. ആ കാവ്യ നദിയുടെ പ്രവാഹം നിലച്ചു... :ചാലക്കര പുരുഷു

. ആ കാവ്യ നദിയുടെ പ്രവാഹം നിലച്ചു... :ചാലക്കര പുരുഷു
. ആ കാവ്യ നദിയുടെ പ്രവാഹം നിലച്ചു... :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jun 18, 10:11 PM
mannanv 1

ആ കാവ്യ നദിയുടെ പ്രവാഹം നിലച്ചു...

:ചാലക്കര പുരുഷു


തലശ്ശേരി: ഹെർമ്മൻ ഗുണ്ടർട്ടിനെ മലയാളവും സംസ്കൃതവും വൈദ്യവും പഠിപ്പിച്ച ഊരാച്ചേരി ഗുരുക്കന്മാരുടെ , കവികളുടെ ഊരായ കവിയൂരിലെ കവി പരമ്പരയിലെഒടുവിലത്തെ അതിശക്തമായ കണ്ണിയാണ് ഇന്നലെ വിട പറഞ്ഞ വി.കെ.ഭാസ്ക്കരൻ മാസ്റ്റർ.

ഗാന്ധിയൻ ദർശനങ്ങളും ഗുരുചിന്തയും സമന്വയിച്ച ദ്വന്ദവ്യക്തിത്വത്തി നുടമയായിരുന്നു അദ്ദേഹം.

തൻ്റെ 81-ാം വയസ്സിൽ അക്ഷര കേരളത്തെ അതിശയിപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ മാസം ഭാസ്ക്കരൻ മാസ്റ്റരുടെ വാത്മീകി രാമായണം വിഖ്യാത കഥാകാരൻ ടി.പത്മനാഭൻതലശ്ശേരിയിൽ പ്രൗഢോജ്വലമായ സദസ്സിൽ വെച്ച് പ്രകാശനം ചെയ്തത്.

ആദികവി വിരചിച്ച ഇതിഹാസകാവ്യത്തിൻ്റെ മാധുര്യവും, ഗരിമയും, ആത്മീയാംശങ്ങളുമാണ് 24,000 ശ്ലോകങ്ങളുടെ പദാനുപദ മൊഴിമാറ്റത്തിലൂടെ ഏഴ് വാള്യങ്ങളിലായി, ഏഴ്വർഷംകൊണ്ട് വി.കെ.ഭാസ്ക്കരൻ മാസ്റ്റർ പൂർത്തിയാക്കിയത്.'

 ഇതിന് മുൻപ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളൂ.

മഹാഗുരുവിൻ്റെ ജനനവും, ബാല്യവും കൗമാരവും, യൗവ്വനവുമെല്ലാം എപ്രകാരമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു യോഗിയിലേക്ക് പരിണമിച്ചതെന്ന് ലളിതമായ ഭാഷയിലൂടെ ശ്രീനാരായണഗുരു ചരിതമെന്ന ബൃഹദ് ഗ്രന്ഥത്തിലൂടെ മലയാളിക്ക്സമ്മാനിച്ചിരുന്നു.

കൃസ്തുദേവ ചരിതവും, നബി ചരിതവും ഈ പരമ്പരയിലെ മഹത്തായ സൃഷ്ടികളാണ്.

ഇതിന് പുറമെ സദ്ഗമയ ,കുഞ്ഞാറ്റക്കിളികൾ, തുടങ്ങിയ കവിതാ സമാഹാരങ്ങൾ പ്രതിഭയുടെ പ്രകാശം പരത്തുന്നവയാണ്.

സരസ്വതീ ക്ഷേത്രത്തിലെ സന്ധ്യാ ദീപം പോലെ തെളിഞ്ഞു കത്തുന്ന ജ്ഞാനദീപമായിരുന്നു ആ ധന്യ ജീവിതം  

.ആർജ്ജിതമായ ജ്ഞാനത്തെ, തെല്ലും മങ്ങലേൽക്കാത്ത പ്രജ്ഞയുടെ ഉരക്കല്ലിൽ ജ്വലിപ്പിച്ച്, തലമുറകൾക്കുള്ള സുവർണ്ണ സമ്മാനമായി സമർപ്പിക്കുകയായിരുന്നുഈ മനുഷ്യ സ്നേഹി.

നോക്കിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിലെല്ലാം തികഞ്ഞ ഗാന്ധിയൻ .. ഗുരുദേവ ദർശനങ്ങളിൽ നിമജ്ഞനം ചെയ്ത മനസ്സ്.. മഹാത്മജിയേയും, ഗുരുദേവനേയും ഹൃദയത്തിലാവാഹിച്ച അപൂർവ്വ വ്യക്തിത്വം .. ഗാന്ധിയൻ പ്രഭാഷണങ്ങളും, ഗുരുവിൻ്റെ കവിത്വവും സമ്പന്നമാക്കിയ സാഹിതീ ലോകമായിരുന്നു ആ ജീവിതം

കവിയൂരിലെ ശ്രീ നാരായണമഠവും,, തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രവും, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രവും തൊട്ട് ഗുരുപാദമുദ്രകൾ പതിഞ്ഞ വീഥികളിലൂടെ സഞ്ചരിച്ച് ശിവഗിരി മഠം വരെ വ്യാപിച്ചുകിടക്കുന്ന ഗുരുദേവ സന്ദേശ കർമ്മകാണ്ഡമാണത്. ഗുരുധർമ്മ സഭയുടെ തേരാളിയുമായിരുന്നു. വാക്കുകളേയും, അക്ഷരങ്ങളേയും ഒരുപോലെ ആറ് പതിറ്റാണ്ടിലേറെക്കാലമായി ചുറ്റിലുമുള്ള സമൂഹത്തിൻ്റെ കണ്ണിലും, കരളിലും സന്നിവേശിപ്പിക്കാനുള്ള അനിതരസാധാരണമായ സിദ്ധിവൈഭവം സ്വായത്തമാക്കിയ സർഗ്ഗപ്രതിഭയായിരുന്നു എളിമയുടേയും ലാളിത്യത്തിൻ്റേയും പ്രതീകമായ ഈ മനുഷ്യ സ്നേഹി. 38 വർഷക്കാലം മാതൃകാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ചു. മലയാളം അദ്ധ്യാപകനും, പൂരക്കളി ആശാനുമായ ഗോപാലൻ മാസ്റ്റരിൽ നിന്നും ഭാഷയും, താളവും സ്വായത്തമാക്കിയ ഭാസ്ക്കരൻ മാസ്റ്റർ അമ്മയുടെ മുടങ്ങാതെയുള്ള രാമായണ പാരായണം കേട്ടാണ് വളർന്നത്.

മതങ്ങൾക്കുമപ്പുറം മനുഷ്യ സ്നേഹം പ്രതിഷ്ഠിച്ച ദാർശനിക സൗഭഗമാണത്.

ലാളിത്യവും, വിശുദ്ധിയും നൈർമ്മല്യവും, തൂവെള്ള ഖദറിൽ ഗാന്ധിയൻ ദർശനങ്ങളുടെ സുഗന്ധമായി കൊണ്ടു നടന്ന അപൂർവ്വ വ്യക്തിത്വം.

 മുന്നിൽ വഴികൾ അടഞ്ഞുകിടക്കുകയും, ഇരുൾ നിറയുകയും,

തളർന്ന് വീഴുമോ എന്ന് ശങ്കിച്ചു പോകുകയും ചെയ്തപ്പോഴെല്ലാം തളർത്താനാവാത്ത മനസ്സും, തകർത്താനാവാത്ത ഇച്ഛാശക്തിയും കൊണ്ട് അത്ഭുതകരമായി മറികടന്ന മഹാ മനുഷ്യനായി വി.കെ.ഭാസ്കരൻ മാസ്റ്റർ ഒരുനാടിൻ്റെതലയെടുപ്പുള്ള കാരണവരായി നിലകൊണ്ടു. മത രാഷ്ടീയത്തിന്നതീതമായ ആവ്യക്തിത്വംസർവ്വരാലും ആദരിക്കപ്പെട്ടു.

ഏത് കൊടുങ്കാറ്റിലും, ആർത്തലച്ചു വരുന്ന തിരമാലകളിലും, തന്നെ താലോടാൻ ശ്രീനാരായണ ഗുരുദേവനുണ്ടെന്ന ഉറച്ച വിശ്വാസമാണ് ഈ ഗുരുഭക്തന് എന്നും കരുത്തേകിയതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ഗുരുദർശനങ്ങളുടെ ആണിക്കല്ലായ കരുണ, സാഹോദര്യം, മാനവികത, ജ്ഞാനസമ്പാദനം എന്നിവയിലൂന്നിയുള്ള കർമ്മകാണ്ഡങ്ങളിലൂടെയാണ് ആ ധന്യ സഞ്ചാരം.

വി.കെ.ഭാസ്ക്കരൻ മാസ്റ്റർഎന്ന പ്രതിഭാസംഒറ്റരാത്രികൊണ്ട് ഉയർന്നുവന്നതല്ല, സ്ഥല കാലങ്ങളുടെ ഋതുപ്പകർച്ചകളിൽ . തീയാളുന്ന വേനലിലും വാടാത്ത , വാകമരപ്പൂക്കളെ പോലെ പ്രശോഭിതമാണ് ആ ജീവിതം  നേരിന്റെ വഴിയിൽ മാത്രം സഞ്ചരിച്ച്, ഓരോ വാക്കിലും,പ്രവർത്തിയിലും മഹാഗുരുവിന്റെ ദർശനമാലയിൽ നീരാടിയാണ് ആ സഫലജീവിതം ഒഴുകിക്കൊണ്ടിരുന്നത്


sreed_1750266429

വി .കെ.ഭാസ്കരൻ മാസ്റ്റർ

നിര്യാതനായി.


തലശ്ശേരി:, ശ്രീനാരായണ സന്ദേശ പ്രചാരകനും, പ്രശസ്ത കവിയും, പ്രഭാഷകനും, അദ്ധ്യാപക പ്രതിഭയുമായിരുന്ന

കവിയൂരിലെ വലിയ കനിയിൽ (ഐശ്വര്യ ) വി.കെ. ഭാസ്കരൻ മാസ്റ്റർ (82) നിര്യാതനായി.

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും, ഗ്രന്ഥകാരനും പ്രഭാഷകനുമാണ്. ദീർഘകാലമായി കവിയൂർ ശ്രീ നാരായണ മഠം പ്രസിഡണ്ടും ശ്രീ നാരായണ ഗുരുധർമ പ്രചാരണ സഭയുടെ കേന്ദ്ര സമിതി അംഗവുമാണ്. ചൊക്ലി പീപിൾസ് വെൽഫെയർ കോ - ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും. ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടുമാണ്. ഒളവിലം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ചൊക്ലി വിദ്യാഭവൻ, അക്കാദമിക് കൗൺസിൽ എന്നിവയുടെ മുഖ്യ സംഘാടകനും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനുമാണ്.

 വാത്മീകി രാമായണം മലയാള പരിഭാഷ (ഏഴു വാള്യങ്ങൾ), ജീവചരിത്ര ബൃഹദ് കാവ്യങ്ങളായ മുഹമ്മദ് മഹാനായ പ്രവാചകൻ, യേശുദേവൻ, ശ്രീ നാരായണ ഗുരുദേവൻ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാഹിത്യ സാംസ്കാരിക സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡണ്ട് ,ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ :പരേതയായ സി.കെ.ശാന്തകുമാരി ( റിട്ട: എച്ച് .എം. വി. പി. ഒ. എച്ച്. എസ്. ചൊക്ലി )

മക്കൾ: ഷർളി ഭാസ്കർ (ബാംഗ്ളൂർ), ഡോ: ഷിംന ഭാസ്കർ

മരുമക്കൾ: മോഹനൻ,

ഡോ: ശ്രീ അപ്പറെഡ്ഡി

സഹോദരങ്ങൾ: വി.കെ. ശ്രീധരൻ, വി.കെ. പ്രമോദ്,

പ്രസന്ന, പരേതരായ രാമ ചന്ദ്രൻ, രവീന്ദ്രൻ, നിർമ്മല.

സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ.പി.മോഹനൻ എം എൽ എ

ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്,

കോൺഗ്രസ്സ് നേതാക്കളായ വി.എ.നാരായണൻ, സജ്ജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ, കെ.പി.സാജു, പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം,

സി.പി.എം ജില്ലാ സെക്രട്ടേരിയറ്റ് അംഗം പി.ഹരീന്ദ്രൻ, ഏരിയാ സെക്രട്ടരി കെ.വി. കുഞ്ഞബ്ദുള്ള, വി.കെ.രാകേഷ്, കെ.പി.വിജയൻ, പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടിച്ചർ,

തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ: എ.പി.ശ്രീധരൻ, യുവ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് പി.കെ.പ്രവീൺ, കവി അഡ്വ.പി.കെ.രവീന്ദ്രൻ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ, ലോയേർസ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജി.അരുൺ, സത്യൻ കേളോത്ത്, വരക്കൂൽ പുരുഷു

തുടങ്ങിയവർ വസതിയിലെത്തി അനുശോചനമറിയിച്ചു.


ജ്ഞാനോദയ യോഗം അനുശോചിച്ചു


വി.കെ.ഭാസ്ക്കരൻ മാസ്റ്റരുടെ നിര്യാണത്തിൽ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അനുശോചിച്ചു. സുദീർഘമായി ജഗന്നാഥ ക്ഷേത്രവുമായി ആത്മബന്ധം പുലർത്തിപ്പോന്ന മാസ്റ്ററുടെ മരണം ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് അഡ്വ സത്യൻ പറഞ്ഞു.


ശ്രീനാരായണ ആശയം മുറുകെ പിടിച്ച എഴുത്തുകാരൻ–-സ്‌പീക്കർ


തിരുവനന്തപുരം :ശ്രീനാരായണ ആശയങ്ങൾ ജീവിതത്തിലും എഴുത്തിലും മുറുകെ പിടിച്ച സാഹിത്യകാരനായിരുന്നു ചൊക്ലി കവിയൂരിൽ അന്തരിച്ച വി കെ ഭാസ്‌കരൻ മാസ്‌റ്ററെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അധ്യാപകൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീനിലകളിൽ നാടാകെ ആദരിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവീക്ഷണംകൂടി പ്രകടിപ്പിക്കുന്നതായിരുന്നു ഓരോ കൃതികളും. ദീർഘകാലമായി കവിയൂർ ശ്രീനാരായണ മഠത്തിന്റെ പ്രസിഡന്റും ശ്രീ നാരായണ ഗുരുധർമ പ്രചാരണ സഭ കേന്ദ്ര സമിതി അംഗവുമായി പ്രവർത്തിക്കുകയാണ്‌. ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ മുറുകെ പിടിച്ച അദ്ദേഹം തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സ്ഥാപക ഡയറക്ടറെന്ന നിലയിൽ സഹകരണ രംഗത്തും കഴിവ്‌ തെളിയിച്ചു. കോൺഗ്രസിന്റെ ആദ്യകാല നേതാവും ചൊക്ലിയിലെ കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറി വൈസ്‌പ്രസിഡന്റുമായ വി കെ ഭാസ്‌കരൻ മാസ്‌റ്ററുടെ നിര്യാണത്തിൽ സ്‌പീക്കർ അഗാധനമായ ദു:ഖവും അനുശോചനവും അറിയിച്ചു.

കവിയൂരിൻ്റെ കാവ്യ സൂര്യൻ

അഡ്വ. പി.കെ.രവീന്ദ്രൻ


ഏകാന്ത നിശ്ശബ്ദതയുടെ ഇരുൾ പുതച്ച രാവിൻ്റെ അന്ത്യയാമങ്ങൾ പോലും, നിദ്രക്ക് കീഴടങ്ങി, കണ്ണടച്ചുറങ്ങാനുള്ളതല്ല, ഈ പ്രതിഭയുടെ പ്രകാശം; അത് സ്വതസിദ്ധമായ, സവിശേഷമായ സർഗ്ഗപരതയെ സമാശ്ളേഷിക്കാൻ പാകത്തിൽ, ജനിമൃതികളുടെ താളഭാവങ്ങൾ അപശ്രുതിയുണർത്തുന്ന വിഷാദാർദ്രങ്ങളായ അനുഭവ തീവ്രതയുടെ എരിതീയിൽ, അല്പം കുളിരിന്റെ തെളിനീർ തളിക്കാനാവുമോ എന്ന് ആശ്വസിക്കാൻ ആശിക്കുന്ന കവിമനസ്സിൻ്റെ തേങ്ങലുകൾ, വരികൾക്കിടയിൽ വായിച്ചെടുക്കാൻ ചിലർത്തെങ്കിലും പ്രയാസമുണ്ടാകില്ല.

അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയതമയുടെ വേർപാടിൽ വെന്തുരുകുന്ന ഏകാന്തതയെ അതിജീവിക്കാൻ, അകമലരായി വിരിയിച്ചെടുത്ത സ്ത്രഗന്ധ് സ്ത്രനങ്ങളാണ്, ഭാസ്ക്കരൻ മാസ്റ്റരുടെ തൂലികയിൽ വിരിണ്ടു വന്ന വരികളിലേറെയും.

മുല്ലമലരിൻ്റെ വെണ്മയും, വെണ്ണിലാവിൻ്റെ തെളിമയും, വാക്കിനും വരകൾക്കും തിളക്കം പകരുമ്പോൾ അനുഭവ തീവ്രമായ അകക്കൊമ്പിലെ കനൽച്ചൂടിൽ അനുവാചകനെ അവാച്യമായ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആകർഷി പാകപ്പെടുത്തി എന്നത് തികച്ചും സാഭാവികം.

അമ്മിഞ്ഞപ്പാലിനോടൊപ്പം അമ്മ മനസ്സിൻ്റെ ആഴങ്ങളിൽ നിന്ന് ഒപ്പിയെടുത്ത രാമായണ ശീലുകളുടെ ഉൾക്കാമ്പ് തേടുന്നതിനിടയിൽ മലയാളത്തനിമയുടെ മധുരം ചേർത്തുവെക്കാൻ മറക്കാത്ത കവി

മുൻഗാമി മഹാകവി വള്ളത്തോളിനെ പിൻപറ്റുക മാത്രമല്ല, ഒപ്പം തന്നെ എത്തുന്നുവല്ലോ എന്ന് ആസ്വാദകരെ അതിശയിപ്പിക്കുന്നുമുണ്ട്, പലേടത്തും.

ദാർശനികതയുടെ ഉൾക്കരുത്തും, ധാർമ്മികതയുടെ മൂല്യബോധവും കൊണ്ടു തിളക്കമാർന്ന നിരവധി കനപ്പെട്ട കൃതികൾ കൈരളിക്ക് സമ്മാനിച്ച ഭാസ്ക്കരൻ മാസ്റ്റരുടെ സദ്ഗമയ, കുഞ്ഞാറ്റക്കിളികൾ, യേശുദേവൻ, ശ്രീനാരായണ ഗുരുദേവൻ, മുഹമ്മദ് മഹാനായ പ്രവാചകൻ തുടങ്ങിയ കവിതകളിലൂടെ തൻ്റെ പ്രതിഭയുടെ പ്രകാശം മലയാളികൾക്ക് ഇതിനകം ബോധ്യമാക്കിയിട്ടുള്ളതാണ്.

"ഗുരുദേവസന്ദേശ പ്രചരണം ജീവിത വ്രതമാക്കിയവരുടെ പരമ്പരയിൽ ജ്വലിക്കുന്ന വെൺ താരമായി ഈഗുരുദേവ ചരിതവും, കവി ഭാസ്കരനും പ്രശോഭിക്കുന്നു "എന്ന് ശിവ ഗിരിയിലെ സന്യാസിവരൻ ശ്രീമദ് സച്ചിതാനന്ദസ്പാമികൾ അവതാരികയിൽ രേഖപ്പെടുയെത്തിയിട്ടുണ്ട്.


ഇന്നത്തെ പരിപാടി


തലശ്ശേരി: ചിറക്കര മുൻ നഗരസഭാംഗം എം.സി.സുകുമാരൻ അനുസ്മരണ സമ്മേളനം  വൈ5 മണി

പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂൾ വായനാദിനാചരണ പരിപാടികൾ വായനാമൃതം ഉദ്ഘാടനം :ചാലക്കര പുരുഷു കാലത്ത് 10 മണി


whatsapp-image-2025-06-18-at-20.51.46_3646f55b

ജഗന്നാഥ ക്ഷേത്രത്തിൽ

ഇളനീർ അഭിഷേകം നടന്നു


തലശ്ശേരി:ആചാരപ്രകാരമുള്ള പൂജാദികർമ്മങ്ങളോടെ

നൂറുകണക്കിന് വിശ്വാസികളുടെ ഓംകാര മന്ത്രങ്ങളോടെ

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരഭിഷേകം നടന്നു.

തലശ്ശേരിയിലും പരിസരങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് മഠങ്ങളിൽ നിന്നും, സങ്കേതങ്ങളിൽ നിന്നുമായി വ്രതമെടുത്ത് വന്ന ചെറു ഭക്തസംഘങ്ങൾ എത്തിച്ച ആയിരക്കണക്കായ ഇളനീരുകളാണ് അഭിഷേകം ചെയ്യപ്പെട്ടത്.

അഭിഷേകത്തിന്മുന്നോടിയായി പ്രത്യേക ശീവേലി എഴുന്നള്ളത്തും, വിശേഷാൽ പൂജകളും നടന്നു..

മേൽശാന്തി സജേഷ്, വിനു ശാന്തി ,അനുപ് ശാന്തി , രജനീഷ് ശാന്തി, രഹിൻ ശാന്തി , തിലകൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.

ഇന്നലെ രാത്രി 10.50 നാണ് ഇളനീരഭിഷേകം നടന്നത്. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യനും ഡയറക്ടർമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.


ചിത്രവിവരണം:ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ഇളനീർ അഭിഷേക ചടങ്ങുകൾ

കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ ഉണര്‍വേകി തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ട്


തലശ്ശേരി:ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ തുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 

കിഫ്ബി സഹായത്തോടെയുള്ള പ്രോജക്ട് തീരദേശപരിപാലന നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന ഇ.പി.സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.   

സി.ആര്‍.ഇസഡ് അനുമതിക്കുള്ള അപേക്ഷയും അനുബന്ധരേഖകളും നിര്‍വ്വഹണ ഏജന്‍സി തീരദേശ പരിപാലന അതോറിറ്റിക്ക് അടിയന്തരമായി സമര്‍പ്പിക്കും.  

അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രോജക്ട് ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികളിലേയ്ക്ക് കടക്കും. 

കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ എലിവേറ്റഡ് വാക്ക് വേയാണ് തലശ്ശേരിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്.  

കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് വലിയ മുതല്‍ക്കൂട്ടായി തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ട് മാറുമെന്ന്  സ്പീക്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.  

കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. ഷ‌ൈല, ജനറല്‍ മാനേജര്‍ അജിത്, തീരദേശ പരിപാലന അതോറിറ്റി ഡയറക്ടര്‍ സുനില്‍ പാംഡി, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ, കണ്‍സള്‍ട്ടന്റ് രാജേഷ് രാജശേഖരന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ചിത്രവിവരണം: സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം


c

ആവശ്യത്തിന് പണമുണ്ട്.

മഴ കഴിയും വരെ കാത്തിരിക്കണം.


മാഹി :മയ്യഴിയിലെ ഉൾനാടൻ ഗ്രാമീണ റോഡുകൾ മിക്കതും പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്ക്കരമായി. കിടപ്പാണ്.

ആവശ്യമായ ഫണ്ട് ലഭ്യമായിട്ടും മയ്യഴിയിലെ ഗ്രാമീണ റോഡുകളുടെ നവീകരണം നേരത്തെ പെയ്തു തുടങ്ങിയ മഴ മൂലം നടത്താൻ കഴിയാതെ പോവുകയാണ്. ചില റോഡുകൾ ഇതിനകം നവീകരിച്ചിട്ടുണ്ട്. മൂലക്കടവ് മുതൽ പൂഴിത്തല വരെയുള്ള നിരവധി റോഡുകൾ നവീകരണ പ്രവർത്തനം നടത്താൻ ഇനിയും  ബാക്കിയുണ്ട്. ജനങ്ങളുടെ നിരന്തരമായ പരാതി കാരണം അത്തരം റോഡുകൾ പൂർത്തീകരിക്കാൻ നിയമസഭയിൽ രമേശ് പറമ്പത്ത് എംഎൽഎ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഫണ്ടിന് പുറമേ നബാർഡ്, ടൈഡ് എന്നീ ഫണ്ടുകൾ ലഭ്യമാകാൻ നിയമസഭയിലൂടെ ഗവൺമെന്റിനോട് രമേശ് പറമ്പത്ത് എംഎൽഎ അഭ്യർത്ഥിച്ചിരുന്നു.

 അഞ്ചുമാസം തുടർച്ചയായി മഴ പെയ്യുന്ന ഒരു പ്രദേശം എന്ന നിലയിൽ,ഇത്തരം റോഡുകൾ റീ ടാർ ചെയ്യാനും പുനർനിർമ്മിക്കാനും

അഞ്ചു കോടി രൂപ നമ്പാഡിൽ നിന്നും, മൂന്നു കോടി ടൈഡ് ഫണ്ടിൽ നിന്നും ലഭ്യമാവുകയും,

ഇതിനുപുറമേ എം.പി വി.വൈത്തിലിംഗത്തിന്റെ ഫണ്ടും, എംഎൽഎ ഫണ്ടും ചേർത്ത് മാഹിയിലെ നിരവധി റോഡുകൾ നവീകരണ പ്രവർത്തനം നടത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. .

എന്നാൽ മഴ കാരണം പ്രവർത്തനം തുടങ്ങാനായില്ല.

മാഹി ഹിന്ദു സെമിത്തേരിയുടെ ചുറ്റുമതിൽ നിർമ്മാണവും, ഇൻറർലോക്ക് പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും.

മാഹി ചൂടികൊട്ട മദ്രസ മുതൽ ചുവാർ വീട് വരെ നവീകരണം നടക്കും.

ചാലക്കര പിഎം ടി ഷെഡ് മുതൽ കമ്മ്യൂണിറ്റി ഹാൾ വരെയും ടാർ ചെയ്യും

മാഹി ലാ ഫാർമ റോഡ് മുതൽ പൈക്കാട്ട് റോഡ് , ബ്രാഞ്ച് റോഡ് നവീകരണം നടക്കും.

മാഹി ഫോർത്ത് കൊന്തേ,കൂടാരപ്പുര റോഡ് നവീകരണം .

കുഞ്ഞിപുര മുക്ക് മുതൽ ജെ ആർ വൈ ചെമ്പ്ര റോഡ് വരെ നവീകരണം 

 ചെമ്പ്ര എച്ച് എച്ച് എഫ് സ്കൂൾ ബ്രാഞ്ച് റോഡ് നവീകരണം ,

 ചെമ്പ്ര രമാലയം പമ്പ് മുതൽ ബ്രാഞ്ച് റോഡ് നവീകരണം നടക്കും.

 ടിവി റിലേ സ്റ്റേഷൻ റോഡ് ,ചെറുകല്ലായി.

 മാണിക്കാംപൊയിൽ ക്ഷേത്രം റോഡ്,പന്തക്കൽ .

 നെല്ലിയോട്ടിൽ ക്ഷേത്രം മുതൽ ബ്രാഞ്ച് റോഡ് .

പാലക്കൂൽതാഴെ റോഡ്, ബ്രാഞ്ച് റോഡ് നവീകരണം.

വയലോരം അഗ്രികൾച്ചറൽ ഷോപ്പ് ക്യാപ്പിറ്റേഴ്സ് മുതൽ സദ്ഗമയ ഭവനം വരെ നവീകരണം നടക്കും കുന്നുമ്മൽ പാലം മുതൽ ഞേറക്കൂൽ റോഡ് വരെയും. ഗ്രാമത്തി പള്ളി മുതൽ മദ്രസ വരെയും റീ താർ ചെയ്യും

 സതീഷ് ബേക്കറി മുതൽ ആയുർവേദ ഡിസ്പെൻസറി എംഎൽഎ റോഡു വരെ.ഫുട്പാത്ത് നിർമ്മിക്കും.

 ചന്തംകണ്ടി കോട്ടേഴ്സ് മുതൽ ഗുരുക്കൾ വീട് വരെ.റോഡ് നവീകരിക്കും.

 മണൽകുന്ന് ഗേൾസ് ഹൈസ്കൂൾ മുൻവശം.സ്റ്റെപ്പ് നിർമ്മിക്കും പള്ളൂർ

 ശ്രീനാരായണ സ്കൂൾ പരിസരം റോഡ് ,

പാറാൽ ഫിഷ് മാർക്കറ്റ് ബ്രാഞ്ച് റോഡ് ഉസ്മാൻ റോഡ് കിഴക്കുഭാഗം ചെമ്പ്ര നവീകരണ പ്രവർത്തനം. പുത്തൻപുരയിൽ,പനോളിൽ കോട്ട റോഡ് നവീകരണം .'

 ഊരോത്തുന്മൽ അമ്പലം റോഡ് നിർമ്മാണം' ഐ .കെ കുമാരൻ മാഷ് റോഡ് ഫുട്പാത്ത് ഇൻൻ്റർലോക്ക് ചെയ്യും.

 അംബേദ്കർ സ്കൂൾ ബ്രാഞ്ച് റോഡ് പള്ളൂർ ഇൻ്റർലോക്ക് ചെയ്യും.

ചാലക്കര പോയിൽറോഡ് നവീകരണ പ്രവർത്തിയും ഇൻറർലോക്ക് പതിക്കലും നടത്തും.

പൊതുവാച്ചേരി സ്കൂൾ മുതൽ കേന്ദ്രീയ വിദ്യാലയം, ബ്രാഞ്ച്റോഡ് നവീകരണ പ്രവർത്തിയും

 അജിതാലയം റോഡ് ബ്രാഞ്ച് റോഡ് & ഡ്രയിൻ നിർമ്മാണം ദേവൻ ഹൗസ് വരെ.

 ചെമ്പ്ര അയിനാട്ട് റോഡ്, ആൻഡ് ബ്രാഞ്ച് റോഡ്.ഇൻറർലോക്ക് പതിക്കും സുബ്രഹ്മണ്യ കോവിൽ മുതൽ ഇ എസ് ഐ ഹോസ്പിറ്റൽ വരെ ഫുട്പാത്ത് ഇൻ്റർലോക്ക് ചെയ്യും. കോ-ഓപ്പറേറ്റീവ് കോളേജ്.റോഡ് പുനർനിർമ്മിക്കും.

 പാണ്ടിവയൽ മൂലക്കടവ് പന്തക്കൽ റോഡ് നിർമ്മിക്കും.


നവീകരണ പ്രവർത്തനം ചുണ്ടേൽ റോഡ്, നാമത്ത് റോഡ് & ബ്രാഞ്ച് റോഡ് ,

പ്രിയദർശിനി ബസ് ഷെൽട്ടർ പിൻവശം റോഡ് ഇടയിൽപീടിക,നവീകരണ പ്രവർത്തനം.

മാഹി ,പള്ളൂർ,മൂലക്കടവ് ബസ് ഷെൽട്ടർ നിർമ്മാണ പ്രവർത്തി.

മാഹി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുതൽ - വളവിൽ ബീച്ച് റോഡ് വരെ നവീകരണം.

 മാഹി ഫിഷ് മാർക്കറ്റ് & ബ്രാഞ്ച് റോഡ് നവീകരണം.

ഈസ്റ്റ് പള്ളൂർ ഐടിഐ റോഡ്സ് & ബ്രാഞ്ച് റോഡ് നവീകരണം.

മാഹി മഞ്ചക്കൽ ശ്രീനാരായണമഠം, ഹമീതാജി റോഡ്' & ബ്രാഞ്ച് റോഡസ് നവീകരണ പ്രവർത്തി.

വെസ്റ്റ് പള്ളൂർ ഊരാളിന്റെ വിട റോഡ് & ബ്രാഞ്ച് റോഡ് - നടവയൽ റോഡ് വരെ നവീകരണം.

ഓവുചാല്‍,സ്ലാബ് നിർമ്മാണം കുഞ്ഞി പാലയാട്ട് നടവയൽ റോഡ് പള്ളൂർ.

നവീകരണ പ്രവർത്തി പാറാൽ കോയോട്ട് തെരു മുതൽ കേരള ബോർഡർ വരെ.

ചാലക്കര കസ്തൂർബാഗാന്ധി ഹൈസ്കൂൾ മുൻവശം റോഡ് മുതൽ - ബൈപ്പാസ് സർവീസ് റോഡ് വരെ,ബ്രാഞ്ച് റോഡ് നവീകരണം.

ചാലക്കര മൈദ മിൽ റോഡ് മുതൽ അച്ചമ്പത്ത് റോഡ്സ് & ബ്രാഞ്ച് റോഡ് നവീകരണം.

ഇടയിൽ പീടിക മുത്തപ്പൻ ബസ് ഷെൽട്ടർ മുതൽ പുത്തനമ്പലം റോഡ് വരെ നവീകരണ പ്രവർത്തി.

തെക്കയിൽ സുബ്രഹ്മണ്യ കോവിൽ റോഡ് & ബ്രാഞ്ച് റോഡ് നവീകരണം.

ഡാഡി മുക്ക് മുതൽ അരിക്കുളം ജംഗ്ഷൻ, & ബ്രാഞ്ച് റോഡ്.നവീകരണ പ്രവർത്തി.

മൊട്ടമ്മൽ റോഡ് മുതൽ പന്തക്കൽ ഗവൺമെൻറ് സ്കൂൾ വരെ നവീകരണ പ്രവർത്തി.പന്തക്കൽ മൂലക്കടവ്.

ചാലക്കര റേഷൻ ഷോപ്പ് മുതൽ ശ്രീനാരായണമഠം, പോന്തയാട്ട് റോഡ്, പോളിടെക്നിക് കോളേജ് മുൻവശം - മുതൽ ചാലക്കര പുന്നോൽ റോഡ് വരെ നവീകരണ പ്രവർത്തി.

ചാലക്കര കുഞ്ഞിപ്പുര മുക്ക് മുതൽ സെൻറ് തെരേസ സ്കൂൾ വഴി, പാറാൽ റോഡ് വരെ നവീകരണം.

ഇടയിൽ പീടിക പുല്ലമ്പിൽ റോഡ് & ബ്രാഞ്ച് റോഡ്സ് അതിർത്തി വരെ നവീകരണം.

പള്ളൂർ-ഹരി ടീഷോപ്പ് മുതൽ മുണ്ടുകുളങ്ങര റോഡ് & ബ്രാഞ്ച് റോഡ്സ് നവീകരണ പ്രവർത്തി.

പന്തക്കൽ കുറുങ്ങാട്ട് റോഡ് മുതൽ വായനശാല പരിസരം, & മജിസ്റ്റിക് ഓയിൽ മിൽ, കുന്നുമ്മൽ പാലം നവീകരണ പ്രവർത്തി.

മാഹി സെമിത്തേരി റോഡ് മുതൽ മഞ്ചക്കൽ റോഡ് വരെ ഇരുഭാഗവും കോൺക്രീറ്റ് പ്രവർത്തി.

ഫുട്പാത്ത് നവീകരണം കരിക്കുന്ന് ദേവസ്ഥാനം ഗ്രാമത്തി - പള്ളൂർ,അമ്പലപ്പറമ്പ് പിഡബ്ല്യുഡി കിണർ മുതൽ ഹസ്സൻ വീട് പരിസരം ഫൂട്ട് പാത്ത് ഇൻറർലോക്ക് നവീകരണം.

കരിക്കുന്ന് പാരമൗണ്ട് മരമില്ല് പിറകുവശം മുതൽ മുണ്ടുകുളങ്ങര റോഡ് വരെ ഇൻറർലോക്ക് നവീകരണം.

തെക്കേയിൽ വീട് മുതൽ പങ്കജാക്ഷൻ വീട് വരെ ഡ്രെയിൻസ്ലാബ് പ്രവർത്തി.പള്ളൂർ.

ചെമ്പ്ര അയ്യപ്പൻ മഠം സമീപം തട്ടാരത്ത് റോഡും, വാണിയൻകണ്ടി റോഡ് നവീകരണം.

പൂഴിത്തല ഫിഷർമാൻ ശ്മശാനത്തിന്റെ ഷെഡ്, ഇൻറർലോക്ക് നവീകരണ പ്രവർത്തനവും ജവഹർ മന്ദിരം മുതൽ ലാലു വീട് വരെ വളവിൽ ബീച്ച് ഇൻ്റർലോക്ക് പതിച്ച് നവീകരിക്കുമെന്ന് എം എൽ എ അറിയിച്ചു


ഭാസ്ക്കരൻ കാവുംഭാഗത്തെ അനുസ്മരിച്ചു.


തലശ്ശേരി. സാംസ്കാരിക പ്രവർത്തകനും രമാദേവി ഭക്ത മണ്ഡലി സംസ്ഥാന സെക്രട്ടറി യുമായിരുന്ന ടി. ഭാസ്കരൻ കാവുംഭാഗത്തിന്റെ ചരമ വാർഷികം ആചരിച്ചു. 

അനുസ്മരണ സമ്മേളനം ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ടി 

എൻ. ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ത്രോത്ത് 

അധ്യക്ഷത വഹിച്ചു.ഡോ. പി. ജെ. സെബാസ്റ്റ്യൻ, ചൂര്യയി ചന്ദ്രൻമാസ്റ്റർ, ഡോ. ടി. മധുസൂദനൻ, സി. എൻ. മുരളി, രമാദേവി ഭക്ത സംഘം പ്രസിഡന്റ് പി. രവീന്ദ്രൻ, പൊന്ന്യം കൃഷ്ണൻ, കെ.എം. ധർമപാലൻ, വി. കെ. ജയന്തൻ, കെ. ചന്ദ്രബാബു, ഒ. എം. സജിത്ത് സംസാരിച്ചു.


tyu

പ്രൊഫ. എ പി സുബൈറിന് 

ആദരായനവും പുസ്തക പരിചയവും

ജൂൺ 20ന്

 

തലശ്ശേരി : കോളേജ് പ്രൊഫസറും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. എ പി സുബൈറിനെ തലശ്ശേരി സഹൃദയ വേദി ആദരിക്കുന്നു. അദ്ദേഹത്തിന്റെ 80 വയസ് പൂർത്തീകരണ വേളയിലാണ് ആദരം. അദ്ദേഹം രചിച്ച 'ഇഖ്ബാൽ ചിന്തകൾ മാനം മനനം' എന്ന പുസ്തക പരിചയവും ചടങ്ങിൽ നടക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എന്‍. ഷംസീർ ഉദ്ഘാടനം ചെയ്യും. ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പാർക്കോ റസിഡൻസി യിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കുമെന്ന് അഡ്വ. പി വി സൈനുദ്ദീനും എഞ്ചിനീയർ പി അബ്ദുറസാഖും അറിയിച്ചു.


മുസ്ലിം സർവീസ് സൊസൈറ്റി സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു 


തലശ്ശേരി: തലശ്ശേരി മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) വർഷംതോറും നൽകിവരുന്ന വിവിധ മെറിറ്റ് ആൻ്റ് മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ഒ. അസ്സൻ ഹാജി, പി അബൂബക്കർ മാസ്റ്റർ, ഡോ. സദാ റഹ്മത്ത് ജഹാൻ, സി മഹമൂദ് ഹാജി, എഞ്ചിനീയർ നയീം ജാബിർ, ഡോ. പി വി എ കെ ബാവ എന്നിവരുടെ പേരിലുള്ള വിവിധ സ്കോളർഷിപ്പുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. 


സ്കോളർഷിപ്പിലേക്ക് യോഗ്യത പരീക്ഷകളിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള, വാർഷിക വരുമാനം 3 ലക്ഷത്തിൽ കുറവുള്ളവരുമായ മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വരുമാനം സാക്ഷ്യപ്പെടുത്തുന്ന രേഖ മഹല്ലിൽ നിന്നും ലഭിച്ചതാകണം. സെമസ്റ്റർ പരീക്ഷകളിലെ മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ ഫോമുകൾ ജൂൺ 20ന് ശേഷം തലശ്ശേരി എ വി കെ നായർ റോഡിലെ എംഎസ്എസ് കുട്ട്യാമു സെന്റർ ഓഫീസിൽ നിന്നും ലഭിക്കും. ആഗസ്റ്റ് 15 നകം അപേക്ഷകൾ പൂരിപ്പിച്ച് ഓഫീസിൽ എത്തിക്കണം.

വിവരങ്ങൾക്ക്: 94474 85554.


ഓട്ടോവിനകത്ത് യുവാവ്

മരിച്ച നിലയിൽ


തലശ്ശേരി. ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീനാരായണ ഹാളിന് മുൻപിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. ടെംപിൾഗേറ്റ് ജഗന്നാഥ വിദ്യാലയത്തിനു സമീപം ലക്ഷ്മി സദനത്തിൽ വിജേഷ് (45) ആണ് മരിച്ചത് . പരേതനായ രാഘവന്റെയും ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ. നിഷ. സഹോദരങ്ങൾ. ബ്രിജേഷ്, ജിജേഷ്. ചൊവ്വാഴ്ച രാത്രി 11.30നാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ഓട്ടോയ്ക്കകത്തു യുവാവിനെ കണ്ടത്. ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ വയ്പ്പ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ ക്ഷേത്ര പരിസരത്തു നിർത്തിയിട്ടതായിരുന്നു ഓട്ടോ. 10.50ന് ഇളനീർ വയ്പ്പ് കഴിഞ്ഞത്തിനു ശേഷം ഓട്ടോ എടുക്കാൻ എത്തിയപ്പോഴാണ് വാഹനത്തിനകത്ത് ഒരാൾ മരിച്ചതായി കണ്ടത്. പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.


വിലാപയാത്രക്ക് നേരെ അക്രമം: ബി.ജെ.പി.പ്രവർത്തകർക്ക് തടവും പിഴയും


തലശ്ശേരി:കൊല്ലപ്പെട്ടസി.പി.എം.പ്രവർത്തകനായപാനൂരില അജയന്റെ മൃത ദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് നേരെ ബോംബെറിഞ്ഞ് 

സി.പി.എം.പ്രവർത്തകർക്ക് പരിക്കേൽക്കുകയും വാഹനത്തിന് കേട് പാട് സംഭവിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ബി.ജെ.പി.പ്രവർത്തകരെ തടവിനും പിഴ അടക്കാനും നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ. വിമൽ ശിക്ഷിച്ചു. കേസിലെ ഒന്നും ഒമ്പതും പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.പത്ത് പ്രതികളിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു.

ഒന്നാം പ്രതിയായ പാട്യം കൊങ്കച്ചിയിലെ കല്ലൻ പറമ്പത്ത് ഷാജി (48) യെ വിവിധ വകുപ്പുകൾ പ്രകാരം ഒമ്പത് വർഷം തടവിനും അമ്പത്തി ഒന്നായിരം രൂപ പിഴ അടക്കാനും ഒമ്പതാം പ്രതി ഏലാങ്കോട്ടെ കുട്ടാട് അഖിലേഷിനെ (40) നെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷം തടവിനുമാണ് ശിക്ഷിച്ചത്.

2009 മാർച്ച് 12 വൈകുന്നേരം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര പോവുമ്പോൾ ഏലാങ്കോട് വൈദ്യർ പീടികക്കടുത്ത് വെച്ച് പ്രതികൾ ബോംബെറിഞ്ഞതിനാൽ സുജിൻ, കനകരാജ്, സുബിനേഷ് തുടങ്ങി അഞ്ചോളം സി.പി. എം.പ്രവർത്തകർക്ക് പരിക്കേൽക്കുകയും കെ. എൽ. 13 കെ. 149 2 വാഹനത്തിന് കേട് പാടുകൾ വന്ന് 8, 500 രൂപയുടെ നാശനഷ്ടമുണ്ടായി എന്നുമാണ് പൊലീസ് കേസ്. സി.പി.എം.പ്രവർത്തനായ അജയന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ഹർത്താൽ ആചരിച്ചു വരികയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. രേഷ്മയാണ് ഹാജരായത്.

അജയൻ കൊലപാതക കേസിൽ ബി.ജെ.പി. പ്രവർത്തകരായ പ്രതികളെ നേരത്തെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. കൊലപാതക കേസിൽ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഹരജിഹൈകോടതിയുടെ പരിഗണനയിലുമാണുള്ളത്.

കെ.പ്രകാശന്റെ പരാതി പ്രകാരമാണ് പൊലീസ്കേസ്.


ശിവഗിരി മഠം അനുശോചിച്ചു


ശ്രീനാരായണ ഗുരുദേവ ധർമങ്ങൾ വടക്കൻ മേഖലകളിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടി ശിവഗിരി മഠത്തോട് ചേർന്ന് പ്രവർത്തിച്ച വി.കെ.ഭാസകരൻ മാസ്റ്ററുടെ പ്രവർത്തന ങ്ങൾ സഭയ്ക്കും ഗുരുദേവ ഭക്തർക്കും ഏറെ മാതൃകാപരമായിരുന്നുവെന്ന് ശിവഗിരി മഠം

ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടരി സ്വാമി അസം ഗാനന്ദഗിരി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഗുരുദേവ ദർശനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട്, ശ്രീനാരായണ ഗുരുദേവ ചരിതം എന്ന കാവ്യവും യേശുദേവൻ, മുഹമ്മദ്നബി എന്നീ മഹാത്മാക്കളെ പ്രകീർത്തിക്കുന്ന കൃതികളും രചിച്ച കവിയും വാഗ്മിയും ധർമ പ്രചാരകനുമായ അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അത്യധികമായ അനുശോചനം അറിയിക്കുകയും ആത്മാവ് ശ്രീനാരായണ ഗുരുദേവ പദങ്ങളിൽ ചേർന്ന് ശാന്തിയനുഭവിക്കട്ടേയെന്നും ഗുരുദേവനാമത്തിൽ

 പ്രാർത്ഥിക്കുന്നുവെന്ന് സ്വാമി അനുശോചന സന്ദേശത്തിൽ അറിയിച്ചു


 വി.കെ.ഭാസ്ക്കരൻ മാസ്റ്റരുടെ നിര്യാണത്തിൽ ശിവഗിരി മഠം ജി.ഡി.പി .എസ്. കേന്ദ്ര ഉപദേശക സമിതി അംഗം സി .ടി .അജയകുമാറും അനുശോചിച്ചു


കെ.പി.മോഹനൻ എം എൽ എ അനുശോചിച്ചു


ചൊക്ളി: അധ്യാപകൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ സക്രിയ സാന്നിദ്ധ്യമുറപ്പിച്ച വി.കെ.ഭാസ്കരൻ മാസ്റ്റർ എന്നും സ്നേഹവും കരുതലും പുലർത്തിയിരുന്നുവെന്ന് കെ.പി.മോഹനൻ എം എൽ എ അനുസ്മരിച്ചു.

തലശ്ശേരിയിൽ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തപ്പോൾ ഇദ്ദേഹത്തിൻ്റെ സ്നേഹവലയത്തിൻ്റെ വിസ്തൃതി മനസിലായെന്നും വർഷങ്ങൾ നീണ്ട പരിചയമുള്ള മാസ്റ്റർ അവിടെ നിന്ന് പറയാതെ പറഞ്ഞ പങ്കുവെക്കലുകൾ ഹൃദയത്തിലുണ്ടെന്നും മോഹനൻ പറഞ്ഞു

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2