവി അരുന്ദാലേ നാഷണൽ അവാർഡ് ജേതാവായി ഇരിങ്ങണ്ണുർഹയർ സെക്കന്ററിസ്കൂളിലെ ശ്രുതി ലക്ഷ്മി മനോജ്. നൃത്താദ്ധ്യാപകൻ ഗുരു നിരഞ്ജൻ മടപ്പള്ളി യുടെ ശിക്ഷണത്തിൽ 3വയസ്സ് മുതൽ ശ്രുതി ലക്ഷ്മി നൃത്തം അഭ്യസിക്കുന്നുണ്ട്. മോഹിനിയാട്ടം അവതരിപ്പിച്ച് കൊണ്ടാണ് ശ്രുതി ലക്ഷ്മി അവാർഡിന് അർഹയായത്. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിന് നിരവധി അംഗീകാരങ്ങൾ വാങ്ങികൊടുത്ത് ജി-20 ഉച്ചകോടിയിൽ വരെ ഇന്ത്യ യുടെ പ്രതിനിധിയായ ഇന്ത്യൻ യൂത്ത് അംബാസിഡർ അമൽമനോജിന്റെ സഹോദരിയാണ് ശ്രുതി ലക്ഷ്മി. നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര പൈതലിന്റെയും കൊളരാട് തെരുവിലെ സി. കെ നാരായണന്റെയും കൊച്ചു മകളാണ് ശ്രുതി ലക്ഷ്മി മനോജ്.

കാരംസ് ടൂർണ്ണമന്റ് നടത്തി
മാഹി:, മാഹിയിലെ പാവപ്പെട്ട രോഗികളുടെ ചികിത്സാ സഹായത്തിനു വേണ്ടി രൂപീകരിച്ച ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ മുന്നോടിയായി നടത്തിയ 50 വയസ്സിന് മുകളിൽ ഉള്ളവരുടെ കാരംസ് ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു.ഫൈനലിൽ നിസാർ & മജീദ് ടീം ലാലു & സുരേഷ് ടീമുമായി ഏറ്റുമുട്ടി.നിസാർ & മജീദ് ടീം വിജയിച്ചു.രാവിലെ പത്തരമണിക്ക് ആരംഭിച്ച ടൂർണമെന്റ് വാശിയേറിയ ഒരുപാട് മത്സരങ്ങൾക്ക് സാക്ഷിയായി വൈകിട്ട് ആറര മണിയോടെ അവസാനിച്ചു..വിജയികൾക്കുള്ള സമ്മാനദാനം നവംബർ 16ന് വൈകിട്ട് നൽകും.
ചിത്ര വിവരണം: ടൂർണമെന്റ് വിജയികൾ

രഞ്ജി ട്രോഫി : സൽമാൻ നിസാർ ,അക്ഷയ് ചന്ദ്രൻ കേരള ടീമിൽ
തലശ്ശേരി:ബി സി സി ഐ രഞ്ജി ട്രോഫി 2025-26 സീസണിലേക്കുള്ള കേരള ടീമിലേക്ക് സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.എലൈറ്റ് ഗ്രൂപ്പ് ബി യിൽ കേരളം ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് വെച്ച് മഹാരാഷ്ട്രയേയും, 25 ന് മൊഹാലിയിൽ വെച്ച് പഞ്ചാബിനേയും, നവംബർ 1 ന് തിരുവനന്തപുരത്ത് വെച്ച് കർണാടകയേയും, 8 ന് സൗരാഷ്ട്രയേയും,16 ന് ഇൻഡോറിൽ വെച്ച് മധ്യപ്രദേശിനേയും,ജനുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് ഛാണ്ഡിഗഡിനേയും, 29 ന് ഗോവയിൽ വെച്ച് ഗോവയേയും കേരളം നേരിടും.മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരള ക്യാപ്റ്റൻ.കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ മുഖ്യ പരിശീലന കേന്ദ്രമായ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലകരായ ഒ വി മസർ മൊയ്തു,ദിജു ദാസ്,എ കെ രാഹുൽ ദാസ് എന്നിവരുടെ കീഴിലാണ് തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരങ്ങളായ സൽമാൻറെയും അക്ഷയിയുടേയും പരിശീലനം.
2024-25 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ കേരളത്തെ റണ്ണറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചസൽമാൻ നിസാറിന് ദുലീപ് ട്രോഫിയിൽ അവസരം ലഭിച്ചിരുന്നു.ഇന്ത്യൻ താരം തിലക് വർമ്മ നയിക്കുന്ന സൗത്ത് സോൺ ടീമിലേക്കാണ് ഇടം കൈയ്യൻ മധ്യനിര ബാറ്റ്സ്മാനായ സൽമാൻ നിസാർ തെരഞ്ഞെടുക്കപ്പെട്ടത്.
2024-25 രഞ്ജി ട്രോഫി സീസണിൽ 9 മൽസരത്തിൽ 12 ഇന്നിങ്ങ്സിൽ നിന്ന് 2 സെഞ്ച്വറിയും 3 അർദ്ധ സെഞ്ച്വറിയും അടക്കം 92.5 ശരാശരിയിൽ 628 റൺസ് സൽമാൻ നിസാർ നേടിയിട്ടുണ്ട്.സെമിയിൽ ഗുജറാത്തിനെതിരെ 52 റൺസും ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ രണ്ട് ഇന്നിങ്ങ്സിലുമായി പുറത്താകാതെ 44 റൺസും,112 റൺസും ,ലീഗ് റൗണ്ടിൽ ബീഹാറിനെതിരെ 150 റൺസും,ഉത്തർ പ്രദേശിനെതിരെ 93 റൺസും, ബംഗാളിനെതിരെ പുറത്താകാതെ 95 റൺസും നേടിയ സൽമാൻ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച വെച്ചത്.സെമിയിൽ ഗുജറാത്തിനെതിരെ ഷോർട്ട് ലെഗിൽ വെച്ച് സൽമാൻറെ ഹെൽമെറ്റിൽ തട്ടി എടുത്ത ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ക്യാച്ചും സൽമാൻറെ മികച്ച ഇന്നിങ്ങ്സുമാണ് കേരളത്തെ ഫൈനലിൽ പ്രവേശിപ്പിച്ചത്.
2017-18 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിലും 2018-19 സീസണിൽ സെമി ഫൈനലിലും പ്രവേശിച്ച കേരള ടീമിൻറെ ഭാഗമായിരുന്നു സൽമാൻ നിസാർ.2023-24 സീസണിൽ വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ സൽമാൻ നിസാർ 58 റൺസെടുത്തു. 2024-25 സീസണിൽ BCCI വിജയ് ഹസാരെ ഏകദിന ടൂർണ്ണമെൻറിൽ കേരളത്തെ നയിച്ചു.
തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിൻറെയും നിലോഫറിൻറേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങളാണ്.

ഇടംകയ്യൻ സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് ചന്ദ്രൻ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമാണ്.2024-25 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ കേരളത്തെ റണ്ണറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു .രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ സ്ഥിര സാന്നിദ്ധ്യമായ അക്ഷയ് ചന്ദ്രൻ 2014-15 ൽ ആണ് രഞ്ജി ട്രോഫി കേരള ടീമിൽ ആദ്യമായി കളിക്കുന്നത്.അരങ്ങേറ്റ രഞ്ജി ട്രോഫി മൽസരത്തിൽ തന്നെ സർവീസസ് ടീമിനെതിരെ 39 റൺസിന് 6 വിക്കറ്റ് വീഴ്ത്തി മികവുറ്റ പ്രകടനം കാഴ്ച വെച്ചു.2017-18 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിലും 2018-19 സീസണിൽ സെമി ഫൈനലിലും പ്രവേശിച്ച കേരള ടീമിൻറെ ഭാഗമായിരുന്നു അക്ഷയ് ചന്ദ്രൻ.2023-24 സീസണിൽ തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ബംഗാളിനെതിരെ കേരളം വിജയിച്ച മൽസരത്തിൽ ആദ്യ ഇന്നിങ്ങ്സിൽ 222 പന്തിൽ 9 ഫോറുകളടക്കം 106 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 36 റൺസും ,വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ 386 പന്തിൽ 20 ഫോറുകളടക്കം 184 റൺസെടുത്തു തുടർച്ചയായ രണ്ടാം സെഞ്ച്വറിയും, 2022-23 സീസണിൽ ഝാർഖണ്ഡിനെതിരെയുള്ള 150 റൺസും 2016-17 സീസണിൽ സർവീസസിനെതിരെ പുറത്താകാതെ നേടിയ 102 റൺസും അക്ഷയ് ചന്ദ്രൻറെ കേരളത്തിന് വേണ്ടിയുള്ള മികച്ച ഇന്നിങ്ങ്സുകൾ ആയിരുന്നു.അണ്ടർ 16 ,അണ്ടർ 19,അണ്ടർ 22,അണ്ടർ 25,കേണൽ സി കെ നായിഡു ട്രോഫി കേരള ടീമുകളെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായിരിക്കെ അണ്ടർ 22 ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായി കേണൽ സി കെ നായിഡു ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച ടീമിൻറെ നായകനാണ്.കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അക്ഷയ് ചന്ദ്രൻറെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാഭ്യാസം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു. തലശ്ശേരി പാറാൽ ഗോവിന്ദം വീട്ടിൽ ടി.കെ രാമചന്ദ്രൻറേയും ശാന്തി ചന്ദ്രൻറേയും മകനാണ് .ഭാര്യ ഐശ്വര്യ. മാനസ് ചന്ദ്രൻ ഏക സഹോദരനാണ്
മയ്യഴി മേളം: സ്കൂൾ കലോത്സവം നവംബർ അവസാന വാരം
പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവത്തിൻ്റെ ആലോചനായോഗം പ്രിയദർശിനി ഹാളിൽ നടന്നു. മയ്യഴിയിലെ മുഴവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന കലോത്സവം 2025 നവംബർ 23 ന് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലും 29,30 തിയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിലും വെച്ച് നടത്താൻ തീരുമാനിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ശ്യാം സുന്ദർ, ഡോ:കെ.ചന്ദ്രൻ, എം. മുസ്തഫ മാസ്റ്റർ, എം.എ.കൃഷ്ണൻ, ജവഹർ മാഷ്, സി.സജീന്ദ്രൻ, എൻ.രാജീവൻ മാസ്റ്റർ, പി.കെ.ശ്രീധരൻ മാസ്റ്റർ, സജീവൻ മാസ്റ്റർ, പി.കെ. ജയതിലകൻ മാസ്റ്റർ സംസാരിച്ചു.

വാഹന പാർക്കിംഗ് സ്ഥലങ്ങളിൽ മേൽക്കൂര നിർമ്മിക്കണം
തലശ്ശേരി :റയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യം വർധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തണൽ നൽകിയിരുന്ന മരങ്ങൾ എല്ലാം മുറിച്ചു നീക്കിയതിനാൽ യാത്രക്കാർ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വെയിലും മഴയും ഏറ്റിട്ടാണ്.ഷെൽട്ടർ നിർമ്മിക്കാത്തതിനാൽ പൊള്ളുന്ന വെയ്ലേറ്റ് വാഹനങ്ങളിലെ ഇന്ധനം വറ്റി പോകുന്ന അവസ്ഥ മാത്രമല്ല പെയിന്റിംങിനും മങ്ങലേൽക്കുന്നുണ്ട്.
ദിവസങ്ങളോളം വാഹനം പാർക്ക് ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.സമീപ സ്റ്റേഷനുകളായ മാഹിയിലും വടകരയിലും നേരത്തെ തന്നെ പാർക്കിംഗ് ഷെൽട്ടർ നിർമിച്ചിട്ടുണ്ട്. അതിനാൽ എത്രയും വേഗത്തിൽ തലശ്ശേരിയിലും പാർക്കിംഗ് ഗ്രൗണ്ടിൽ മേൽക്കൂര നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ദക്ഷിണ റയിൽവേ ഡിവിഷണൽ മാനേജർ മധുകർ റൗട്ടിനു നിവേദനം നൽകി

ഇ.വി.സുരേഷ് നിര്യാതനായി
തലശ്ശേരി: വീനസ് കോർണർ കുന്നുമ്മൽ അയ്യപ്പ ക്ഷേത്രത്തിനു സമീപം ജ്യോതിസ്സിൽ ഇ.വി.സുരേഷ് (63) നിര്യാതനായി. കീഴന്തിമുക്ക് ന്യൂ സന്തോഷ് ഫാർമജീവനക്കാരനാണ്. സംസ്കാരം ഇന്ന് ( ചൊവ്വ )11 ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.പരേതരായ സി. വി. കുമാരന്റെയും ഇ. ശാന്തയുടെയും മകനാണ്. ഭാര്യ: രേഖ. മക്കൾ: രാഖിത, റിനോയ്. മരുമകൻ: സിജേഷ്. സഹോദരങ്ങൾ: ഇ.വി.രമേഷ് (ന്യൂ സന്തോഷ് ഫാർമ), ശോഭ.

കതിരൊളി
സംസ്ഥാന ചിത്രകാര ക്യാമ്പ് 2025 സമാപിച്ചു
കതിരൂർ :ഗ്രാമപഞ്ചായത്ത് ചിത്രഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന ചിത്രകാര ക്യാമ്പ് കതിരൂർ സി എഛ് നഗർ പുല്ല്യോട് കാവ് പരിസരത്ത് സമാപിച്ചു. ഒക്ടോബർ 11,12 തീയതികളിലായി കതിരൊളി എന്ന പേരിൽ പ്രസിദ്ധമായ ക്യാമ്പിൽ കേരളത്തിലെ 3 ചിത്രകാരികൾ ഉൾപ്പെടെ 24 മുതിർന്ന കലാകാരർ 2×2.5 അടി വലിപ്പമുള്ള ക്യാൻവാസിൽ ആക്രൈലിക് ചായം ഉപയോഗിച്ച് സർഗ്ഗാത്മക രചന നിർവ്വഹിച്ചു. സമകാല ലോകത്തിന്റെ ജീവിതാവസ്ഥകളിൽ നിന്ന് സവേദനം ചെയ്യുന്ന ഓരോ രചനയും പ്രദേശവാസികളെയും വിദൂരങ്ങളിൽ നിന്ന് വന്നെത്തിയ നിരീക്ഷകരെയും ആസ്വാദകരെയും ഏറെ ആകർഷിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിമാരായ എൻ ബാലമുരളീകൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, പ്രശസ്ത ശില്പി വത്സൻ കൂർമ കൊല്ലേരി, അഭിമന്യു ഗോവിന്ദൻ,സുനിൽ അശോകപുരം,ഉദയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ ബാലകൃഷ്ണൻ കതിരൂർ സ്വാഗതവും ക്യാമ്പ് ഡയരക്ടർ ശശികുമാർ കതിരൂർ നന്ദിയും പറഞ്ഞു.
ക്യാമ്പ് സൃഷ്ടികൾ ഒക്ടോബർ അവസാന വാരം കതിരൂർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കകും.

പുതുക്കുടി ശശിനിര്യാതനായി
ചൊക്ലി : മേനപ്രം കിഴക്കെകണ്ടിയിൽ താഴകുനിയി
ൽ പുതുക്കുടി ശശി (67)നിര്യാതനായി.
പരേതനായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെ
യും മകനാണ്.രതിയാണ് ഭാര്യ
മക്കൾ ഷിബിൻ (ജെ.ആർ ബെയ്ക്കറികോയമ്പത്തൂർ)ഷിംന
നിത്യ (മാനന്തേരി )
പ്രജോഷ് ( പൊന്ന്യം)എന്നിവർ മരുമക്കളാണ്കൂത്ത് പറമ്പ് രക്തസാ
ക്ഷി പുതുക്കുടി പുഷ്പൻ , ജാനു, രാജൻ, അജിത, പ്രകാശൻ പരേതനായ
സുരേന്ദ്രൻ എന്നിവർസഹോദരങ്ങളാണ്.

വികസനജനസഭ
ചമ്പാട്:കേരളശാസ്തസാഹിത്യപരിഷത്ത് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ വികസനജനസഭനടത്തി.നാളത്തെപഞ്ചായത്ത് വികസനരേഖ വിവിധഘട്ടങ്ങളിലൂടെയുള്ള ചർച്ചയിലൂടെയും ഫോക്കസ്ഗ്രൂപ്പ് ചർച്ചകളിലൂടെയും ഉരുത്തിരിഞ്ഞുവന്നത് ഡോകെ.വി .ശശിധരൻ അവതരിപ്പിച്ചു.പാനൂർ ബ്ളോക്ക്പഞ്ചായത്ത് ഹാളിൽചേർന്ന വികസനജനസഭ പാനൂർ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉൽഘാടനം ചെയ്തു.പരിഷത്ത് സംസ്ഥാനവികസനസമിതി കൺവീനർ പി.എ.തങ്കച്ചൻ ആമുഖഭാഷണംനടത്തി.ജനകീയവികസനപത്രിക കെ. കെ.മണിലാലിന് കൈമാറി.പന്ന്യന്നൂർഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ. കെ.മണിലാലിൻ്റെ അധ്യക്ഷതയിൽചേർന്നയോഗത്തിൽ ടി.സി .ദിലീപൻ,ഡോരാജാറാം,ജ്യോതികേളോത്ത്,കെ.ഗോവിന്ദൻ,എൻ .കെ.ജയപ്രസാദ്,കെ.രവിമാസ്റ്റർ,ശിവദാസൻ,സുരേഷ്ബാബു,എ.മനോജുകുമാർ,എഅനിരുദ്ധൻ,സി.കെമനോജ്കുമാർ,ബിജൂലകെ എന്നിവർസംസാരിച്ചു.കെ ഹരിദാസൻസ്വാഗതവുംഎം.സിശ്രീധരൻ നന്ദിയും പറഞ്ഞു.

സി. പി. ഫൈസൽ.
ന്യൂമാഹി: പെരിങ്ങാടി മമ്മിമുക്കിലെ പുത്തൻ പുരയിൽ ചെറിയ പൊയിലിൽ സി. പി. ഫൈസൽ (55) അഴിയൂർ "മിഅ്റാജ്" ൽ നിര്യാതനായി.
പരേതരായ സൂബൈറിന്റെയും, ചെറിയ പൊയിലിൽ സഫിയയുടേയും മകനാണ്.
ഭാര്യ: ഫാത്തിമ പൊന്നമ്പത്ത് ("മിഹ്റാജ്" - അഴിയൂർ).
മക്കൾ: ഫാദി ഫൈസൽ (ദുബായ്, ഫജർ ഫൈസൽ (ഖത്തർ).
സഹോദരങ്ങൾ: അബ്ദുൽ കബീർ, സൗര്യ, സുലൈഖ, ഹാഷിം.


മാഹി ബസലിക്ക പെരുന്നാൾ ദൃശ്യങ്ങൾ/ഫോട്ടോ: ആർട്ടിസ്റ്റ് സതീ ശങ്കർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group