
രക്തദാനം ജീവൻ ദാനമായി കണ്ട മനുഷ്യസ്നേഹി
:ചാലക്കര പുരുഷു
മാഹി: മയ്യഴിക്കാർക്കും ,തലശ്ശേരിക്കാർക്കും അത്യാവശ്യഘട്ടത്തിൽ രക്തം വേണ്ടി വന്നാൽ അവരുടെ മനസ്സിൽ ഹൃദിസ്ഥമായ ഒരു ഫോൺ നമ്പറുണ്ട്.9895471847 ൽ വിളിച്ചാൽ ഏത് ഗ്രൂപ്പിൽ പെട്ടതായാലും രക്തം കിട്ടിയിരിക്കും.
മാഹി ചൂടിക്കോട്ടയിലെ വട്ടക്കാരി കൈതാൽ പി.പി. റിയാസിൻ്റേതാണ് ഈ ഫോൺ നമ്പർ പതിമൂന്ന് വയസ്സുള്ളപ്പോൾ മറ്റുള്ളവരിൽ നിന്നും രക്തം കിട്ടാതെവന്നപ്പോൾ,കൊച്ചനുജത്തിക്ക്വേണ്ടിപ്രായപൂർത്തിയായിട്ടില്ലെങ്കിലും രക്തദാനം നടത്തേണ്ടി വന്നതാണ് റിയാസിന് '
പിന്നെ രക്തദാനമെന്നത് ജീവിത നിയോഗമായി മാറുകയായിരുന്നു. പിന്നിട്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്കിടയിൽ മുപ്പതിലേറെ തവണ
രക്തദാനം ചെയ്ത റിയാസ് 2016 മുതൽ ബ്ലഡ് ഡോണേർസ് കേരള തലശ്ശേരി ഘടകത്തിൻ്റെ പ്രസിഡണ്ടാണ് ' ഇത് കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റുമാണ്. എഴുപതിലേറെ രക്തദാന ക്യാമ്പുകൾക്ക് നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്. നൂറിലേറെ കേമ്പുകൾ കോ- ഓഡിനേറ്റ് ചെയ്തിട്ടുമുണ്ട്. ഒട്ടേറെ ബോധവൽക്കരണ ക്ലാസ്സുകളും, ഫ്ലാഷ് മോബുകളും, പാലിയേറ്റീവ് ക്ലാസ്സുകളും, റാലികളും, കാൻസർ അതിജീവിച്ചവരുടെ സംഗമ പരിപാടികളും സംഘടിപ്പിച്ചു. മലബാർ കേൻസർ സെൻ്ററിലെ കുട്ടികൾക്കായി നിരന്തരം സഹായങ്ങൾ ചെയ്തു വരുന്നുണ്ട്.
കേൻസർ രോഗിക്കായി കേശദാന ചടങ്ങുകളും നടത്തിവരുന്നുണ്ട്.
കസ്തൂർബാ മെഡിക്കൽ കോളജിലായിരുന്നു റിയാസിൻ്റെ ആദ്യ രക്തദാനം.
നൂറിലേറെ ക്യാമ്പുകളിലൂടെ മൂവായിരത്തിലേറെ പേർക്ക് രക്തദാനം ചെയ്യാനായി. അത് പോക്ക്ഡ് റെഡ് സെൽസ് , പ്ലേറ്റ് ലേറ്റ്, പ്ലാസ്മ എന്നിങ്ങനെ മൂന്നായി വേർതിരിക്കുന്നത് കൊണ്ട് ഒരേ സമയം മൂന്ന് രോഗികൾക്ക് പ്രയോജനപ്പെടും. രക്തത്തിന് വേണ്ടി ആരുടേയും പിന്നാലെ നടക്കാതെ റീപ്ലേസ്മെൻ്റിലൂടെ ഒരു ഉപാധിയുമായില്ലാതെ ബ്ലഡ് ബാങ്കിൽ നിന്നും രോഗികൾക്ക് ലഭ്യമാക്കുകയെന്നതാണ് റിയാസിൻ്റെ ലക്ഷ്യം
കോവിഡ് കാലത്ത് ദേവാലയങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ സ്വന്തമായി സാനിറ്ററൈസ്ചെയ്യുകയും, രോഗികൾക്ക് മരുന്നുകൾ,ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ എത്തിച്ച് കൊടുത്തിട്ടുമുണ്ട്.
ആരോരുമില്ലാത്ത രോഗികൾക്ക് കൈത്താങ്ങായി ഏത് സഹായവും ചെയ്ത് കൊടുക്കുക റിയാസിൻ്റെ നിത്യ ജീവിതത്തിൻ്റെ ഭാഗമാണ്. ഏറ്റവുമൊടുവിൽ 500 രൂപയുടെ ഓണം ബമ്പർ ടിക്കറ്റുകൾ വിൽപ്പന നടത്തി ,കിട്ടിയ വരുമാനത്തിലൂടെ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഒരാൾക്കും, ജപ്തിഭീഷണിയിലുള്ള മറ്റൊരാൾക്കും സഹായമെത്തിക്കാനായി
രക്തദാനത്തിൻ്റെ ബ്രാൻ്റ് അമ്പാസഡറായാണ് ഈ മനുഷ്യസ്നേഹി അറിയപ്പെടുന്നത്.

പോത്തിനോട് വേദമോതിയിട്ട് എന്ത്കാര്യം?
വ്യാപാരി സമരം പോത്തിനോട്..!
മാഹി. ഭരണ സിരാ കേന്ദ്രമായ സിവിൽ സ്റ്റേഷന് മുന്നിൽ പോത്തിനെ നിർത്തി വ്യാപാരികൾ തങ്ങളുടെ പരിദേവനംകേൾപ്പിച്ചു. നഗരസഭാധികൃതർക്ക്മെമ്മോറാണ്ടം പലതവണ നൽകി. പുതുച്ചേരിയിലും, ദില്ലിയിലുമുള്ളഭരണാധികാരികൾക്ക് പലവട്ടം മെയിൽ സന്ദേശമയച്ചു. പ്രകടനവും ധർണ്ണയും കടയടപ്പുമെല്ലാം നടത്തി. എല്ലാം പോത്തിനോട് വേദമോതിയത് പോലെയായി. ഒരു പ്രതികരണവും ലഭിച്ചില്ല. നിരവധി പേർ വ്യാപാര മേഖലയോട് വിടപറഞ്ഞു. ഇനി ഭരണാധികാരികളോട് സംസാരിച്ചിട്ട് കാര്യമില്ലെന്നായപ്പോഴാണ്, മയ്യഴി നാളിത് വരെ കാണാത്തവിധം കടകളടച്ച് വ്യാപാരികളൊന്നടങ്കം ഭരണ സിരാകേന്ദ്രത്തിലെത്തി, പ്രതീകാത്മകമായി പോത്തിനോട് തങ്ങളുടെ പരിദേവനങ്ങളത്രയും നിരത്തിയത്. നൂറുകണക്കിന് വ്യാപാരികളണിനിരന്ന സമരം പുതുചേരി ട്രേഡേർസ് ഫെഡറേഷൻ വൈ.പ്രസിഡണ്ട് കെ കെ.അനിൽകുമാർ കുമാർ ഉദ്ഘാടനം ചെയ്തു. rഞങ്ങൾ വോട്ട് മാത്രമല്ല, പണവും നൽകുന്നവരാണ്. പുതുചേരി ഖജനാവിൽ ഏറ്റവും കൂടുതൽ റെവന്യു ഉണ്ടാക്കിക്കൊടുക്കുന്ന രണ്ടാമത്തെ പ്രദേശമാണ്. ഞങ്ങളെ കേൾക്കാൻ തയ്യാറില്ലെങ്കിൽ, ഞങ്ങളും പലതും കേൾക്കാതിരിക്കേണ്ടിവരും.' -അനിൽകുമാർ അധികൃതരെ ഓർമ്മിപ്പിച്ചു.
ഒരു കാലത്ത് ഉത്തര മലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന മാഹിയിലെ വ്യാപാര-വാണിജ്യ മേഖലയോട് കാണിക്കുന്ന അധികൃതരുടെ കടുത്ത നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ സിവിൽ സ്റ്റേഷന് മുന്നിൽ നൂതനമായ ഒരു സമരമുറ
പ്രയോഗിക്കുകയായിരുന്നു.
മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം
നഗരസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് വർഷങ്ങളേറെയായി.
സ്ഥിരമായ കമ്മീഷണറില്ലാത്ത
മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായി.. കഴിഞ്ഞ മൂന്ന് മാസക്കാലമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്‌യുന്നില്ല. നഗരമാകെ മലീമസമായി.. ഒരു വർഷത്തെ ലൈസൻസ് ഫീസ് മുൻകൂറായി വാങ്ങിയും, ഭീമമായ യൂസർഫീ വ്യാപാരികളിൽ നിന്നും പിഴിഞ്ഞെടുത്തും ഖജനാവ് നിറയ്ക്കുകയെന്നല്ലാതെ, വാങ്ങുന്ന കാശിന് സേവനം നൽകുവാൻ കഴിയാതെ നോക്കുകുത്തികളായി നിൽക്കുകയാണ് മയ്യഴി ഭരണകൂടം. തെരുവ് നായകൾ മാഹി ടൗണിലും പ്രാന്തപ്രദേശങ്ങളിലും വിഹരിക്കുകയാണ്. മനുഷ്യർക്ക് അതിരാവിലെയും, രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ ഭയമാണ്. ഒരു ഭാഗത്ത് വികസിത രാഷ്ട്രം എന്ന് പറയുമ്പോൾ ,മയ്യഴി എവിടെക്ക് എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് വ്യാപാരികൾ നൽകുന്ന തൊഴിലും ജി.എസ്.ടിയും മറ്റുവരുമാനങ്ങൾക്കും , അധികൃതർ പുല്ലുവില കല്‌പിക്കുകയാണ്. ഈ ഭരണകൂട നിസ്സംഗതയ്ക്കെതിരെയാണ് ധർണ്ണസമരം നടത്തുന്നതതെന്ന് അദ്ധ്യക്ഷത വഹിച്ച വ്യാപാരി വ്യവസായിഏകോപന സമിതി നേതാവ് ഷാജി പിണക്കാട് പറഞ്ഞു. പ്രശ്നങ്ങൾക്ക് സർക്കാറിൻ്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലുള്ള കുപ്പകൾ മുൻസിപാലിറ്റി കോമ്പൗണ്ടിൽ നിക്ഷേപിക്കുമെന്നും, യൂസർഫീ ബഹിഷ്ക്കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
ഷാജു കാനം, കെ.കെ.ഷെഫീർ , ടി.എം.സുധാകരൻ, ഭരതൻ, കെ.കെ.ശ്രീജിത്ത്, എ.വി. യൂസഫ് സംസാരിച്ചു.
ചിത്രവിവരണം: കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിന് താൽക്കാലിക പരിഹാരം
മാഹി :റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാഹി കോ: ഓപ്പറേറ്റിവ്, പി ആർ ടി സി ബസ്സുകൾ പാർക്ക് ചെയ്യുന്നതും ,യാത്രക്കാരെ കയറ്റുന്നതും ,സമയ ക്രമം പാലിക്കാത്തതുമായ പ്രശ്നങ്ങളെ സംബന്ധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും, ബസ്സ് ജീവനക്കാരും തമ്മിൽ കുറച്ച് കാലമായി നടക്കുന്ന സംഘർഷത്തിന് താൽക്കാലിക വിരാമമായി.
മാഹി പൊലീസ്, മാഹി ആർ.ടി.ഒ. ബസ് ജീവനക്കാരുടെ
പ്രതിനിധികൾ,
വടകര ആർ.ടി.ഒ. ചോമ്പാല പൊലീസ്, ഓട്ടോ തൊഴിലാളികളുടെ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ്
പരിഹാരമായത്.
ദിവസവും രാവിലെ 6.30 മണി മുതൽ രാത്രി 9 മണി വരെ 20 മിനുറ്റിന്റെ ഇടവേളയിൽ റെ: സ്റ്റേഷൻ പരിസരത്തു നിന്നും പി.ആർ.ടി.സി യുടേയും മാഹി ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്
ഒരു സമയം ഒരു ബസ്സ് മാത്രമേ റെ:സ്റ്റേഷൻ പരിസരത്ത് വരാൻ പാടുള്ളൂ.. ബസ്സ് ആളെ ഇറക്കി കയറ്റിയതിന് .ശേഷം 5 മിനിറ്റിൽ കൂടുതൽ അവിടെ നിർത്തുവാൻ പാടില്ല
ബസ്സ് എൻഞ്ചിൻ ഓഫ് ചെയ്ത് ആളുകളെ വിളിച്ച് കയറ്റുവാൻ പാടില്ല
ബസ്സുകൾ കൃത്യമായ സമയ ക്രമം പാലിക്കണം
ഒരു മാസത്തിനുള്ളിൽ ബസ്സുകളുടെ പുതിയ ടൈം ഷെഡ്യൂൾ മാഹി ട്രാൻസ്പോർട്ട് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ വ്യതിയാനങ്ങളിൽ അപ്പോൾ യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.
മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടാവുകയാണെങ്കിൽ, ചോമ്പാല പൊലീസ് എസ്.എച്ച്.ഒ. മാഹി പൊലീസ് സി.ഐ എന്നിവരെ ബന്ധപ്പെട്ട് പരിഹാരം കാണേണ്ടതാണ്.
നാല് സഹകരണ ബസ്സുകളും നാല് സർക്കാർ ബസ്സുകളും ഓടിത്തുടങ്ങി.

സി.എച്ച്. ഗംഗാധരനെ അനുസ്മരിച്ചു
മാഹി: മയ്യഴിയുടെ ചരിത്രകാരനും, മാധ്യമ പ്രവർത്തകനുമായിരുന്ന സി.എച്ച്. ഗംഗാധരനെ പന്ത്രണ്ടാം ചരമവാർഷികദിനത്തിൽ മാഹി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സി.എച്ച്. ഗംഗാധരൻ സ്മാരക കേന്ദ്രത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. സോമൻ പന്തക്കൽ, ജയന്ത് ജെ.സി, പി.കെ.അഭിഷ,
സോമൻ മാഹി സംസാരിച്ചു
പി.കെ. സജീവൻ സ്വാഗതവും, മജീഷ് ടി.തപസ്യ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സി.എച്ച്. ഗംഗാധരന്റെ ഛായാപടത്തിൽ മാധ്യമ പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
മാഹി പെരുന്നാൾ: ചന്ത ലേലം തകൃതി; പ്രതിക്ഷേധവുമായി വ്യാപാരികൾ
മാഹി ബസിലിക്ക ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് മയ്യഴി നഗരസഭയുടെ ചന്തലേലം തകൃതിയായി നടക്കുന്നതിനടയിൽ പ്രതിക്ഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. മാഹി മുൻസിപ്പാൽ മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ചന്തലേല വേദിക്കു മുന്നിലാണ് പ്രതിക്ഷേധവുമായി വ്യാപാരികളെത്തിയത്. മാഹി പള്ളിക്കു മുന്നിലുള്ള മുനിസിപ്പാൽ കോപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുള്ള സ്ഥലം ലേലം ചെയ്യാൻ തുടങ്ങിയതോടെയാണ് ലേല നടപടി തടഞ്ഞു കൊണ്ട് വ്യാപാരികൾ പ്രതിക്ഷേധിച്ചത്. വ്യാപാരി നേതാക്കളായ കെ.കെ.അനിൽ കുമാർ, ഷാജി പിണക്കാട്ട്, ഷാജു കാനത്തിൽ, കെ.കെ.ശ്രീജിത്ത്, കെ.കെ.ഷെഫിർ, മുഹമ്മദ് ഫൈസൽ, നൗഫൽ എന്നിവരാണ് പ്രതിക്ഷേധത്തിന് നേതൃത്വം നൽകിയത്. തുടർന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ വ്യാപാരി നേതാക്കളുമായി നടത്തിയ അനുരജ്ഞന ചർച്ചയിൽ, ഷോപ്പുകൾക്കു മുന്നിലുള്ള സ്ഥലം ലേലം ചെയ്യാനുള്ള നടപടിയിൽ നിന്നും നഗരസഭ അധികൃതർ പിന്മാറി.

ചീഫ് ഇലക്ടറൽ ഓഫീസർ മാഹി സന്ദർശിച്ചു.
മാഹി: മാഹി നിയോജക മണ്ഡലത്തില്‍ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് മാഹി ഗവൺമെന്റ് ഹൗസിൽ വെച്ച് പുതുച്ചേരി ചീഫ് ഇലക്ടറൽ ഓഫീസർ പി.ജവഹർ, ഐ.എ.എസ് , മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റര്‍-കം-ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി .
യോഗത്തിൽ , ചീഫ് ഇലക്ടറൽ ഓഫീസർ സമഗ്ര വോട്ടർ പട്ടികയുടെ പരിഷ്കരണത്തെ കുറിച്ചുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങൾ ആരായുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു .
ഏകദിന കളിമൺ ശില്പശാല
തലശ്ശേരി അലയൻസ് ക്ലബ്ബിന്റെയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആർട്സ് ക്ലബ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 5 ഞായറാഴ്ച ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് കാലത്ത് 9 30 മുതൽ വൈകുന്നേരം 4 മണി ശില്പശാല സംഘടിപ്പിക്കുന്നതാണ്. ശില്പശാല ശ്രീ പ്രദീപൻ ശങ്കരനല്ലൂർ നയിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9961474157,9447713494

ഇശൽ രത്ന പുരസ്ക്‌കാരം ഫനാസ് തലശ്ശേരിക്ക്
ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. നസ്‌റുദ്ദീൻ മണ്ണാർക്കാട്, ഖലിലുല്ലാഹ് ചെമ്മനാട്, ഷെമീർ കോട്ടക്കൽ, ഇഖ്ബാൽ മടക്കര, അസീസ് മണമ്മൽ എന്നിവർക്കും, മികച്ച കലാപ്രവർത്തനത്തിനുള്ള ഒ.ആബു സ്മാരക ഇശൽരത്ന പുരസ്‌കാരം രചയിതാവും മാപ്പിളപ്പാട്ട് സഹയാത്രികനുമായ ഫനാസ് തലശ്ശേരിക്കും ലഭിച്ചു. ഒക്ടോബർ 18ന് ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അക്കാദമി ദുബായ് ചാപ്റ്റർ സാരഥികൾ അറിയിച്ചു.

രാമവിലാസത്തിലെ എൻ സി സി കേഡറ്റ് ദേശീയ ട്രക്കിങ് ക്യാമ്പിലേക്ക്
ചൊക്ലി : 6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ ക്വാർട്ടർ മാസ്റ്റർ സർജന്റ് നിവിൻ സജീവൻ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെ ആന്ധ്രപ്രദേശ് 29 ബറ്റാലിയന്റെ നേതൃത്വത്തിൽ തിരുപ്പതിയിൽ നടക്കുന്ന ദേശീയ ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള അർഹത നേടി .ചൊക്ലി ഗ്രാമത്തിയിലെ പറമ്പത്ത് വീട്ടിൽ റിട്ടയേർഡ് ഹവിൽദാർ പി .സജീവന്റെയും ,യു .എം .രഷിതയുടെയും മകനാണ് .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group