
മാഹി കമ്മ്യൂണിറ്റി കോളേജിൻ്റെ അടിസ്ഥാന വികസനത്തിന് മുഖ്യ പരിഗണനനൽകും: വൈസ് ചാൻസലർ
മാഹി:പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മാഹി കമ്മ്യൂണിറ്റി കോളേജിൻ്റെ അടിസ്ഥാന വികസനത്തിനും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുവാനും മുഖ്യ പരിഗണന നൽകുമെന്നും സ്വന്തമായ കാമ്പസ് യാഥാർത്ഥ്യമാക്കുവാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പോണ്ടിച്ചേരി യുനിവേഴ്സിറ്റി വൈസ്.ചാൻസലർ പ്രൊഫ: പ്രകാശ് ബാബു അറിയിച്ചു. മാഹി കമ്മ്യൂണിറ്റി കോളേജ് ഉൾപ്പെടെയുള്ള മാഹിയിലെ വിവിധ കോളേജുകളിൽ ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ വൈസ് ചാൻസലർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കമ്മ്യൂണിറ്റി കോളജിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഡീൻമാരായ സിബ് നാഥ് ദേബ്, (ഡീൻ, സ്കൂൾ ഓഫ് ഫിസിക്കൽ കെമിക്കൽ ആൻഡ് അപ്ലൈഡ് സയൻസ്), പ്രൊഫ. പി.നടരാജൻ,
(ഡീൻ, സ്കൂൾ ഓഫ് മാനേജ്മെൻ്റ്), പ്രൊഫ.വെങ്കട്ട് റാവു, (ഡീൻ, സ്റ്റുഡൻ്റ് വെൽഫെയർ), ശ്രീകല.ഇ (ഡീൻ, സ്കൂൾ ഓഫ് എഡ്യൂക്കേഷൻ),
പ്രൊഫ: ചിത്രലേഖ.ടി(കമ്പ്യൂട്ടർ സയൻസ് വിഭാഗം), പ്രൊഫ: എം.പി.രാജൻ (സെൻ്റർ ഹെഡ്) എന്നിവർ
പങ്കെടുത്തു

മയ്യഴി പുഴയോര നടപ്പാത ഇരുട്ടിലായി.
മാഹി :ടാഗോർ പാർക്കിനോട് ചേർന്നുള്ള പുഴയോര നടപ്പാതയിൽ കഴിഞ്ഞ നാലു മാസമായി അലങ്കാര ദീപങ്ങൾ കത്തുന്നില്ല.
ഇഴജന്തുക്കളും തെരുവ് നായകളും ഇരുട്ടിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നു. പിഞ്ചുകുട്ടികളും, വൃദ്ധരുമടക്കം നിത്യേന നൂറ് കണക്കിനാളുകൾ വന്നെത്തുന്ന ഉല്ലാസ കേന്ദ്രമാണിത്. മയ്യഴി നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ തെരുവ് വിളക്കുകൾ. പലവട്ടം ശ്രദ്ധയിൽ പെടുത്തിയിട്ടും ഈ മഴക്കാലത്തും അധികൃതരുടെ കണ്ണ് തുറന്നില്ല. മയ്യഴി ഭരണ സിരാ കേദ്രമായ ഗവ: ഹൗസിന് മൂക്കിന് താഴെയാണ് നടപ്പാത.
ചിത്രവിവരണം: മിഴിയടച്ച അലങ്കാര ദീപങ്ങൾ

മാഹി ടൗണിൽ പൊതു ടോയ്ലറ്റുകളില്ല.
മാഹി: നിത്യേന ആയിരക്കണക്കിനാളുകൾ വന്നെത്തുന്നപ്രമുഖ വാണിജ്യ കേന്ദ്രമായമാഹി ടൗണിൽ പൊതുടോയ്ലറ്റ് ഇല്ലാത്തത് ജനങ്ങളെ വല്ലാതെ വലയ്ക്കുന്നു.
ടോയ് ലറ്റിൽ പോകാൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണ്.
മാഹി പള്ളിക്ക് മുന്നിൽ നഗരസഭാ കെട്ടിട സമുച്ഛയത്തിനകത്തെ ടോയ്ലറ്റ് അടച്ചിട്ടിട്ട് മാസങ്ങളായിനഗരത്തിലെ പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകളാണെങ്കിൽ .
പമ്പുകളിലെത്തുന്ന വാഹന യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയുമാണ് .ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഹോട്ടലുകൾക്കും ടോയ്ലറ്റുകളുമില്ല. മാഹിയിൽ ഇനി ഫെസ്റ്റിവൽ സീസണാണ്. ഓണം കഴിഞ്ഞാൽ മാഹി പെരുന്നാളായി.
ചിത്രവിവരണം: അടഞ്ഞ് കിടക്കുന്ന മുൻപിപ്പാൽ പബ്ലിക് ടോയ്ലറ്റ്

പാലത്തിന്നടിയിലെ തേനീച്ചക്കൂട് ഭീഷണിയായി
മാഹി. ഫ്രഞ്ച് പെട്ടി പാലത്തിനടിയിൽ രൂപപെട്ട ഭീമാകാരമായ തേനീച്ചക്കൂട് വഴിയാത്രക്കാർക്കും, വാഹന യാത്രികർക്കും ഭീഷണിയായി.
ഒന്നിളകിയാൽ തൊട്ട് മുകളിലുള്ളവർക്കെല്ലാം ഇത് ബാധിക്കും. ബസ്സ് സ്റ്റോപ്പ്, നിരവധി കടകൾ, എന്നിവിടങ്ങളിലെത്തുന്നവർക്കെല്ലാം ഇത് വൻ ഭീഷണിയായിട്ടുണ്ട്.
ചിത്രവിവരണം: ചാലക്കര ഫ്രഞ്ച് പെട്ടി പാലത്തിന്നടിയിലെ വൻ തേനീച്ചക്കൂട്
രാമായണം പ്രശ്നോത്തരിയും പാരായണ മത്സരവും
ന്യൂ മാഹി :മായണ മാസാചരണത്തിൻ്റെ ഭാഗമായി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുവിഭാഗം മത്സരാർത്ഥികൾക്കും രാമായണം പ്രശ്നോത്തരി, പാരായണ മത്സരം നടത്തുന്നു ആഗസ്റ്റ് 9 ന് വൈകുന്നേരം 3 മണിക്ക് ക്ഷേത്രം പരിസരത്ത് നടത്തുന്ന മത്സരങ്ങൾ സിവിആർ പെരിങ്ങാടി ഉൽഘാടനം ചെയ്യുന്നതാണ്. രജിസ്റ്റ്രേഷന് 9633345137
97471 18372
നവ്യാനുഭവമായി മുബാറക്ക് ഒളിമ്പിക്സ്
തലശ്ശേരി:മുബാറക്ക ഹയർ സെക്കൻ്ററി സ്കൂൾ ഒളിമ്പിക്സ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തലശ്ശേരി പൊലിസ് ഇൻസ്പക്ടർ ബിജു പ്രകാശ് ഉദ്ഘാടനം ചെയ്ത കായിക മേളയുടെ ഭാഗമായുള്ള മത്സര ഇനങ്ങളിൽ 300 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു. വിദ്യാലയത്തിനു പുറത്തു വച്ച് എല്ലാ മത്സരങ്ങളും നടത്തിയത് വേറിട്ട അനുഭവമായി.
പ്രിൻസിപ്പൽ ടി.മുഹമ്മദ് സാജിദ്, പി. ടി. എ പ്രസിഡൻ്റ് തഫ് ലിം മണിയാട്ട്, പ്രഥമധ്യാപകൻ കെ.പി നിസാർ, എ. കെ സക്കറിയ, ബഷീർ ചെറിയാണ്ടി, ഷാജിർ കതിരൂർ, ബീന, സ്റ്റാഫ് സെക്രട്ടറി വി.കെ ബഷീർ, അമീനനൂറ, പി.എം അഷ്റഫ് സംസാരിച്ചു. സമാപന ചടങ്ങിൽ ജില്ലാ അത് ലറ്റിക് പ്രസിഡൻറ് ജോസ് മാത്യു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഇന്ന് മുതൽ 9 വരെ തലശേരിയിൽ
തലശ്ശേരി: ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 12 വയസിന് മുകളിൽ പ്രായമുള്ള 750 ഓളം കായിക താരങ്ങൾ മത്സരിക്കാനെത്തുന്ന ജില്ലാ തല അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലും ധർമ്മടത്തെ ബ്രണ്ണൻ കോളേജ്, സായ് സിന്തറ്റിക് സ്റ്റേഡിയത്തിലുമായി നടക്കും. ത്രോ മത്സരങ്ങളും ലോങ്ങ് ജമ്പ്,ഹൈജമ്പ് ഇനങ്ങളുമാണ് ബ്രണ്ണൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തുന്നത്.മറ്റു മത്സരങ്ങൾ 8,9 തീയ്യതികളിൽ നഗര സഭാ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് ജോസ് മാത്യു, ട്രഷറർ കെ.കെ.ഷമിൻ, എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അണ്ടർ 14, 16, 18, 20, പുരുഷ, വനിതാ, വിഭാഗങ്ങളിലായാണ് മത്സരം ക്രമപ്പെടുത്തിയിട്ടുള്ളത്. ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉത്ഘാടനം നാളെ രാവിലെ 9.30 ന് നഗരസഭാ സ്റ്റേഡിയത്തിൽ സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ഐ.എ.എസ് നിർവ്വഹിക്കും. മത്സര വിജയികളാവുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കും - ശനിയാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ സാഫ് ഗെയിംസ് മെഡൽ ജേതാവ് വി.ടി. ഷിജില മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നടത്തും -അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി. മഹിലേഷ്,, നിർവ്വഹക സമിതി അംഗം യു.ബൈജു എന്നിവരും സംബന്ധിച്ചു

തെരുവ് പട്ടികളിൽ നിന്നും സംരക്ഷണം വേണം: പ്രകടനവും പൊതുയോഗവും ഇന്ന്
മാഹി : തെരുവ് പട്ടികൾകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും തെരുവ് പട്ടികളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുണ്ടോക്ക്,
മഞ്ചക്കൽ പ്രദേശങ്ങളിൽ ചില വ്യക്തികൾ തെരുവ് നായകൾക്ക് കോഴിയുടെയും മറ്റും വേവിക്കാത്ത ചോരയടക്കമുള്ള പച്ച മാംസം ഭക്ഷണമായി നൽകുന്നത് പതിവാകുകയാണ്. ചില ഇറച്ചിക്കടകളിൽ നായകൾക്ക് ഇറച്ചി നൽകുന്നതും പതിവ് കാഴ്ചയാണ്. ഇത് കാരണം പ്രദേശത്ത് നായകൾ ഏറെ പെരുകിയിട്ടുണ്ട്. നായകൾക്ക് പച്ച മാംസം ലഭിക്കാത്ത ദിവസങ്ങളിൽ ഇവ പ്രദേശത്ത് അക്രമം കാണിക്കുകയാണ്. ഇത് കാരണം ജനങ്ങൾ ഭയവിഹ്വലരാണ്. സത്രീകൾക്കും കുട്ടികൾക്കും ഭയം കാരണം തനിച്ച് യാത്ര ചെയ്യാനാവുന്നില്ല. സമീപകാലത്ത് സ്ത്രീകളെയും കുട്ടികളെയും നായകൾ മാരകമായി കടിച്ച സംഭവങ്ങൾ അധികൃതർ പരിശോധനക്ക് വിധേയമാക്കണം. മൃഗങ്ങളോട് സ്നേഹം കാണിക്കുമ്പോൾ അത് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവാത്ത തരത്തിലാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. തെരുവ് നായകളുടെ അക്രമ സ്വഭാവം കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയാണ്. മനുഷ്യ ജീവനെക്കാൾ പ്രാധാന്യം തെരുവ് നായകൾക്ക് നൽകുന്ന അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ സമരത്തിനിറങ്ങിയത്. മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് കവലയിൽ നിന്ന് പുറപ്പെടുന്ന പ്രകടനം മാഹി അഡ്മിനിസ്ട്രേറ്റരുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം അറിയിച്ച ശേഷം മുണ്ടോക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണ അഡ്വ. എം.സിജിത്ത് ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ
പള്ള്യൻ പ്രമോദ്, പി. സുകുമാരൻ, ടി.പി. അഹമ്മദ്, വി.എം. ഹാരിസ്, ടി.കെ. ശുഹെബ്, ജസീമ മുസ്തഫ, അഹമ്മദ് ഷമീർ സംബന്ധിച്ചു.
മുണ്ടൊക്ക് റെസിഡന്റ്സ് അസോസിയേഷൻ

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തലശ്ശേരി ബെഞ്ച് 26 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും 1.96 കോടി രൂപ അനുവദിക്കുന്നതിനും നടപടി
തലശ്ശേരി :കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബെഞ്ച് തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഓഫീസ് സംവിധാനം ഒരുക്കുന്നതിനും ധനവകുപ്പ് അംഗീകാരം നല്‍കി. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
അഡീഷണല്‍ ബെഞ്ചിന്റെ പ്രവര്‍ത്തനത്തിന് 22 റഗുലര്‍ തസ്തികകളും 4 താല്ക്കാലിക തസ്തികകളുമുള്‍പ്പെടെയാണ് 26 തസ്തികകള്‍ അനുവദി ച്ചിട്ടുള്ളത്.
റഗുലര്‍ തസ്തികകളില്‍ 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുന്നതിനും 8 തസ്തികകള്‍ പുനര്‍വിന്യാസം മുഖേന നികത്തുന്നതി നുമാണ് തീരുമാ നമെടുത്തിട്ടുള്ളത്.
ഓഫീസ് സംവിധാനത്തിനും സിവില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കുമായി1.96കോടിരൂപയുടെഅനുമതിയാണ് നല്‍കിയിട്ടുള്ളത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സിവില്‍ പ്രവൃത്തികള്‍ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്നതിനും സെപ്തംബര്‍ മാസത്തില്‍ ബെഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന നിലയിലും മുന്നോട്ടുപോകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, ഐ.എ.എസ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്റ്റാര്‍ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി സിമി ഗോപിനാഥ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group