കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലി സമ്പൂർണമായി കൃഷിയോഗ്യമാക്കാനുള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വെളിയണ്ണൂർ ചല്ലി നെൽക്കൃഷി വികസനപദ്ധതി സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം. മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന 20.70 കോടി രൂപയുടെ പ്രവൃത്തിക്കൊപ്പം കൃഷിവകുപ്പിന്റെ പദ്ധതികൂടി സംയോജിപ്പിച്ച് സമഗ്രമായ പ്രോജക്ട് തയ്യാറാക്കും.
പ്രദേശത്തെ കർഷകരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ചായിരിക്കും പദ്ധതി വിഭാവനം ചെയ്യുക. ഭൂപ്രകൃതിക്ക് അനുയോജ്യമായ മാതൃക രൂപകല്പന ചെയ്യുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ വിദഗ്‌ധ സംഘത്തെ മണ്ണും ജലവും പരിശോധിക്കാൻ ഉടൻ നിയോഗിക്കും. നെല്ല്, പച്ചക്കറി, ജൈവക്കൃഷി എന്നിവയ്‌ക്കൊപ്പം മത്സ്യക്കൃഷി, കന്നുകാലി വളർത്തൽ, ജൈവവള നിർമാണം, ഫാം ടൂറിസം എന്നിവ ഏകോപിപ്പിച്ചുള്ള സംയോജിത കൃഷിരീതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.
പാടശേഖരസമിതികളെ കൂടുതൽ സജീവമാക്കാൻ കൃഷിവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി 10 ദിവസത്തിനകം ജനപ്രതിനിധികൾ, കർഷകർ, കൃഷി-ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. സന്ദർശനത്തിനിടെ വെളിയണ്ണൂർ ചല്ലിയിൽ നിർമിച്ച തോടും ട്രാക്ടർവേയും മന്ത്രി നേരിട്ട് നടന്നുകണ്ടു. വെളിയണ്ണൂർ ചല്ലിയിലെയും നായാടൻ പുഴ സംരക്ഷണത്തിനുമുള്ള നിലവിലെ പ്രവൃത്തികൾ വേഗത്തിൽ തീർക്കാൻ നിർദേശിക്കുകയും ചെയ്തു.
കെ. പ്രവീൺ കുമാർ എം.എൽ.എ., കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ സി.ടി. ബിന്ദു, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായ വിജയലക്ഷ്‌മി പൈത്തൊടി, കെ.കെ. ഭാവന, കെ.കെ. ഹൈറുന്നീസ, ലാലിഷ പുതുക്കുടി, ലത കെ. അപർണ, റാഷിദ് മുത്താമ്പി, പി.ടി. ഉമേന്ദ്രൻ, പി.ടി. സുരേന്ദ്രൻ, കൃഷി അസി. ഡയറക്ടർ വി.പി. നന്ദിത, ഫാം ഇൻഫർമേഷൻ ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ, കർഷകർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
