നടുവണ്ണൂർ: സംസ്ഥാനപാതയിലെ രാമൻപുഴയ്ക്ക് കുറുകെയുള്ള തെരുവത്തുകടവ് പാലം വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. 1939-ൽ നിർമിച്ച ഈ ഇടുങ്ങിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് സുരക്ഷിതമായി മാറിനിൽക്കാൻ പോലുമുള്ള വീതിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ബുധനാഴ്ച ഭർത്താവിനോടൊപ്പം നടന്നുപോകുകയായിരുന്ന സ്ത്രീ ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തിരുന്നു.
വർഷങ്ങളായി തുടരുന്ന ഈ ഗതാഗത പ്രതിസന്ധി നിരവധി ജീവനുകളാണ് കവർന്നത്. രണ്ടു വർഷം മുൻപ് പാലത്തിന്റെ അറ്റത്തെ സുരക്ഷാഭിത്തിയിൽ ബസ്സിടിച്ച് ബസിന്റെ ഡോറിനരികിലുണ്ടായിരുന്ന യാത്രക്കാരൻ മരണപ്പെട്ടിരുന്നു. 2020 ഡിസംബർ 18-ന് ജോലിസ്ഥലത്തുനിന്ന് മകളെയും കൂട്ടി സ്കൂട്ടറിൽ വരികയായിരുന്ന പിതാവും മകളും പാലത്തിൽവെച്ച് ടിപ്പർ ലോറിയിടിച്ച് അപകടത്തിൽപ്പെടുകയും, ചികിത്സയിലായിരുന്ന മകൾ മരണപ്പെടുകയും ചെയ്തു. കൂടാതെ, പാലത്തിലേക്ക് പ്രവേശിച്ച ബസ് സുരക്ഷാഭിത്തി തകർത്ത് പുഴയിലേക്ക് മറിയുന്ന സാഹചര്യത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവും മുൻപുണ്ടായിട്ടുണ്ട്.
പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകൾ പലതവണ വീതികൂട്ടി നവീകരിച്ചെങ്കിലും പാലം പഴകിപ്പഴയ അവസ്ഥയിൽത്തന്നെ തുടരുകയാണ്. ടോറസ് ഉൾപ്പെടെയുള്ള കൂറ്റൻ വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ എതിരേവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയില്ലാതാകുന്നു. ഇതിനുപുറമേ, പാലത്തിന്റെ കൈവരികൾക്കിടയിലൂടെ സ്വകാര്യ കമ്പനികളുടെ കേബിളുകൾ കടന്നുപോകുന്നതും കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഒറവിൽ ജി.എൽ.പി. സ്കൂൾ, നടുവണ്ണൂർ സൗത്ത് യു.പി. സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പ്രദേശത്തെ ആശുപത്രികളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നവരും ജീവൻ പണയം വെച്ചാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































